Total Pageviews

Showing posts with label Published. Show all posts
Showing posts with label Published. Show all posts

Thursday, November 2, 2017

കഥ : മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ



[Published KHITAB - Edition 3 , Nov 2018 , Club FM 99.6 & Mathrubhumi Publications]
[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Jan 2018 ]



മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ


സൂര്യൻ്റെ കന്യാകിരണങ്ങൾ മുഖത്ത് പതിയാൻ അവൾ മുഖം ഉയർത്തി. വെളിച്ചം വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നോള്ളൂ. രാത്രി പകലിന് പൂർണമായും കീഴടങ്ങിയിട്ടുണ്ടായിരുന്നില്ല. ചക്രവാള സീമകളിൽ കുങ്കുമ ചൂര്‍ണ്ണം വാരി വിതറിയ പ്രതീതി. ആകാശത്ത് ഇടതിങ്ങിയ ചാര മേഘങ്ങൾ അനവധി. മാനഭംഗപെട്ട ഗംഗക്ക് അഗാധമായ കറുപ്പായിരുന്നില്ല. നീലയുമായിരുന്നില്ല. ഗംഗക്ക് നരച്ച നിറമായിരുന്നു. മൃതശരീരങ്ങളെ പുതപ്പിക്കുന്ന ആടയിലെ ഏറ്റക്കുറച്ചിലുകൾക്ക് സമാനമായി ചെറിയ ഓളങ്ങൾ താളം തല്ലുന്നുണ്ടായിരുന്നു. ഭൂജലത്തിൻ്റെയും മാലിന്യങ്ങളുടെയും ചാരനിറമുള്ള ഈ സങ്കലനത്തിനെ ഗംഗ എന്ന് വിളിക്കാമോയെന്നവൾ ഒരു വേള ശങ്കിച്ചു.

വാരണാസി പക്ഷേ എത്രയോ നേരത്തേ ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ കൈവശം രണ്ട് വസ്‌തുക്കളുണ്ടായിരുന്നു. ഒരു കനോൻ EOS 1DX ക്യാമറ, അത് അവളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു. മറ്റൊന്ന്, ഒരു ചെമ്പിൻ്റെ അസ്ഥി കലശമായിരുന്നു. അവൾ കലശം മെല്ലേ തലോടി. കലശത്തിൻ്റെ ശൈത്യം അവളുടെ കൈവിരലുകളിൽ കൂടി ഇരച്ചു കയറുന്നതായി അവൾക്ക് തോന്നി. അവൾ ഇരുന്ന മണികർണികാ ഘട്ടിൻ്റെ പടവുകൾ പതുകെ പതുകെ മനുഷ്യരെയും നാൽക്കാലികളെയും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. നദിയിൽ ചെറുതും വലുതുമായ വള്ളങ്ങൾ നീങ്ങുന്നുണ്ടായിരുന്നു. ചിലതിൽ നിറയെ വിനോദസഞ്ചാരികൾ, മറ്റു ചിലതിൽ ചിതക്കുള്ള വിറകുകൾ അടുക്കി വെച്ചിരിക്കുന്നു.

ഒരാഴ്ച്ച മുമ്പ് ഇവിടെ വന്നിറങ്ങിയപ്പോൾ വാരണാസി അവൾക്കൊരു ആഘാതമായിരുന്നു. മരണത്തിന് നിറത്തിലും ഗന്ധത്തിലും ഇത്രയേറെ വൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവ് അവളെ കുറച്ചൊന്നുമല്ല സ്തംഭിതയാക്കിയത്. ഇവിടെ ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട് മരണത്തിന് - മരണം കച്ചവടമാണ് , ആഘോഷമാണ്, ജീവിതരീതിയാണ്, ഉപജീവനമാർഗ്ഗമാണ്. ഒരോ ദിവസവും മരണത്തെ ചുറ്റിപറ്റി തുടങ്ങുന്നു മരണത്തെ ചുറ്റിപറ്റി സമാപിക്കുന്നു. ജീവിതത്തെ കുറിച്ചോർക്കുന്നവർ വളരെ വിരളം. ഇവിടത്തെ അമ്പലങ്ങളിൽ പോലും മരിച്ചവർക്ക് വേണ്ടിയാണ് കൂടുതൽ പ്രാർത്ഥനകളും നടക്കുന്നതെന്ന് തോന്നിപ്പോകും.

മരിച്ചവർ ക്യൂ "നിൽക്കുന്ന" ഒരേയൊരിയിടവും ഒരുപക്ഷേ ഇവിടെയായിരിക്കും. മുള മഞ്ചലിൽ, വെള്ള പുതപ്പിന് മീതേ പിംഗല വര്‍ണ്ണമുള്ള ആടയാൽ മൂടപെട്ട്, ജമന്തിപ്പൂ മാലയുമണിഞ്ഞ് , ഗംഗയിൽ മുങ്ങി പാപ ഭാരമൊഴിഞ്ഞ് , മരിച്ചവർ "ക്ഷമയോടെ" കൽപടവുകളിൽ തങ്ങളുടെ ഊഴവും കാത്ത് കിടക്കുന്നു. ശരീരം ഉണങ്ങുമ്പോൾ പിന്നെ ചിതയിലേക്ക്. ഒരോരുത്തർക്കും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടാവും. അതിനുള്ളിൽ എരിഞ്ഞടങ്ങിയില്ലെങ്കിൽ പിന്നെ നദിയിലേക്ക് വലിച്ചെറിയപ്പെടും.

ദൃശ്യ സമ്പന്നമാണ് വാരണാസി. അണയാത്ത ചിതകളിൽ നിന്നും ചീറിക്കൊണ്ട് രക്ഷപെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ, തീക്ഷണമായ അന്തരീക്ഷ വായുവിൽ തടവിലായ ധൂമപടലങ്ങൾ, പുകമറയിൽ കൂടിയുള്ള വ്യക്തവും അവ്യക്തമായ കാഴ്ചകൾ, നദിയിൽ ഒഴുകി നടക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും, അവ ഭക്ഷിക്കാൻ വട്ടമിട്ട് പറക്കുന്ന കഴുകന്മാർ , അവക്കിടയിലൂടെ നീങ്ങുന്ന വള്ളങ്ങൾ, ഉപേക്ഷിക്കപ്പെട്ട പൂമാലകൾ ഭക്ഷിക്കുന്ന ഗോക്കൾ, ഗംഗയിൽ മുങ്ങി നിവരുന്ന ജീവിച്ചിരിക്കുന്നതും മരിച്ചതും മരിക്കാൻ പോകുന്നതുമായ മനുഷ്യശരീരങ്ങൾ.

"ദേവ് പറയുന്നത് എത്ര ശരിയാണ്. ഛായാചിത്രങ്ങൾ കൊണ്ട് മാത്രം വാരണാസിയുടെ കഥ പറയാൻ സാധിക്കും. ഇറ്റ് ഈസ് സോ വേരി ഫോട്ടോജനിക്." അവൾ ഓർത്തു.

ശബ്‌ദമുഖരിതമാണ് എപ്പോഴും വാരണാസി. നിലക്കാത്ത മന്ത്രോച്ചാരണങ്ങൾ, അമ്പലമണികളുടെ ആരവങ്ങൾ, പാതി വെന്ത മാംസത്തുണ്ടുകൾക്ക് വേണ്ടി കലഹിക്കുന്ന ചാവാലിപ്പട്ടികളുടെ കുരകൾ, ആള്‍ക്കൂട്ടനിടയിലും നിർഭയം മേയുന്ന നാല്‍ക്കാലികളുടെ അമറലുകൾ, കൂട്ടം കൂടിയ കുരങ്ങന്മാരുടെ ചലപിലകൾ, ചെണ്ട മേളങ്ങൾ, ഹിന്ദുസ്ഥാനി സംഗീതവും സിത്താരിൻ്റെ മധുരധ്വനികളും .

സാമ്പ്രാണി തിരിയുടെയും, കർപ്പൂരത്തിൻ്റെയും, കത്തുന്ന പച്ച മാംസത്തിൻ്റെയും, ചാണകത്തിൻ്റെയും, വാടിയ ജമന്തിപ്പൂക്കളുടെയും തീവ്ര ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെ വാരണാസി.

സ്വർഗത്തിലേക്കുള്ള ഭൂമിയുടെ പടിപ്പുര ഇതായിരുന്നോ? ഇങ്ങനെയായിരുന്നോ? ദേഹത്തിൽ നിന്നും വേർപെടുന്ന ദേഹികളെ കൊണ്ട് ഇവിടെത്തെ അന്തരീക്ഷം ഭാരമുള്ളതായിരിക്കുന്നു. അവൾ കലശം മാറോട് ചേർത്തു പിടിച്ചു.

"ബേട്ടി...."

ശബ്ദം കെട്ടവൾ തിരിഞ്ഞപ്പോൾ അദ്ദേഹം അവളെ നോക്കി സൗമ്യദീപ്തമായി ചിരിക്കുകയായിരുന്നു. ക്ഷീണിച്ചതെങ്കിലും ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. താടിയും അധികമൊന്നും കഷണ്ടി കയറാത്ത തലമുടിയും നരച്ചിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള ജുബ്ബയും വെള്ള ധോത്തിയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന് പഴയൊരു ബംഗാളി നടൻ്റെ ഛായ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ഒന്നും പറയാതെയിരുന്നത് കൊണ്ടാകാം അദ്ദേഹം തുടർന്നു,

"എന്തോ ആശങ്കയുണ്ടെന്ന് തോന്നുന്നുവല്ലോ കുട്ടീ. കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിക്കാം. ഏറെ വർഷങ്ങളായി ഞാൻ ഇവിടെയാണ്. അറിയാവുന്നത് പറഞ്ഞു തരാൻ എനിക്ക് സന്തോഷമേയുള്ളൂ."

"ഇല്ല ... ഞാൻ ......അത് അത്രക്ക് പ്രകടമായിരുന്നോ എൻ്റെ മുഖത്ത്?"

"മുഖം മനസ്സിൻ്റെ കണ്ണാടിയായി കൊണ്ട് നടക്കുന്നവർ ഇന്നിപ്പോൾ വളരെ വിരളമല്ലേ. അതല്ല , കുറച്ച് ദിവസമായി കാണുന്നു ഈ കലശവുമായി കുട്ടിയിങ്ങനെ ഇവിടെ. അത് കൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. പറയാൻ വിരോധമില്ലെങ്കിൽ കേൾക്കാൻ താല്‍പര്യമുണ്ട്."

വിനോദസഞ്ചാരികളെ കൊണ്ടു വന്ന ബോട്ടിൽ നിന്നും പെട്ടന്ന് ഒരു നിലവിളി ഉയർന്നപ്പോൾ അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി. ഒഴുകി നടന്നൊരു ശവശരീരം കണ്ടാരോ ഞെട്ടിയതാണ്. ആദ്യ ദിവസങ്ങളിൽ അവളും ഇങ്ങനെ ഞെട്ടിയിരുന്നു, നിലവിളിക്കാതിരിക്കാനുള്ള സംയമനം അവൾ പാലിച്ചെന്ന് മാത്രം.

"എനിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല." കലശം മൂടിയിരുന്ന ചുവന്ന പട്ട് തുണി തലോടി കൊണ്ടവൾ തുടർന്നു, "ദേവിൻ്റെ ഒരുപാട് സ്വപ്നങ്ങളിൽ ഒന്നാണ് വാരണാസി ബേസ് ചെയ്തൊരു പ്രാജെക്റ്റ്. ഹി ഈസ് എ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യു സീ. മരണത്തിൻ്റെ നിറഭേദങ്ങൾ - ദി കളർഫുൾ ഷേഡ്സ് ഓഫ് ഡെത്ത് , അതാണ് അവൻ കണ്ടു വെച്ച പേര്."

"ദേവ് ...?"

"ദേവ് ..... ദേവേഷ്. എന്നേക്കാൾ മൂന്ന് മിനിറ്റ് ലോക പരിചയം കൂടുതലുണ്ടെന്ന് പറയുന്നവൻ. അതേ കാരണത്താൽ അമ്മയുണ്ടാകുന്ന പലഹാരത്തിൽ നിന്നും ഒരണ്ണം എന്നും അവൻ കൂടുതൽ എടുക്കും. അവനിപ്പോൾ ഇതിനുള്ളിൽ ......." അവൾ കലശം ചൂണ്ടികൊണ്ട് പറഞ്ഞു. "ഈ ക്യാമറയും അവൻ്റെതാണ് ."

"ദേവേഷിനെ കുറിച്ച് പറയുമ്പോൾ ക്രിയാപദങ്ങളുടെ കാലഭേദം വർത്തമാനമാണെല്ലോ കുട്ടീ?"

"മരിച്ചു എന്നു വെച്ചാൽ അവൻ ഇല്ലാതായി എന്നാണോ ദാദാ? ജീവിതത്തിൻ്റെ നിർവചന പരിധിക്കുള്ളിൽ നിന്നും അവൻ പുറത്തു കടന്നു എന്നേ ഞാൻ കരുതുന്നുള്ളു. ഹീ വാസ് , ഹീ ഇസ് ആൻഡ് ഹീ വിൽ ആൽവേസ് ബീ."

അവളുടെ കണ്ണുകൾ നീറി തുടങ്ങി. കൂട്ടം പിരിഞ്ഞൊരു കുരങ്ങൻ അദ്ദേഹത്തിൻ്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം ജുബ്ബയുടെ കീശയിൽ നിന്നും ഒരു പിടി കപ്പലണ്ടി അതിനു നേരേ നീട്ടി. അവയോരോന്നും നുള്ളിപ്പെറുക്കി കഴിച്ചു കൊണ്ട് അത് അവിടെ അവരുടെ അടുത്ത് തന്നെയിരുന്നു.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല കുട്ടീ. മറ്റു ചിലതിന് ഒട്ടനേകം ഉത്തരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ യുക്തിക്ക് സ്വീകാര്യമായയൊന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം. അതേ നിവർത്തിയുള്ളൂ."

"ആഭ. അതാണ് എൻ്റെ പേര് . താങ്കൾ എങ്ങനെ ഇവിടെ....?"

"എൻ്റെ മകൻ ഇവിടെയുണ്ട്. അവൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. സമയമാവുമ്പോൾ അവൻ വരും."

"മകൻ....."

"എട്ട് വർഷം മുമ്പ് ഇവിടെ ഒരുങ്ങിയൊരു ചിത അവൻ്റെയായിരുന്നു." അദ്ദേഹം ആ കുരങ്ങൻ്റെ തലയിൽ മെല്ലേ തലോടി. അത് പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സങ്കടത്തിൻ്റെ കടലാഴങ്ങൾ പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു.

"മകൻ വിളിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പാണോ?", മരണത്തിൻ്റെ പ്രകരണത്തിൽ, പ്രതീക്ഷയെന്ന ചേതോവികാരത്തിന് അവളുടെ മനസ്സിൽ വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം അടുത്ത നിമിഷം പുറത്തേക്ക് വിടാൻ പറ്റുമെന്ന് നമ്മൾക്ക് ഉറപ്പ് പറയാനാകുമോ? ഉറപ്പല്ല ആഭാ, എൻ്റെ വിശ്വാസമാണ്. ഒരച്ഛനും മകനെ സ്നേഹിച്ചിട്ടില്ലാത്തത് പോലെ , മകനെ സ്നേഹിച്ച ഒരച്ഛൻ്റെ വിശ്വാസം."

ചിതകളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ അമ്പലമണികളുടെ ആരവങ്ങളിൽ അലിഞ്ഞ് നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഉരുണ്ട് കൂടുന്നത് അവൾക്ക് അനുഭവപെട്ടു.

"എല്ലാരും പറയുന്നു.... ദേവിൻ്റെ ചിതാഭസ്മം ഇവിടെ ഒഴുക്കണമെന്ന്. അവന് മോക്ഷം കിട്ടുമത്രേ. എന്തിൽ നിന്നാണ് അവന് മോക്ഷം വേണ്ടത്? ജീവിതത്തെ ഒരുപാട് സ്നേഹിച്ചയവന് ഇവിടെ നിന്നും എങ്ങും പോകാൻ ഇഷ്ട്ടമല്ലെങ്കിലോ? ഒരുപക്ഷേ മറ്റൊരു ജന്മം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ?"

"ആഭാ, നീ ഈ കാണുന്നതൊക്കെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് കുട്ടീ. ഈ ചിതകളും മന്ത്രോച്ചാരണങ്ങളും പൂജാവിധികളും മണിമുഴക്കങ്ങളും ... എല്ലാം. പ്രത്യക്ഷത്തിൽ നമ്മൾക്ക് അങ്ങനെ തോന്നുന്നില്ലന്നേയുള്ളു. ഇതൊക്കെ ജീവിച്ചിരിക്കുന്നവരിൽ പര്യവസാനത്തിൻ്റെ വിത്തുകൾ പാകും. വരാനിരിക്കുന്ന നാളകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കും. പ്രിയപെട്ടവരുടെ മനസ്സിൽ വിയോഗം സമ്പൂർണമാകുമ്പോൾ മാത്രമേ മരിച്ചവരുടെ മോക്ഷപ്രയാണം ആരംഭിക്കുകയുള്ളു. അല്ലെങ്കിൽ മരിച്ചവർ ജീവിച്ചിരിക്കും."

കപ്പലണ്ടി തിന്ന് തീർത്ത കുരങ്ങൻ, ഘട്ടിൻ്റെ അരികിലുള്ള പഴകിപ്പൊളിഞ്ഞ ഒരു ഗോപുരത്തിൽ സ്ഥാനമുറപ്പിച്ചു. അത് അവരെ തന്നെ നോക്കിയിരുന്നു.

"താങ്കൾക്ക് പര്യവസാനം കിട്ടിയോ?"

"നാളകൾ നഷ്ടപ്പെട്ടൊരു അച്ഛന് അതിൻ്റെ ആവശ്യമില്ല ആഭാ. അവൻ ഇവിടെ തന്നെയുണ്ട്. ആളിപ്പടരുന്ന ജ്വാലകളിൽ അവൻ്റെ നിഴൽചിത്രം ഞാൻ പലപ്പോഴും കാണാറുണ്ട്. അത് മതി എനിക്ക് ഇനിയുള്ള കാലം."

എവിടെ നിന്നോ ഒരു വൃദ്ധ പൊടുന്നനെ അവർക്കരികിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നേരേ കൈകൾ നീട്ടിയവർ ഭിക്ഷയാചിച്ചു. അവൾ കുറ്റബോധത്തോടെ തലയാട്ടി. ഒന്നും മിണ്ടാതെ, ഉടുത്തിരുന്ന മുഷിഞ്ഞ മഞ്ഞ സാരിയുടെ തലപ്പ്, തലവഴി മൂടിയവർ ആൾക്കൂട്ടത്തിനിടയിൽ നടന്ന് മറഞ്ഞു.

"ഞാൻ പേഴ്സ് എടുത്തില്ലായിരുന്നു ...", അവൾ പറഞ്ഞു.

"സാരമില്ല. ഓംകാരി ഇവിടെ തന്നെയുണ്ടാവും. വീട്ടുകാരൊക്കെ ഉപേക്ഷിച്ച്‌ പോയ ഒരു പാവം സ്ത്രീ. സ്വന്തം ശവദാഹത്തിന് വേണ്ടി പണം സംഭരിക്കുകയാണവർ. അല്ലെങ്കില്‍ കത്തിക്കാൻ വിറക്കില്ലാതെ വന്നാൽ അവർ ഈ നദിയിൽ ഒഴുകി നടക്കേണ്ടി വരും. കഴുകന്മാരും നായ്ക്കളും അവരെ കൊത്തി വലിക്കും."

"മരണാന്തരവും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീരുന്നില്ല അല്ലേ? ചിലപ്പോൾ ഇതിൽ നിന്നാവും ശരിക്കുള്ള മോക്ഷം വേണ്ടത്. ദേവിനെ ഇവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൽകട്ടയിലെ എൻ്റെ കൊച്ചു ഫ്ലാറ്റിൽ എനിക്ക് കൂട്ടായി അവൻ ഇരുന്നോട്ടേ. എല്ലാ വർഷവും അവൻ്റെ ഓർമ്മ ദിവസം ഞാൻ ആഘോഷിക്കും. ഐ വിൽ ത്രോ എ പാർട്ടി ട്ടു സെലിബ്രേറ്റ് ദി ലൈഫ് ഹി ലവ്ഡ് സോ വേരി മച്ച് . എനിക്ക് അവനെ സന്തോഷത്തോടെ ഓർക്കണം. ഞാൻ ചെയ്യുന്നത് തെറ്റാണോ ദാദാ?"

"തെറ്റും ശരിയും ആത്മനിഷ്‌ഠമാണ് കുട്ടീ. വസ്‌തുനിഷ്‌ഠമായ തരം തിരിക്കല്‍ ഇവിടെ നിരര്‍ത്ഥമാണ്. ഞാൻ പറഞ്ഞില്ലേ , ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണ്. നിനക്ക് ഹിതമെന്ന് തോന്നുന്നതാണ് നിൻ്റെ ശരി. അത് ചെയ്യുക."

"ഞാൻ ഇന്ന് തന്നെ മടങ്ങും. നമ്മൾ ഇനി കാണുമോയെന്നറിയില്ല. അങ്ങേക്ക് സന്തോഷങ്ങൾ നേരുന്നു. മകൻ്റെ സാമീപ്യം താങ്കൾക്ക് എന്നും എപ്പോഴും അനുഭവപ്പെടട്ടേ." അവൾ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്തിനോ വേണ്ടി രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി തുളുമ്പാൻ വെമ്പി നിന്നു.

അദ്ദേഹം അവളുടെ ശിരസിൽ കൈ വെച്ചനുഗ്രഹിച്ചു,"കുട്ടിക്കും നന്മകൾ നേരുന്നു. നഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനുളള ഈ മനസ്സ് നിന്നോട് കൂടി എന്നും ഉണ്ടായിരിക്കട്ടേ. അപ്പോൾ ഇനി യാത്ര പറയുന്നില്ല."

പടവുകൾ കയറി പോകുന്ന ആ സാധു മനുഷ്യനെ അവൾ ഈറൻ മിഴികളോടെ നോക്കി നിന്നു. ആ മനുഷ്യനും അദ്ദേഹത്തിൻ്റെ ദുഃഖവും എന്തിന് തന്നെ ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്നവൾ ചിന്തിച്ചു. രണ്ട് അപരിചിതരെ തമ്മിൽ കോർത്തിണക്കുന്ന ആ അദൃശ്യ സ്നേഹചങ്ങല എന്താണ് ? ഒരേ സമയം ശിഥിലവും എന്നാൽ ശക്തവുമായത്?

പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റുവീശി. പുകമറ നീങ്ങി കാഴ്ചകൾക്ക് വ്യക്തത ഏറി. നാലോ അഞ്ചോ വയസ് തോന്നിക്കുന്നയൊരു ബാലൻ ഒരു ചിതക്ക് തീ കൊളുത്തുന്നത് അവൾ കണ്ടു. അത് ആരായിരിക്കും അവൻ്റെ? മരണമുണ്ടാകുന്ന നഷ്ട്ടകടലിൻ്റെ ആഴവും പരപ്പും ഗ്രഹിക്കാൻ അവന് ആവുമോ? അറിയാതെ അവളുടെ ചുണ്ടുകൾ കുട്ടിക്കാലത്ത് കേട്ട് മറന്ന ഏതൊരു പ്രാർത്ഥനയുടെ വരികൾ ഉരുവിട്ടു.

"ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചില്ലല്ലോ". തിരിച്ചറിവിൻ്റെ ഞെട്ടലിൽ അവൾ കലശം മുറുക്കെ പിടിച്ചു കൊണ്ട് പടവുകൾ ഓടി കയറി. പക്ഷേ ആ മനുഷ്യൻ അപ്പോഴേക്കും വാരണാസിയുടെ ഇടുങ്ങി ഇരുണ്ട അനേകം തെരുവീഥികളിലൊന്നിൽ എവിടെയോ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. സങ്കടത്തോടെ അവൾ പടവുകൾക്ക് മുകളിൽ നിന്നും എരിയുന്ന ചിതകൾക്ക് നേരെ നോക്കി.

അപ്പോഴും വാരണാസിയിലെ ഒരിക്കലും അണയാത്ത ചിതകളിൽ നിന്നും കറുപ്പും ചുവപ്പും ജ്വാലകൾ കെട്ടിപിണഞ്ഞ് മേൽപ്പോട്ടുയരാൻ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ ചിതക്ക് മുകളിലും അവൾ അരൂപികളായ നിഴലുകളെ കണ്ടു. മറ്റൊരു ജന്മതീരം നിഷേധിക്കപ്പെട്ട ആത്മാക്കളുടേതാകാം അവയൊക്കെ.

Thursday, August 31, 2017

കഥ : ദ ഷൂമേക്കർ


[Published ഓഗസ്റ്റ് ലക്കം കഥാ മാസികയിൽ , 2017]

അലമാരക്കുള്ളില്‍ വരിവരിയായി അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകളില്‍ ഞാന്‍ ഒരാവര്‍ത്തി കണ്ണോടിച്ചു. വിവിധ ഇനത്തിലും വര്‍ണ്ണത്തിലുമുള്ള അറുപത്തിമൂന്ന് ജോടികള്‍. ജോലിയില്‍ കേറിയത് മുതല്‍ വാങ്ങി കൂട്ടിയതാണ് ഇവയൊക്കെ. ഓരോ മാസവും ഒരു ജോടി വീതം. ശമ്പളം കിട്ടിയാല്‍ പുതിയൊരു ജോഡി വാങ്ങുന്നതുവരെ ഒരു വെപ്രാളമാണ്. ജോഡികളുടെ പ്രതിസമത എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്.

അണിഞ്ഞിരിക്കുന്ന മഞ്ഞ ടോപ്പിന് ചേരുന്ന ഒരു ജോടി തിരഞ്ഞെടുത്തു. ചെരുപ്പ് വാങ്ങിയ തീയതിയും, അതിൻ്റെ വില അടയാളപ്പെടുത്തിയ ടാഗ്ഗും ഊരി മാറ്റി. അതും ധരിച്ച് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ കാലമാടന്‍ ബെല്ലടിച്ചു കഴിഞ്ഞു. ചാടുന്ന കൂട്ടത്തില്‍ അവനെ ദഹിപ്പിക്കുന്നയൊരു നോട്ടം നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുയെന്നൊരു പുച്ഛനോട്ടം അവന്‍ എനിക്ക് തിരിച്ചും നൽകി. വേഷം ജീന്‍സ് ആയതും ചെരുപ്പിന് ഫ്ലാറ്റ് ഹീല്‍സ് ഉണ്ടായതും കാര്യമായി. ഒരു വിധം ബാലന്‍സ് ചെയ്തു രണ്ട് കാലില്‍ തന്നെ വന്ന് നിന്നു.

ആദ്യ ദിവസം തന്നെ പുതിയ ഓഫീസില്‍ ലേറ്റ് ആവരുതെന്ന് കരുതി ധൃതിയില്‍ നടന്നു. ട്രാന്‍സ്‌ഫെറായി വന്ന ലോണ്‍ ഓഫീസറിനെയും കാത്ത് മേശപ്പുറത്ത് ഫയലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മഹാന്‍, റിട്ടയര്‍ ആയിട്ട് മൂന്ന് മാസത്തില്‍ കൂടുതലായെന്ന വസ്തുത ഈ ഫയലുകളുടെ കൂമ്പാരം സമര്‍ത്ഥിക്കുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അമര്‍ത്തി മൂളി കൊണ്ട് അതും പ്രതിഷേധമറിയിച്ചു.

പുതിയ മുഖങ്ങളും പുതിയ പേരുകളും. പരിചയപ്പടലിൻ്റെ വീര്‍പ്പുമുട്ടലുകള്‍. കണ്ട മുഖങ്ങളും കേട്ട പേരുകളും മനസ്സിലിട്ട് ഞാന്‍ 'മാച്ച് ദി ഫോള്ളോയിങ്' കളിച്ചു. സുകുമാരനെ കാണാന്‍ ഒരു സൗകുമാര്യവുമില്ല. മാലിനിക്ക് ചന്ദ്രിക സോപ്പിന്റെ മണമുണ്ടായിരുന്നതിനാല്‍ ആ പേര് അനുയോജ്യം. വട്ടപൊട്ടിട്ടവള്‍ ബിന്ദു. സുഭാഷിൻ്റെ ശബ്ദം തരക്കേടില്ല. പിന്നെ സുഹാസിനി , ഗോവിന്ദന്‍ , ഫിലിപ്പ് , ബിജു , ശാലിനി, രഹാന, ബാലകൃഷ്ണന്‍, ലിസി , അബ്ദുൽ അങ്ങനെയങ്ങനെ. പരസ്പരം വിഭജിക്കുന്ന രേഖകളുടെയെണ്ണം കൂടിവന്നപ്പോള്‍ ഞാന്‍ ആ കളി അവസാനപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാവിലെ മുതല്‍ ചോദിക്കണമെന്നു കരുതിവെച്ച ചോദ്യം ചോദിക്കാന്‍ ഒരാളെ സൗകര്യത്തിന് കിട്ടിയത് - സെക്ഷന്‍ ക്ലാര്‍ക്ക് സുഹാസിനി.

'ഇവിടെ അടുത്തെവിടെയെങ്കിലും ചെരുപ്പുകുത്തിയുണ്ടോ?'

'ചെരുപ്പുകുത്തിയോ? വന്ന് ഇറങ്ങിയ ഉടനെ ചെരുപ്പ് പൊട്ടിയോ മാഡം?' സുഹാസിനി കോമ്പല്ല് കാട്ടി ഇളിച്ചു. ഇവള്‍ക്ക് ഈ പേര് ചേരില്ലെന്ന് ഞാന്‍ തീര്‍പ്പിച്ചു.

'ഇല്ല. അറിഞ്ഞു വെച്ചിരുന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ....'

'ബസ് സ്റ്റോപ്പിൻ്റെ നേരെ എതിര്‍ വശത്തൊരുത്തന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല അയാള്‍ കുടയും ബാഗുമൊക്കെ നന്നാക്കുമെന്ന് തോന്നുന്നു.'

അയാള്‍ കുടയും വടിയും നന്നാകുമോയെന്ന് ഞാന്‍ തിരക്കിയോ? ഇവര്‍ക്കൊക്കെ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാല്‍ പോരെ. തോന്നിയ അരിശം മറയ്ക്കാന്‍ ഞാന്‍ വെള്ളം എടുത്ത് കുടിച്ചു.

കൃത്യം അഞ്ച് മണിക്ക് ഞാന്‍ ഇറങ്ങി. സുഹാസിനി പറഞ്ഞതുപ്പോലെ അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. പച്ച ഷേഡുള്ള സണ്‍ഗ്ലാസും, പണ്ട് വെള്ളയായിരിക്കാന്‍ സാധ്യതയുള്ള മുഷിഞ്ഞ ഷര്‍ട്ടും നീല കളങ്ങള്‍ ഉള്ളൊരു നരച്ച ലുങ്കിയും. എഴുപത്തിനോട് അടുത്ത് പ്രായം. കുറച്ചു ചെരുപ്പുകള്‍ മുമ്പിലും വശങ്ങളിലുമായി വരിയായി, ഒരു റബ്ബര്‍ ഷീറ്റിനു മീതെ അടുക്കിവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്ലാസ്റ്റിക് സഞ്ചികളും ഒരു തകര പെട്ടിയും അതിൻ്റെ പുറത്തൊരു കാലന്‍ കുടയും. ഒരു വലിയ ഫ്ളക്സ് ബോര്‍ഡിൻ്റെ തണലും പറ്റി അയാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അയാളുടെ സണ്‍ഗ്ലാസുകള്‍ എന്നില്‍ കൗതുകമുണര്‍ത്തി. സണ്‍ഗ്ലാസ് വെച്ചൊരു ചെരുപ്പുകുത്തിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.
അടുത്ത ദിവസം വീണ്ടും കണ്ടപ്പോള്‍ അയാളൊരു ഫ്രീക്കൻ്റെ ചെരുപ്പു തുന്നുകയായിരുന്നു. സണ്‍ഗ്ലാസുകള്‍ അപ്പോഴും മുഖത്ത് തന്നെയുണ്ട്. കുനിഞ്ഞിരുന്ന് തികഞ്ഞ ഏകാഗ്രതയോട് കൂടി ചെരുപ്പ് തുന്നുന്ന അയാളെ കണ്ടപ്പോള്‍ ആ ദൃശ്യമെന്നെ ഫെര്‍ഡിനാഡ് ഹോഡ്ലറുടെ പ്രസിദ്ധമായ 'ദ ഷൂമേക്കര്‍' എന്ന ഛായാചിത്രത്തെ അനുസ്മരിപ്പിച്ചു.

അങ്ങനെയൊന്ന് എനിക്കും ശ്രമിക്കാവുന്നതേയുള്ളു. 'ദ കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'. ആഹാ!! വിശ്വവിഖ്യാതമാവാന്‍ സ്‌കോപ്പുള്ള തലക്കെട്ട്!! ക്യൂബിസത്തില്‍ ഇട്ടൊന്ന് പിടിച്ചാല്‍ ചിലപ്പോള്‍ ക്ലിക്ക് ആവും. ആലേഖനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ വിശദമായ വിശകലനതിന്ന് ശേഷം അതിൻ്റെ വ്യക്തിത്വം നഷ്ട്ടപെടുത്താതെ അമൂര്‍ത്തമായ ഭാവത്തില്‍ ഉല്ലേഖനം ചെയ്യുക, അത്രമാത്രം.

പിന്നെ പിന്നെ രാവിലെയും വൈകുന്നേരവും അയാളെ നിരീക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. ഈ പ്രായത്തിലും അയാളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഞാന്‍ വെറുതെ സങ്കല്‍പിച്ചു.
ഒരാഴ്ച്ച കഴിഞ്ഞുകാണും , അന്ന് ഓഫീസില്‍ ലീവ് പറഞ്ഞിരുന്നു. ബസ്സിറങ്ങി ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു. അയാളെ കൊണ്ട് എൻ്റെ ഏറ്റവും പുതിയ ചെരുപ്പ് തുന്നിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ചെരുപ്പൂരി അയാളുടെ നേരെ നീട്ടിയിട്ടും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

'ഈ ചെരുപ്പൊന്ന് ശരിയാക്കണമെല്ലോ.'

'തരൂ നോക്കട്ടെ', അയാള്‍ എൻ്റെ നേരെ കൈനീട്ടി വായുവില്‍ തപ്പി. ചെരുപ്പ് കൈയില്‍ തടഞ്ഞപ്പോള്‍ അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും വിരലുകള്‍ കൊണ്ട് പരിശോധിച്ചു.

ഞാന്‍ തലക്കെട്ടില്‍ ചെറിയ ഒരു മാറ്റം വരുത്തി, 'ദ ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'.

'ഇതിനു കുഴപ്പമൊന്നുമില്ലല്ലോ', ചോദ്യഭാവത്തില്‍ അയാള്‍ എൻ്റെ നേരെ മുഖമുയര്‍ത്തി.

'പുതിയതാ , ചുറ്റും നൂലിട്ടൊന്നു ബലപ്പെടുത്തി തന്നാല്‍ ...'

'ചെരുപ്പിൻ്റെ നിറമെന്താ?'

പെട്ടന്ന് എനിക്ക് വര്‍ണ്ണങ്ങളുടെ ചക്രം ഓര്‍മ്മ വന്നു. കൗതുകരമായ ഒരു ആശയം മനസ്സില്‍ ഉടലെടുത്തു.

'പച്ച', ഞാന്‍ ആ ചുവന്ന ചെരുപ്പിനെക്കുറിച്ച് കള്ളം പറഞ്ഞു. വര്‍ണചക്രത്തില്‍ ചുവപ്പിൻ്റെ പരിപൂരകമായ നിറമാണ് പച്ച.

അയാള്‍ അരികിലിരുന്ന തകരപെട്ടി തുറന്നു. അതില്‍ പല നിറത്തിലുള്ള നൂലുകള്‍ വരിയായി അടുക്കി വെച്ചിരിക്കുന്നു. മൂന്നാമത്തെ വരിയില്‍നിന്നും അഞ്ചാമതിരുന്ന പച്ച നൂല്‍ എടുത്തയാല്‍ പുറത്തു വെച്ചു. എൻ്റെ ചെരുപ്പില്‍ കൂടി അയാളുടെ കൈകള്‍ പരതി നടന്നു. നൂല്‍ സൂചിയില്‍ കോര്‍ത്തയാള്‍ പണി തുടങ്ങി.

അയാളുടെ ഷര്‍ട്ടിനും പല്ലുകള്‍ക്കും ഒരേ നിറമായിരുന്നു. പ്രായത്തിൻ്റെ ചുളിവുകളേക്കാള്‍ കൂടുതല്‍ അയാളുടെ മുഖത്ത് , ജീവിതത്തിൻ്റെ ചുളിവുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി. ഇടത്തെ കാതില്‍, പണ്ടത്തെ പത്തുപൈസാ നാണയവട്ടത്തില്‍ ഒരു നിറം മങ്ങിയ കടുക്കന്‍. തലയില്‍ മുടികളെക്കാള്‍ കൂടുതല്‍ വിയര്‍പ്പുതുള്ളികള്‍ തിങ്ങി നിന്നു. തുന്നുന്ന താളക്രമത്തില്‍ അയാളുടെ തല ഉയരുകയും താഴുകയും ചെയ്തപ്പോള്‍ അവ വെയിലേറ്റു തിളങ്ങി. തേയ്മാനം വന്ന തുകല്‍ തുണിപോലെ ചുക്കി ചുളിഞ്ഞ വിരലുകള്‍. നീണ്ട നഖങ്ങള്‍ക്കിടയില്‍ ചേറിൻ്റെ കറ.

ആ വിരലുകളുടെ താളക്രമം നോക്കി നിന്നപ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരു ശാന്തി അനുഭവപ്പെട്ടു - വാച്യതയുടെ, ആവര്‍ത്തനത്തിൻ്റെ… അങ്ങനെയെന്തോ ഒന്ന്. ഒരു ചിത്രകാരൻ്റെ നിരന്തരവും പൗനരുക്ത്യവുമായ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ!!

ഒരു ചെരുപ്പ് കഴിഞ്ഞപ്പോള്‍ മറ്റേ ചെരുപ്പും അയാള്‍ അത് പോലെ ഭംഗിയായി തുന്നി. ചുവന്ന ചെരുപ്പില്‍ പച്ച നൂല്‍. നല്ല ചേര്‍ച്ച. പണി കഴിഞ്ഞയാള്‍ നൂല്‍ യഥാസ്ഥാനത്ത് തിരികെ വെച്ചു.

'എത്രയായി?'

'ഇപ്പോള്‍ സമയം എത്രയായി കാണും?', അയാള്‍ മറുചോദ്യം ചോദിച്ചു.

'പത്തരയാകാന്‍ പോകുന്നു.'

'എന്നാല്‍ ഒരു കാപ്പിയുടെ കാശ് തരൂ.'

'അറുപത് രൂപയുണ്ട്, മതിയാക്കുമോ?'

'മ്മ്'

അയാള്‍ എഴുന്നേറ്റു മെല്ലെ നടന്ന് തുടങ്ങി. വലതുകാലിൻ്റെ ഉപ്പൂറ്റി തറയില്‍ തൊടാതെ വെച്ച് വെച്ച്. അയാള്‍ നഗ്‌നപാദനായിരുന്നു. ചെരുപ്പിലാത്ത ചെരുപ്പുകുത്തി.

'ദ ഷൂലെസ്സ് കോബ്ബ്‌ലര്‍'. ഒരു ചിത്രത്തിന് രണ്ട് പേരുകള്‍ കൊടുക്കുന്നത് അത്ര അസാധാരണമാന്നോ? അല്ലെങ്കില്‍ 'ദ ഷൂലെസ്സ് ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്' എന്നാക്കിയാലോ? എനിക്ക് ചിരി വന്നു.

'നിങ്ങള്‍ക്ക് ഒരു ചെരുപ്പ് വാങ്ങിയിട്ടുകൂടേ?'

'എന്തിന്?'

'എല്ലാരും ഇടുന്നത് കൊണ്ട്. പാദങ്ങളുടെ സംരക്ഷണത്തിന്.'

'അത് പൊട്ടിയാല്‍ എനിക്കത് തുന്നേണ്ടി വരില്ലേ?'

ഇയാള്‍ക്ക് വട്ടാണ് എന്നോര്‍ത്തുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. തിരക്കുള്ള ബസ്സില്‍ ഇടിച്ചു കേറി കമ്പിയില്‍ തൂങ്ങി നില്‍കുമ്പോള്‍ ഇനി അയാള്‍ക്ക് ഏത് ചെരുപ്പ് തുന്നാന്‍ കൊടുക്കണമെന്ന് ഞാന്‍ ആലോചിച്ചു.

അടുത്തത് ആ നീല ചെരുപ്പായാലോ? നീലയുടെ പരിപൂരകമായ നിറം പിംഗലം. പരിപൂരകം തന്നെ വേണമെന്നില്ല സമാനമായ നിറങ്ങളും പരീക്ഷിക്കാം. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള ലയം, അതാണ് മുഖ്യം.

മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?

നിറങ്ങളെല്ലാം ഉള്ളില്‍ ഒളിപ്പിക്കുന്നത് കറുപ്പ്. നിറങ്ങളെല്ലാം പുറംതള്ളുന്നത് വെളുപ്പ്. അപ്പോള്‍ നിറമില്ലായിമ വെളുപ്പല്ലേ? അല്ലെങ്കില്‍ നമ്മള്‍ തമ്മിലെന്തിനാ തര്‍ക്കം - ഇവ രണ്ടും നിറങ്ങളേയല്ല. ഞാന്‍ പറയുന്നതല്ല , ഭൗതികശാസ്ത്രത്തില്‍ അങ്ങനെയൊക്കെയാണത്രെ.

Thursday, January 12, 2017

കഥ : സർപ്പശാപം


[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Feb 2017 ]


"ആരാണ് ഞാൻ? ഏതാണീ സ്ഥലം? ദിശകൾ അര്‍ത്ഥരഹിതമാകുന്ന ഇവിടെ ഞാൻ എങ്ങനെ വന്ന് പെട്ടു?" ഓർക്കാൻ ശ്രമിക്കും തോറും വേദനയുടെ വേരുകൾ അയാളിൽ പിടി മുറുക്കി.

അയാൾ നടന്നു കൊണ്ടേയിരുന്നു. ചുറ്റും നിബിഡമായ വനം. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ മേലാപ്പ്‌. ഒരേസമയം മൂകവും വാചാലവുമാവാൻ കാടിനേ കഴിയൂ.  കാടിന് മാത്രം അവകാശപ്പെട്ട വശ്യമായ സ്വരൈക്യം. മരങ്ങൾക്കിടയിലൂടെ അങ്ങിങ്ങായി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം മാത്രമാണ് സമയം പകൽ ആണെന്ന് സൂചിപ്പിക്കുന്നത്. അതോ ഉച്ച കഴിഞ്ഞുവോ?

അയാൾക്ക്‌ തല ചെറുതായി വേദനിക്കുന്നുണ്ട്. രക്‌തം കട്ട പിടിച്ച ഒരു മുറിവും ചെവിക്ക്  മുകളിലായി ഉണ്ടെന്ന് അയാൾ മനസ്സിലാക്കി.

ഓർമ്മകൾ ശൂന്യമാണ്. മുഖങ്ങളൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല, സ്വന്തം മുഖം പോലും. കൈയിൽ ആകെ ഉണ്ടായിരുന്ന തുകൽ സഞ്ചിയിൽ പരത്തിയപ്പോൾ കുറച്ചു മുഷിഞ്ഞ തുണികൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല അതിൽ.

നടന്ന് നടന്ന് അയാൾ ഒരു അരുവിക്കരുകിൽ എത്തി. മുറിച്ചു കടക്കാൻ മാത്രം ആഴമുള്ളത്. ദാഹം ശമിച്ചപ്പോൾ അയാൾക്ക്‌ ഒരു നടപ്പാത ശ്രദ്ധയിൽ പെട്ടു. അത് പിന്തുടരുന്ന് അയാൾ ചെന്ന് പെട്ടത് ഒരു കുടിലിന് മുന്നിലാണ്. അപ്പോഴേക്കും വെളിച്ചത്തിൻ്റെ നേരിയ രശ്മികളും മാഞ്ഞിരുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ ഈയാംപാറ്റ കൂട്ടം കരിമ്പടം തീർത്തിരുന്നു.

പതിഞ്ഞതെങ്കിലും മനോഹരമായ ഒരു സ്ത്രീ ശബ്ദം ഈണത്തിൽ പാടുന്നത് അയാൾക്ക്‌ കേൾക്കാനായി.  കര്‍ണ്ണാനന്ദകരമായ സ്വരഭേദം. എവിടെയോ കേട്ടുമറന്ന ഒരു താരാട്ടിൻ്റെ സാന്ത്വനം അയാൾക്ക്‌ അനുഭവപ്പെട്ടു.

"എന്നെ ഒന്ന് സഹായിക്കണം......", അയാൾ ഉറക്കേ വിളിച്ചു പറഞ്ഞു.

പാട്ട് പെട്ടന്ന് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ ഒരു കൈവിളക്കുമായി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

"ദദൂ, എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഇവിടെ നിന്നും അടുത്തുള്ള പട്ടണത്തിലേക്ക്  പോകാനുള്ള വഴി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു."

"സാഹിബ്, വഴിതെറ്റാൻ ഇവിടെ വഴികളിലൊന്നുമില്ലല്ലൊ. ഏറ്റവും അടുത്ത പട്ടണം ഇവിടെനിന്നും നാല് ദിവസം ദൂരെയാണ്. എന്താണ് അങ്ങയുടെ പേര്?"

"പേര്.....എൻ്റെ പേര് ......ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയിൽ ഒരു മുറിവുണ്ട്, നല്ല വേദനയും. ഇന്നിവിടെ ഒന്ന് തങ്ങാൻ അനുവദിച്ചാൽ നാളെ ഞാൻ വെളിച്ചം വരുമ്പോൾ യാത്ര പുറപ്പെട്ടോള്ളാം....."

വൃദ്ധൻ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. വിളക്കവിടെ വെച്ചിട്ടായാൽ അകത്തേക്ക് കേറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രവുമായി തിരികെ വന്നു. പഴവർഗങ്ങളും ചുട്ട കാട്ടുകോഴിയുടെ ഇറച്ചിയും കഴിച്ചു വിശപ്പടക്കുകയും , മുറിവിൽ ഏതോ പച്ചമരുന്ന് വെച്ച് കെട്ടുകയും ചെയ്‌തപ്പോൾ അയാൾക്ക്‌ നല്ല ആശ്വാസം തോന്നി.

അത്യന്തം തണുപ്പുള്ള ആ രാത്രിയിൽ, വൃദ്ധൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടു തീ ഉണ്ടാക്കി.  പിംഗലവര്‍ണ്ണമുള്ള ജ്വാലകൾ ഇരുട്ടിൻ്റെ വാരിധി കീറിമുറിച്ചു കൊണ്ട് മേൽപ്പോട്ടുയർന്നു.

"സാഹിബിന് എതെങ്കിലും ഓർമ്മ വരുന്നുണ്ടോ?"

"ഇല്ല...ശ്രമിക്കാൻ തോന്നുന്നില്ല. നല്ല ക്ഷീണം. എന്നാൽ ഉറക്കം പിണങ്ങി നിൽക്കുന്നു. സമയം എന്തായി കാണും?"

"ഇവിടെ രണ്ട് സമയമേയുള്ളു, ഇരുട്ടും വെളിച്ചവും. അതിലപ്പുറം അറിഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല."

"ദദു എന്താ ഇവിടെ, ഈ കാട്ടിൽ? ഒറ്റക്കല്ലെന്ന് മനസ്സിലായി, നേരത്തെ ആരോ പാടുന്നത് കേട്ടു. അവരെ പുറത്തേക്കൊന്നും കണ്ടില്ലല്ലൊ?."  അയാൾ ആരാഞ്ഞു.

ജീവിതം കൊടുക്കലുകൾ നിർത്തിയെന്നും ഇനി എടുക്കലുകൾ മാത്രമേ ബാക്കിയുള്ളുവെന്നും തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഭാവശൂന്യതയായിരുന്നു ആ വൃദ്ധൻ്റെ മുഖത്ത്.

"അതൊരു കഥയാണ് സാഹിബ്......ഒരു സർപ്പശാപത്തിൻ്റെ കഥ. ഞാൻ ആട്ടിപായിക്കാൻ ആഗ്രഹിക്കുന്ന  ഓർമ്മകൾ. പുതിയ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടാവാം അവ ഇപ്പോഴും കൂടെ.... " അയാളുടെ വാക്കുകൾ മുറിഞ്ഞു.

"ഒരു ഓർമ്മ പോലും കൈവശമില്ലാത്ത എനിക്ക് താങ്കളുടെ ഓർമ്മകളെങ്കിലും ഇരിക്കട്ടെ കൂട്ടായിട്ട്. പറയൂ ദദൂ. ചിലപ്പോൾ മനസ്സിന്  ആശ്വാസമായാലോ."

വൃദ്ധൻ്റെ കണ്ണുകൾ തിളങ്ങി....അയാൾ പതിഞ്ഞ സ്വരത്തിൽ കഥ പറഞ്ഞു തുടങ്ങി.

രാജസ്ഥാനിലേ ദൗസയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാർലി. പട്ടണത്തിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവർ ആയിരുന്നു അയാൾ. പേര് രഘുവീർ. ഭാര്യ പൂനം. ആട്ടിൻപാലും കോഴിമുട്ടയും ഒക്കെ അവൾക്ക് വില്പനയുണ്ട്. ഏഴ് മാസം ഗർഭിണി. തങ്ങളുടെ കൊച്ചു വീട്ടിൽ അവർ സന്തുഷ്‌ടരായിരുന്നു. പക്ഷെ ഭൂമിയിലെ സ്വർഗ്ഗങ്ങളുടെ ആയുസ് എണ്ണപ്പെട്ടതാണെല്ലോ......

ആയിടക്കാണ് ഒരു പെരുമ്പാമ്പിൻ്റെ ശല്യം ഗ്രാമത്തിൽ കൂടി വന്നത്‌.  മാസത്തിൽ രണ്ടോ മൂന്നോ തവണ പാമ്പ് ഇറങ്ങും. വളർത്തു മൃഗങ്ങളെയും മറ്റും കൊണ്ടുപോകും. ഗ്രാമവാസികൾ ഭീതിയുടെ നിഴലിൽ ആണ്ടു. അവസാനം അമ്മയുടെ കൂടെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ രണ്ട് വയസ്സുകാരിയെ പാമ്പ് പിടികൂടിയപ്പോൾ ഗ്രാമവാസികൾ പഞ്ചായത്ത് കൂടി ആലോചിച്ചു. സർപഞ്ചിൻ്റെ ബുദ്ധിയായിരുന്നു രഘുവീറീനെ സമീപിക്കുക എന്നത്.

"സർപഞ്ചിജീ, എന്നെ നിർബന്ധിക്കരുത്. എനിക്ക് കഴിയില്ല. തലമുറകളായി സർപ്പങ്ങളെ ആരാധിക്കുന്ന കുടുംബമാണ് എൻ്റെത്. ഭോലാനാഥ്‌ പൊറുക്കില്ല."

"പഞ്ചായത്തിൻ്റെ കല്പനകൾ അനുസരിക്കാതിരിക്കുന്നതിൻ്റെ ഭവിഷ്യത്ത് നിശ്ച്ചയമുണ്ടോ രഘുവീർ നിങ്ങൾക്ക്? നീ ചെയ്യണ്ടത് ഇത്ര മാത്രം. ഇരയെ വിഴുങ്ങിയതിന് ശേഷം പാമ്പിൻ്റെ ചലനങ്ങൾ പരിമിതമായിരിക്കും, ചിലപ്പോൾ ഒട്ടും അനങ്ങാതെ കിടക്കാനും മതി. അങ്ങനെയുള്ള ഒരു അവസരത്തിൽ നീ നിൻ്റെ ലോറി അതിന് പുറത്തുകൂടി കയറ്റി ഇറക്കണം."

"പാപമാണ് സാഹിബ്....മഹാ പാപം. ദയവായി എനിക്കാലോചിക്കാൻ രണ്ട് ദിവസം തരൂ."

പഞ്ചായത്തിൻ്റെ വാക്കുകൾ അനുസരിക്കാത്തവർ ഭ്രഷ്ട്ട് കല്പിക്കപെടും. പൊതുകിണറ്റിൽ നിന്നും വള്ളം നൽകില്ല. ഒറ്റപ്പെടുത്തും. ആരും തിരിഞ്ഞു നോക്കില്ല. പലവ്യഞ്‌ജനങ്ങള്‍ തനിക്ക് നൽകുകയോ തന്നിൽ നിന്നും വാങ്ങുകയോ ചെയ്യില്ല. വയറ്റാട്ടി സഹായിക്കാൻ വരില്ല. ഗർഭിണിയായ പൂനവുമായി താൻ എങ്ങോട്ട് പോകും? അങ്ങനെ പല തരം വ്യാകുലപ്പെടുത്തുന്ന ചിന്തകൾ അയാളെ അലട്ടി.

അന്നയാൾ സർപ്പങ്ങളെ സ്വപ്നം കണ്ടു. സ്വർണവും വെള്ളിയും വരകളുള്ള ഒരു സർപ്പം തൻ്റെ മൂന്ന് കുഞ്ഞുങ്ങളെയും കൂട്ടി അയാളെ കാണാൻ വന്നിരിക്കുന്നു. അയാൾ നോക്കി നിൽക്കേ സർപ്പം അതിൻ്റെ  ചര്‍മ്മം പൊഴിച്ചു. അപ്പോൾ പൂനം ഇറങ്ങി വന്ന്  സർപ്പങ്ങളുടെ അരികിൽ ഇരുന്നു. കുഞ്ഞുങ്ങൾ മൂന്നും പൂനത്തിൻ്റെ  മടിയിലേക്ക് ഇഴഞ്ഞു കയറി. അപ്പോൾ അവറ്റകൾക്ക് കാലുകൾ ഉണ്ടായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച അയാൾക്ക്‌ പക്ഷേ ശബ്ദം പുറത്തുവന്നില്ല.

ഞെട്ടി ഉണർന്ന അയാളെ പൂനം ആശ്വസിപ്പിച്ചു, "ഗ്രാമവാസികളെ ദ്രോഹിക്കുന്ന പാമ്പിനെ അല്ലേ നിങ്ങൾ കൊല്ലാൻ പോകുന്നത്. അങ്ങനെ സമാധാനിക്കൂ. അല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയൊന്നുമില്ലല്ലോ. ഭോലാനാഥ്‌ കാത്തോളും നമ്മളെ."

വിചാരിച്ചതിലും എളുപ്പത്തിൽ കാര്യം നടന്നു. ഒരു മുട്ടനാടിനെ കരുവാക്കി കെട്ടിയിട്ടു. ഭക്ഷണം കഴിഞ്ഞു വഴിയിൽ വെയില്‍ കായുന്ന പാമ്പിൻ്റെ സുഷ്‌മ്‌നാകാണ്‌ഡം ഛേദിച്ചു കൊണ്ട് രഘുവീറീൻ്റെ ലോറി ചീറിപ്പാഞ്ഞു. അന്നയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മൂന്നാല് ദിവസം അയാൾ പനിച്ചു കിടന്നു.  അന്ന് കണ്ട സ്വപ്നം പിന്നെയും പിന്നെയും അയാളെ തേടിയെത്തി.

പാമ്പിൻ്റെ ശല്യമൊഴിഞ്ഞ ഗ്രാമവാസികൾ രഘുവീറീനെയും പൂനത്തെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവരാൽ കഴിയുന്ന പാരിതോഷികങ്ങൾ നൽകി അവരുടെ സന്തോഷം പ്രകടിപ്പിച്ചു. സ്നേഹവും കരുതലും മായ്ക്കാത്ത പിരിമുറുക്കങ്ങൾ കുറവാണ്. രഘുവീറീൻ്റെ മനസ്സിലും സമാധാനത്തിൻ്റെ ഓളങ്ങള്‍  തിരികെയെത്തി.

ഒരു നാഗപഞ്ചമി നാളിൽ അവൾ ജനിച്ചു, നയന. സാധാരണ കുഞ്ഞുങ്ങളെ പോലെ അവൾ പക്ഷേ ജനിച്ചയുടൻ കരഞ്ഞില്ല. നവജാതശിശുവിൻ്റെ  മൃദുവായ ചര്‍മ്മത്തിന്  പകരം അവളുടെ ശരീരം നിറച്ചും ചെതുമ്പലുകൾ ആയിരുന്നു......വരണ്ട്, ഉണങ്ങി, കട്ടിയുള്ള ചർമ്മം.....ഒരു പാമ്പിൻ്റെത് പോലെ !!! ശരീരം അനങ്ങുമ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാൽ അവൾ നിലവിളിച്ചു. ഓരോ നിലവിളിയും രഘുവീറിൻ്റെ ഹൃദയം നുറുക്കി. ഗ്രാമവൈദ്യന്മാർ കൈയൊഴിഞ്ഞു.

"ശാപം. സർപ്പശാപം", കുഞ്ഞിനെ കാണാൻ വന്ന ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞു. സ്നേഹവും കരുതലും പെട്ടന്ന് തന്നെ വെറുപ്പിനും അവഗണനക്കും വഴിമാറി. മനുഷ്യസഹജമായ നന്ദിക്കേട്!!  ഭൂമിയിലെ സ്വർഗത്തിൻ്റെ മാത്രമല്ല കൃതജ്ഞതയുടെയും ആയുസ് പരിമിതമാണെന്ന് അയാൾ മനസ്സിലാക്കി.

പഞ്ചായത്ത് പിന്നെയും കൂടി. "സർപഞ്ചിജീ, രഘുവീറിനെയും കുടുംബത്തെയും ഇവിടെ തങ്ങാൻ അനുവദിച്ചു കൂടാ. അത് ഞങ്ങളെയും കൂടി ബാധിക്കും. അവരെ നമ്മൾ സഹായിച്ചാൽ സർപ്പശാപം നമ്മളെയും പിടി കൂടും. ഈ ഗ്രാമം നശിക്കും. പുതിയ തലമുറകൾ ഇല്ലാതായിതീരും. ഉടനെ തന്നെ ഇതിനൊരു  പരിഹാരം കാണണം." ഗ്രാമവാസികൾ  വിലപിച്ചു.

വൃദ്ധൻ തീയിലേക്ക് ചുള്ളിക്കമ്പുകൾ ഇട്ടു. അയാളുടെ മുഖം അപ്പോഴും ഭാവശൂന്യമായിരുന്നു.

"അപ്പോൾ രഘുവീർ ....."

"ഞാനാണ് സാഹിബ്.  ഇവിടെ വന്നിട്ടിപ്പോൾ എത്ര വർഷമായെന്നൊരു തിട്ടവുമില്ല. ഞങ്ങൾക്ക് പിന്നെയും രണ്ടു കുട്ടികൾ കൂടി ജനിച്ചു. രണ്ടും നയനയെ പോലെ......പക്ഷെ രണ്ടുപേരും ഒരു വയസിന് മുകളിൽ ജീവിച്ചില്ല. കുറച്ചു വർഷങ്ങൾക്ക് മുന്നേ പൂനവും എന്നെ വിട്ട് പോയി. ഇപ്പോൾ ഞാനും നയനയും മാത്രം."

"ഈ അവസ്ഥ .....ആ പാമ്പിൻ്റെ ശാപം ആണെന്നാണോ നിങ്ങൾ കരുതുന്നത്?"

"മനുഷ്യൻ്റെ വാക്ക് കേട്ട്  ഒരു മിണ്ടാപ്രാണിയെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാൻ കൊന്നില്ലേ? സർപ്പശാപം ജന്മാന്തരങ്ങൾ കൂടെയുണ്ടാവും. അത് കൊണ്ട് തന്നെ ആത്മഹത്യയും ഒരു പരിഹാരമാവുന്നില്ല."

"ദദൂ...പേടിയില്ലേ? ഈ ഘോരവനത്തിൽ....ആരും കൂട്ടിനില്ലാതെ......"

"ശീലമായിരിക്കുന്നു സാഹിബ് .... ഈ ഏകാന്തതയും നിസ്സാഹായതയും. മരണത്തെ ഭയമുണ്ടെങ്കിൽ അല്ലേ പേടിയുണ്ടാവൂ."

വെളിച്ചം വീണപ്പോൾ അയാൾ പോകാൻ ഒരുങ്ങി. വൃദ്ധൻ അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നു.

"സാഹിബ്...ഇതിരിക്കട്ടെ. രണ്ടു മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും. ഈ അരുവിയുടെ തീരത്തു കൂടി നടന്നാൽ മതി. ഇത് ചെന്ന് അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിലാണ്. കാട്ടിൽ നിന്നും നാട്ടിലേക്ക് തേൻ കൊണ്ട് പോകുന്ന ആരെയെങ്കിലും കാണാതിരിക്കില്ല."

"നയന...."

"വേണ്ട സാഹിബ്. ആരും അവളെ കാണുന്നത് അവൾക്കിഷ്ടമല്ല...."

"ദദൂ...നന്ദിയുണ്ട്. യാത്രപറയുന്നില്ല. മറക്കില്ല."

വൃദ്ധൻ അയാളെ കെട്ടിപിടിച്ചു. അയാൾക്ക്‌ കാടിൻ്റെ മണമായിരുന്നു.

ഇന്നലെകളുടെ ഭാരമൊഴിഞ്ഞ ഒരു മനുഷ്യൻ അരുവിക്കരയിലൂടെ നാളെയുടെ അനന്തതയിലേക്ക്   നടന്നകന്നു. മറ്റൊരു മനുഷ്യൻ, ഇന്നലെകളുടെ ഭാരവുംപേറി സ്വന്തം വര്‍ത്തമാനത്തിൻ്റെ പരിധിക്കുള്ളിലേക്ക് വിടവാങ്ങി.

Thursday, September 22, 2016

കഥ : സ്‌ഫടികദർശനം




[Published മാതൃഭൂമി പ്രസിദ്ധീകരിച്ച ഗൾഫ് മലയാളികളുടെ ചെറുകഥാ സമാഹാരം "കിതാബ് - ഇത് ഞങ്ങളുടെ കഥ", 2016]

പുതുച്ചേരി.......ഫ്രഞ്ചു  കൊളോണിയൽ സംസ്ക്കാരത്തിൻ്റെ അടയാഭരണങ്ങൾ ഇപ്പോഴും വാരിചുറ്റി നിൽക്കുന്ന നഗരം. വൃക്ഷരേഖിതമായ തെരുവുകൾ, കല്ലുപാകിയ നടപ്പാതകൾ, കടുകെണ്ണയുടെ നിറമുള്ള ഭവനങ്ങൾ, അങ്ങനെ പലതരം ചിത്രോപമമായ കാഴ്ചകളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രധാനം ചെയ്യുന്ന പട്ടണം. പൈതൃകപരമായ  ചാരുത്വം തുളുമ്പുന്ന ലഘു ഭക്ഷണശാലകൾ, ചരിത്രശാലകൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി തച്ചുശാസ്‌ത്രവിസ്മയങ്ങളാൽ സമ്പന്നമാണ് പുതുച്ചേരി.

റൊമൈൻ റോലാൻഡിലെ അസിസ്റ്റൻറ്റ് ലൈബ്രേറിയനായി അവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ആ നഗരത്തെ പ്രണയിച്ചു തുടങ്ങിയെന്ന് തോന്നുന്നു. പൊതുവേ അന്തര്‍മുഖിയായെനിക്ക് ഈ നഗരം എന്തുകൊണ്ടോ സ്വപ്നങ്ങളുടെ ഏദന്‍തോട്ടമായി. ഏതോ പൂര്‍വ്വജന്മത്തീരത്തേക്ക്  മടങ്ങിയത് പോലെ.

വില്ല് ബ്ലാഞ്ചിൽ  [വൈറ്റ് ടൌൺ] ഒരു വാടകമുറിക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് മിസിസ്.ഷീലാ റോമിലിയുടെ "ഓ റുവാർ" [au revoir] എന്ന വസതിക്ക്  മുമ്പിലാണ്. പിരിയുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിൻ്റെ പ്രത്യാശകിരണങ്ങൾ ബാക്കി നിർത്തുന്ന ഒരു യാത്രാവന്ദനമാണ് "ഓ റുവാർ".  ശരിക്കും കാവ്യാത്മകം. പടർന്നു പന്തലിച്ചു നിൽക്കുന്ന മഞ്ഞ ബൂഗേൻവിലീയ പുഷ്‌പങ്ങൾ കൊണ്ട് പാതി മറഞ്ഞ ആ ചാര നിറമുള്ള  കോട്ടേജ്, കാല്‍പനികനവോത്ഥാനപദ്യങ്ങളേ അനുസ്മരിപ്പിച്ചു.

ഒരു കൈയിൽ കൊന്തയും മറുകൈയിൽ ഊന്ന് വടിയും, മുഖം നിറയെ ജരകളും, ചാരനിറമുള്ള മുടിയും കണ്ണുകളുമായി, എൺപതിലുകളിലും ചുറുചുറുക്കും ഉന്മേഷവും കാത്തുസൂക്ഷിക്കുന്ന, വളരെ സഹൃദയമായി സംസാരിക്കുന്ന മിസിസ്.റോമിലിയേ എനിക്ക് നന്നേ പിടിച്ചു. ഞായറാഴ്ച  മുതൽ താമസമാക്കാമെന്നുറപ്പിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഴക്കം ചെന്നയൊരു എഴുത്തുമേശയുടെ പുറത്തിരിക്കുന്ന സ്ഫടികഗോളത്തിൽ കണ്ണുടക്കിയത്. പുസ്തകങ്ങളിലും കഥകളിലുമൊക്കെ ഭാഗ്യപ്രവാചകരുടെ കൈയ്യിലും മറ്റും കാണുന്നത് പോലെയൊരണ്ണം.

"മിസിസ്.റോമിലിക്ക് ഭാവി പ്രവചിക്കാനറിയുമോ?"

"എല്ലാ മനുഷ്യർക്കും ഒരു ഭാവിയേയുള്ളു ഗാഥാ.... അത് മരണമാണ്. ആ അനിവാര്യതയിലേക്കുള്ള ദൂരവും പാതയും..........അതെല്ലേ എല്ലാപേരും തേടുന്നത്?  ഈ ക്ഷണവും ആ അനിവാര്യതക്കുമിടയിലേ നിമിഷങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള നമ്മുടെ വിഫലശ്രമല്ലേ ഈ ഭാവിയെക്കുറിച്ചുള്ള കൗതുകം?"

"ആയിരിക്കാം. പക്ഷേ കൗതുകമല്ലേ , തൂത്തുകളയാൻ പ്രയാസമാണ്. മിസിസ്.റോമിലിക്ക് എൻ്റെ ഭാവി പ്രവചിക്കാൻ കഴിയുമോ?"

"ഭവിഷ്യജ്ഞാനം പ്രവചിക്കപ്പെടേണ്ടതല്ല. സ്വയം നിരീക്ഷികേണ്ടയൊന്നാണ്.  ഞായറാഴ്ച വരൂ. നമ്മുക്ക് ശ്രമിക്കാം."

പക്ഷേ ആ ഞായറാഴ്ചയും പിന്നീടുള്ള ഒന്ന് രണ്ട് ഞായറാഴ്ചകളിൽ ശ്രമിച്ചിട്ടും ഗോളത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. നിരാശയാൽ അക്ഷമയായ എന്നെ മിസിസ്.റോമിലി സമാധാനിപ്പിച്ചു,

"ഉപബോധമനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന അന്തർജ്ഞാനം  ബോധമനസ്സിൻ്റെ വ്യാപ്തിക്കുള്ളിൽ വന്നു ചേരണം. എല്ലാ മനുഷ്യരിലും അമാനുഷിക മഹച്ഛക്തികളുണ്ട്. ഈ സ്ഫടികഗോളത്തിൻ്റെ പ്രകാശകിരണങ്ങളെ  നീ ഏകാഗ്രമായി വീക്ഷിക്കുമ്പോൾ ആ അറിവുകൾ നിനക്കിതിൽ ദർശിക്കാൻ പറ്റും. ഗിവ് ഇറ്റ് സമ് ടൈം ഗാഥാ. വന്നു തുടങ്ങിയാൽ പിന്നെ കടിഞ്ഞാന്നില്ലാത്ത കുതിരയെപ്പോലെ  അവ അവിരാമമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം."

വിചിത്രമെന്നു പറയട്ടെ, സ്‌ഫടികദർശനത്തിൽ ഞാൻ ആദ്യം കണ്ട ഭാവി എന്നെ കുറിച്ചായിരുന്നില്ല. തൂവെള്ള നിറമുള്ള മുറിയിൽ ഒരു സ്ത്രീ നിന്ന് കരയുന്നു. അവരുടെ വിങ്ങലുകളുടെ ആവൃത്തി കൂടി കൂടി വന്നു. അവർക്കരികിലായി കറുത്ത വസ്ത്രം ധരിച്ച, അസാമാന്യ സൗന്ദര്യമുള്ള മറ്റൊരു സ്ത്രീ, ക്ഷമയോടെ അവരേ നോക്കി കൈകൾ നീട്ടി നിൽക്കുന്നു. അവരുടെ നീണ്ടു കറുത്ത മുടിയും കറുത്ത ഉടയാടയും കാറ്റടിക്കുന്നതു പോലെ പാറിപ്പറക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവർ രണ്ടുപേരും ദൂരേക്ക് നടന്നകന്നു.

ഞാൻ എന്നും ബസ്റ്റോപ്പിൽ കാണാറുള്ള സ്ത്രീയായിരുന്നു ഒരാൾ. കറുത്ത വസ്ത്രധാരിണി ആരെന്നെനിക്ക് അന്ന് മനസ്സിലായില്ല. നാലാം നാൾ ചീറിപ്പാഞ്ഞു വന്നയൊരു ടിപ്പർ ലോറി എൻ്റെ മുന്നിലൂടെ നിർത്താതെ ഓടിപ്പോയപ്പോൾ അവർ ആരാണെന്ന് ഞാൻ മനസ്സിലാക്കി - മരണത്തിൻ്റെ  മാലാഖ.

പിന്നീടൊരിക്കൽ  ഒട്ടും പരിചയമില്ലാത്ത  മധ്യവയസ്കനായ ഒരു മനുഷ്യനെയും അയാളുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു . അവർ കമിതാക്കൾ ആണെന്ന് തോന്നി. കൈകൾ കോർത്തുപിടിച്ചും , പരസ്പരം ആലിംഗനം ചെയ്തും,  കടൽത്തീരത്ത് കൂടി തമാശകൾ പറഞ്ഞും , പൊട്ടിച്ചിരിച്ചും അവർ നടന്നു. എത്ര ആലോചിച്ചിട്ടും അവരെയും എന്നെയും ബന്ധിപ്പിക്കുന്ന കണ്ണി എനിക്ക് മനസ്സിലായില്ല.  മിസിസ്. റോമിലിക്ക് പക്ഷെ ഒട്ടും ആശങ്കയിലായിരുന്നു , "ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം, മൈ ഡിയർ."

മിസിസ്. റോമിലിക്ക് തെറ്റിയില്ല. എൻ്റെ സഹപ്രവർത്തക റീനയുടെ വീട്ടിൽ വിരുന്ന് പോയ ഞാൻ അവളുടെ ഭർത്താവ് ഫിലിപ്പിനെ കണ്ട് ഞെട്ടി. അയാൾ  ഗർഭിണിയായ അവളോട് കാണിക്കുന്ന അമിത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പൊള്ളത്തരം അധികനേരം സഹിക്കാനാവാതെ ഒരു തലവേദനയെ കൂട്ടുപിടിച്ചു ഞാൻ അവിടെ നിന്നിറങ്ങി. പിന്നെ പലപ്പോഴും ഭർത്താവിൻ്റെ സ്നേഹത്തെ കുറിച്ചവൾ വാചാലയാകുമ്പോൾ സഹതാപത്തിൻ്റെ നിഴലാട്ടങ്ങൾ എൻ്റെ കണ്ണുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ മറ്റൊരാളെ വിലയിരുത്താൻ ഞാൻ ആര്? അയാൾക്കും കാണുമായിരിക്കും അയാളുടേതായ ന്യായികരണങ്ങൾ.

പെട്ടന്നൊരു ദിവസം ഞാനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ദൃശ്യം തെളിഞ്ഞു.  സുമുഖനായൊരു ചെറുപ്പക്കാരനും അഞ്ചോ ആറോ വയസുള്ള നല്ല ഓമനത്തമുള്ളൊരു പെൺകുഞ്ഞും. ഏതോ മലമുകളിലാണവർ. ചുറ്റും പച്ചപ്പ് . അവളോടി വന്ന് അവൻ്റെ മടിയിൽകയറി ഇരുന്നു , അവൻ്റെ കവിളത്ത്  ചുംബിച്ചു , അവൻ്റെ താടിയിൽ അവളുടെ കവിളുകളുരസി. അവൻ അവളെ വാരിയെടുത്ത് മേൽപ്പോട്ടുയർത്തി വട്ടം കറക്കി. അവളുടെ പൊട്ടിച്ചിരിക്കുന്ന  മുഖത്തിനും അവൻ്റെ കണ്ണുകളിലെ തിളക്കത്തിനും സ്ഫടികഗോളത്തിലേ പ്രകാശരശ്മികളേക്കാൾ  തേജസുണ്ടായിരുന്നു.

പിന്നെ പലപ്പോഴും ഈ ദൃശ്യം  സ്ഫടികഗോളത്തിൽ  ആവർത്തിക്കപ്പെട്ടു. അവർ എൻ്റെതാണെന്ന് തോന്നാൻ എന്തേ കാരണം?   മിസിസ്. റോമിലിയുമായി  ഒരു ചർച്ച  വേണ്ടെന്ന്  ഞാൻ തീരുമാനിച്ചു. പതിവ് പല്ലവി പറഞ്ഞവർ ഒഴിയാനാണ് സാധ്യത.

ഓരോ ദിവസവും ഞാൻ അവനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചു.  ബസ് സ്‌റ്റോപ്പിലും , ലൈബ്രറിയിലും , കഫേകളിലും ഞാൻ അവനേ തിരഞ്ഞു. പ്രഥമനുരാഗത്താൽ വിവശയായ ഒരു  കൗമാരപ്രായകാരിയെപ്പോലെ ഞാൻ സ്വപ്നങ്ങൾ കണ്ടു. അവനും ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയുടെ നാടകീയമായ അനന്തസാധ്യതകൾ  മെനഞ്ഞു. ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞായിരിക്കുമോ അവൾ? ചിന്തകളുടെ വേലിയേറ്റത്തിൽ എനിക്ക് ജ്യാള്യത തോന്നി. മൂളിപ്പാട്ടുകൾ ചുണ്ടുകളിൽ നിന്നും ഞാൻ അറിയാതെ വഴുതി ഒഴുകി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷെൽഫുകൽക്കിടയിലൂടെ ഞാൻ അവനെ കണ്ടു. എൻ്റെ മേശക്കരികിൽ  വന്ന്  ചുറ്റുപാടും തിരയുന്ന അവൻ്റെ അരികിലേക്ക്  വികാരവിക്ഷോഭങ്ങൾ അടക്കാൻ പണിപ്പെട്ട് ഞാൻ നടന്നു ചെന്നു. അപ്പോഴാണ് അവൻ്റെ പിന്നിൽ നിന്നും എത്തിനോക്കുന്ന അവളേ ഞാൻ കണ്ടത്. അതേ ചന്തമുള്ള മുഖം.  എൻ്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. അമ്പരപ്പ് മാറിയപ്പോൾ സ്ഫടികദർശനത്തിൻ്റെ അർത്ഥതലങ്ങൾ പതിയെ പതിയെ തെളിഞ്ഞു.

പുതിയ അംഗത്വം എടുക്കാൻ വന്ന അവനോട്  ഞാൻ  ലൈബ്രെറിയുടെ  നിയമങ്ങളും ചട്ടങ്ങളും ഒരുവിധം പറഞ്ഞൊപ്പിച്ചു . എൻ്റെ ഹൃദയമിടിപ്പിൻ്റെ ചടുലതാളങ്ങൾ  അവൻ കേൾക്കുമോയെന്ന് ഭയമായിരുന്നുയെനിക്ക്. ഫോം പൂരിപ്പിക്കുന്നയവനെ ഞാൻ ഒളിക്കണ്ണുകളാൽ വീക്ഷിച്ചു. സ്ഫടികഗോളത്തിൽ കണ്ട തിളക്കമാർന്ന കണ്ണുകൾ പക്ഷേ ഇപ്പോൾ കറുത്തവക്കുകളുള്ള  ഒരു കണ്ണടയുടെ പിന്നിലായിരുന്നു.

ആദിത്യ ശേഖരും മാളവികയും. ഒരു പ്രമുഖ ബാങ്കിലേ സോണൽ മാനേജർ. ഇറങ്ങാൻ നേരം അവൻ  "ഓ റുവാർ" പറഞ്ഞു. ആ വാക്കിൻ്റെ പൊരുൾ എനിക്കറിയാവുന്നതു പോലെ അവനറിയില്ലല്ലോ........

അവനുമായുള്ള സൗഹൃദത്തിൻ്റെ വരുംകാല സര്‍ഗ്ഗങ്ങൾ കാണുവാൻ തിരക്കിട്ടു വീട്ടിലെത്തിയെനിക്ക് കാണാൻ കഴിഞ്ഞത് നിലത്തു ചിന്നിച്ചിതറിയ  സ്ഫടികഗോളശകലങ്ങളേ  വികാരഹീനമായ നോക്കി നിൽക്കുന്ന മിസിസ്.റോമിലിയെയാണ്.

ഒന്നും പറയാൻ കഴിയാതെ സ്‌തംഭിച്ചുനിന്ന എന്നോട് അവർ പറഞ്ഞു , "ചില വസ്തുക്കൾ ഇങ്ങനെയാണ് ഗാഥാ, അവയുടെ ഉദ്ദിഷ്ടകാര്യം പൂർത്തീക്കരിക്കുമ്പോൾ അരങ്ങൊഴിയും ....ഒട്ടുമിക്ക ബന്ധങ്ങളും പോലെ. അത്  മിക്കപ്പോഴും യുക്തിചിന്തക്കതീതമായിരിക്കും. "

ആ ശകലങ്ങൾ എൻ്റെ അനാഗതകഥനങ്ങളുടെ ഉപസംഹാരമാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി.

ചിതറിയ കഷണങ്ങൾ പെറുക്കിയെടുക്കുമ്പോൾ ഞാൻ ഓർത്തു, "ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പലപ്പോഴും  ആകസ്‌മികതയിൽ അധിഷ്‌ഠിതമല്ലേ? ദീര്‍ഘദര്‍ശനങ്ങൾ ഒരു തരത്തിൽ നോക്കിയാൽ  ആ സന്തോഷം കവർന്നെടുക്കുകയല്ലേ ചെയ്യുന്നത്?

അപ്രതീക്ഷിതമായയൊരു സന്ദേശം,  യാദൃശ്ചികമായൊരു ആലിംഗനം, തല്‍ക്ഷണമുള്ളയൊരു  പുഞ്ചിരി , കാലം തെറ്റി വന്നയൊരു ചാറ്റൽ മഴ,  പദ്ധതീകരിക്കാത്ത  ഒരു വിനോദയാത്ര........ ഒരു പക്ഷെ ഇവയൊക്കെ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അനുഭവസുഖത്തിൻ്റെ  മാറ്റ് കുറയില്ല? അജ്ഞതയിൽ  പൊതിഞ്ഞ പ്രതീക്ഷകൾക്ക് പലപ്പോഴും ഒരു പ്രത്യക സുഖമുണ്ട്.  ഒരു സ്‌ഫടികദർശനവും അതിന്ന് പകരമാവില്ല.

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, പ്രവചനാതീതമായ  ഒരു നാളയിൽ ഉണരാൻ വേണ്ടി.  മനസ്സ് അലകളിലാത്ത കടൽ പോലെ............."ഓ റുവാർ".

Tuesday, September 13, 2016

കഥ : ഹര്‍ഷോന്‍മാദം


[Published നല്ലെഴുത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം "നല്ലെഴുത്തുകൾ", 2017]

അവൻ സുന്ദരനാണ് . ആറടിയിലേറെ പൊക്കം. എപ്പോഴും നെറ്റിത്തടത്തിലേക്ക് പറന്നിറങ്ങി അനുസരണക്കേടു കാണിക്കുന്ന സ്നിഗ്ദ്ധമായ മുടിയഴികൾ. അധരത്തിൽ തുടങ്ങി ചിമയഗ്രങ്ങളിൽ ചെന്ന് വരകൾ തീർക്കുന്ന മന്ദഹാസം. കുസൃതി നിറഞ്ഞ നോട്ടം. നീണ്ട് മെലിഞ്ഞ ഭംഗിയുള്ള കൈവിരലുകൾ.  അവന്റെ പെരുവിരലുകളുടെ അഗ്രം അല്പം പിറകോട്ട് വളഞ്ഞാണിരിക്കുന്നത്. കൈകൾ  കൊണ്ട് ആംഗ്യം കാട്ടിയവൻ സംസാരിക്കുമ്പോൾ ആ പെരുവിരൽ അഗ്രങ്ങളിൽ കണ്ണുടക്കി ഞാനിരിക്കും.

നിദ്രയുടെ അഞ്ചാം ഘട്ടത്തിലാണത്രെ നമ്മൾ സ്വപ്നങ്ങൾ കാണാറുള്ളത്. ഈ ഘട്ടത്തിൽ  താത്കാലികമായി ശരീരത്തിലെ സർവ പേശികള് സ്തംഭിക്കപ്പെടുന്നു. അഞ്ചാം ഘട്ടത്തിലെത്തുന്നതിനു മുമ്പ് നിദ്ര രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ കൂടി പല കുറി ചുറ്റിത്തിരിയും.

ഈ സമയത്താണ് അവൻ എന്നും വരുന്നതെന്ന് തോന്നുന്നു. കാരണം അവൻ ഒരു സ്വപ്നമാവാൻ വഴിയില്ല. പൊട്ടിച്ചിതറാത്ത സ്വപ്നങ്ങളെ എനിക്ക് പരിചയമില്ലലോ.

അവന്റെ സാമീപ്യത്തിന്റെ  ആദ്യ സൂചന, ഓരോ രോമകൂപത്തിലൂടെയും ഇരച്ചുകേറുന്ന ഒരു തണുപ്പാണ്. തണുപ്പിന്റെ കാഠിന്യം കൂടി കൂടി , സിരകളിലെ രക്തം കട്ടപിടിക്കുമെന്നു തോന്നി തുടങ്ങുമ്പോൾ അവൻ പ്രത്യക്ഷനാകും - സുവ്യക്തമായി.  പിന്നെയുള്ളതു സുഖകരമായ ഒരു കുളിരു മാത്രം - അവന്റെ സാന്നിദ്ധ്യം പോലെ.

അപ്പോഴും മറ്റ്  അവ്യക്തരൂപങ്ങൾ ഉപബോധമനസ്സിന്റെ അറകളിൽകൂടി കേറിയിറങ്ങുന്നുണ്ടാവും - ആരുടേയെങ്കിലും ശ്രദ്ധയാകർഷികാനുള്ള വ്യഗ്രതയും പേറി.

അവഗണിക്കപ്പെടുന്നവരുടെ നിരാശയിൽ നിന്നും ഉല്ഭവിക്കുന്ന മാറ്റൊലികൾ ഞാൻ എന്തേ തിരിച്ചറിയുന്നില്ല? അതിനേക്കാൾ പരിചിതമായൊരു ധ്വനി വേറെയുണ്ടോ എനിക്ക്? എങ്ങനെയവർക്ക് എന്നെ അസ്വസ്ഥമാകാതെ പശ്ചാത്തലത്തിൽ അലഞ്ഞുതിരിയാൻ കഴിയുന്നു?

കാടുകയറാൻ  തുടങ്ങിയ മനസ്സിനെ നങ്കൂരമിട്ടുകൊണ്ടു ഞാൻ അവനെ നോക്കി. പതിവ് ചിരിയുമായി അവൻ മുന്നിൽ. അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ആയുസ്സ്  എനിക്കെപ്പോഴും ഒരു നിശ്വാസത്തിന്റെ ദൈര്ഘ്യം പോലെ ഹ്രസ്വം.

അവന്റെ ശബ്ദം എനിക്കോർത്തെടുക്കാൻ പറ്റാറില്ല. പക്ഷെ ഒരുപാടുകാര്യങ്ങൾ അവൻ എന്നോട് പറഞ്ഞത് പോലെ.....അതോ ഞാൻ കേട്ടത് പോലെയോ?

"എന്തിനു നീയെന്നെ തിരഞ്ഞെടുത്തു? എനിക്കു മാത്രമെങ്ങനെ നിന്നെ കാണാൻ കഴിയുന്നു?", ഞാൻ  തിരക്കി.

"ഞാൻ നിന്നെയല്ല , നീയെന്നെയല്ലേ തിരഞ്ഞെടുത്ത്?  എനിക്കറിയാവുന്ന എത്രപേരുടെ  ഉപബോധമനസ്സിൽ ഞാൻ മുട്ടിവിളിച്ചെന്നോ......വിളികേട്ടതു നീ മാത്രം."

"എന്തുകൊണ്ടായിരിക്കുമത് ?"

"ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു നീ. എനിക്ക് വേണ്ടി നിസ്വാര്ത്ഥകണ്ണുനീർ പൊഴിച്ചുവോ നീ?"

"ജീവിച്ചിരുന്നപ്പോൾ എനിക്കുനിന്നെ അറിയുകപോലുമില്ലായിരുന്നെല്ലോ, പിന്നെയെങ്ങനെ......?"

"ദേ ...പിന്നെയും ചോദ്യങ്ങൾ", അതുപറഞ്ഞവൻ തലപിറകോട്ടെറിഞ്ഞു  ചിരിച്ചു. പട്ടിന്റെ മാര്ദ്ദവം തോന്നിക്കുന്ന  മുടിയഴികൾ ഇളകിമറിഞ്ഞു. അവന്റെ കണ്ഠമുഴ മേൽപോട്ടും താഴ്പൊട്ടും ഉയർന്ന് താഴ്ന്നു.

"ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചുപോയത് കൊണ്ടാണോ നീ ഇപ്പോഴും ....ഇവിടെ...ഇങ്ങനെ?"

"അല്ല. ഇനിയെങ്ങോട്ടും പോകാനിലെനിക്ക്. ജനനമരണങ്ങളുടെ ചക്രവ്യൂഹത്തിൽ നിന്നും ഞാൻ മുക്തനാണ്. അവസാനത്തെ സര്ഗ്ഗവും കഴിഞ്ഞിരിക്കുന്നു. ഇനിയൊരു യവനികയും ഉയരാനില്ല എനിക്കുവേണ്ടി."

"നമ്മൾ ഇനി എന്നും കാണുമോ?"

"മ്മ്."

"നീ വന്നില്ലെങ്കിലോ?"

"നിനക്കുറങ്ങാതിരിക്കാൻ കഴിയുമോ?"

"ഇല്ല"

"എന്നാൽ എനിക്ക് വരാതിരിക്കാനും."

വീണ്ടും എന്തോ ചോദിക്കാൻ ഒരുങ്ങിയയെന്റെ ചുണ്ടുകളിൽ വിരലമർത്തിയവൻ പറഞ്ഞു ,
"ശ്ശ്,  ചോദ്യങ്ങൾ ചോദിക്കാൻ ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ നിനക്ക്. വരൂ, ഇന്ന് നിനക്കെന്റെ പുസ്തകങ്ങളെ കാട്ടിത്തരാം ഞാൻ. എന്റെ മനസാക്ഷി സൂക്ഷിപ്പുകാർ."

വളഞ്ഞ അഗ്രത്തോട് കൂടിയ പെരുവിരലുകലുള്ള  ആ മനോഹരമായ കൈവിരലുകളിൽ ചുറ്റിപിടിച്ചു ഞാൻ അവനൊപ്പം പോകാതെ പോയി.....അവന്റെ മുറിയിൽ കേറാതെ കേറി.....അവന്റെ പുസ്തകശേഖരത്തിൽ തൊടാതെ തോട്ടു.

അപ്പോഴേക്കും നിദ്രയുടെ അഞ്ചാം ഘട്ടത്തിലേക്ക് ഞാൻ കടന്നിരുന്നു. അവൻ തെളിച്ചമില്ലാത്ത നിഴല്ച്ചിത്രമായി മാറിയത് ഞാൻ അറിഞ്ഞുവോ?

ഉറക്കമുണർന്നപ്പോൾ തോന്നിയ നീരസത്തെ ഞാൻ വാല്സല്യപൂര്വ്വം സാന്ത്വനിപിച്ചു,
"ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ കുട്ടീ നിനക്ക്, പിന്നെയെന്തിനീ വ്യഥ, വൃഥാ."