Total Pageviews

Saturday, November 19, 2016

കവിത : നഷ്ടതാരകം


അമാവാസികളും വെളുത്തവാവുകളും മാറിമാറി
വലിച്ചിഴച്ചീടുന്നുവീ സ്‌മൃതിപഥത്തിൻ രഥചക്രം.

പൂർണേന്ദുതൻ പ്രഭാവലയത്തിൻ ദൃശ്യമൊന്നതു
അനുസ്‌മരിപ്പിക്കുന്നു സദാ നിൻ സുമുഖവദനവും,
വിസ്‌മൃതിയിൽ മുങ്ങുവാൻ ഒരുങ്ങും നിൻ മന്ദസ്‌മിതവും.

ഈ ഭൂവിൽ ഒഴുകി തികഞ്ഞ നരജന്മധാരയിലേ
നിറം ചാലിക്കാനാവാത്ത സ്വപ്നങ്ങളൊക്കെയും
താരകങ്ങളായി ചുറ്റും കൂടെക്കൂട്ടിയോ നീ ?

ഉല്ക്കയായി അവയോരോന്നും ജ്വലിച്ചിറങ്ങുമ്പോൾ
ആരുടെയോ കാംക്ഷകൽ സത്യമായീടും
നിർവൃതിയിൽ, നിന്നുടെ മിഴിനീര്‍ത്തുള്ളികൾ
മഴയായി കീഴേ പെയ്തൊഴുക്കിയോ നീ ?

മണ്ണിൽ വീണലിയുംമുന്നേ അവയേ ഒരുവേള ഞാൻ
കൈക്കുമ്പിളിൽ തളക്കുവാന്നൊന്നു ശ്രമിച്ചൂ വൃഥാ.

എൻ്റെയും നിൻ്റെയും ബാഷ്പങ്ങൾ ഒന്നായി തുളുമ്പി
ആലിംഗനബന്ധനത്തിൻ്റെ ഹ്രസ്വസമാഗമത്തിൽ,
പിന്നെയും ആവിയായി ഉയരുവാൻ വിണ്ണിൽ.

അവിരാമമായി ഉരുളമീ ചക്രം ഋതുക്കള്‍ മാറ്റവേ,
മറ്റൊരു പൂർണചന്ദ്രനായി നിരന്തരം കേഴുന്നു നിശീഥിനി,
സ്മരണസുഖങ്ങൾ പിന്നെയും പിന്നെയും അറിഞ്ഞീടുവാൻ.