Total Pageviews

Thursday, November 2, 2017

കഥ : മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ



[Published KHITAB - Edition 3 , Nov 2018 , Club FM 99.6 & Mathrubhumi Publications]
[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Jan 2018 ]



മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ


സൂര്യൻ്റെ കന്യാകിരണങ്ങൾ മുഖത്ത് പതിയാൻ അവൾ മുഖം ഉയർത്തി. വെളിച്ചം വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നോള്ളൂ. രാത്രി പകലിന് പൂർണമായും കീഴടങ്ങിയിട്ടുണ്ടായിരുന്നില്ല. ചക്രവാള സീമകളിൽ കുങ്കുമ ചൂര്‍ണ്ണം വാരി വിതറിയ പ്രതീതി. ആകാശത്ത് ഇടതിങ്ങിയ ചാര മേഘങ്ങൾ അനവധി. മാനഭംഗപെട്ട ഗംഗക്ക് അഗാധമായ കറുപ്പായിരുന്നില്ല. നീലയുമായിരുന്നില്ല. ഗംഗക്ക് നരച്ച നിറമായിരുന്നു. മൃതശരീരങ്ങളെ പുതപ്പിക്കുന്ന ആടയിലെ ഏറ്റക്കുറച്ചിലുകൾക്ക് സമാനമായി ചെറിയ ഓളങ്ങൾ താളം തല്ലുന്നുണ്ടായിരുന്നു. ഭൂജലത്തിൻ്റെയും മാലിന്യങ്ങളുടെയും ചാരനിറമുള്ള ഈ സങ്കലനത്തിനെ ഗംഗ എന്ന് വിളിക്കാമോയെന്നവൾ ഒരു വേള ശങ്കിച്ചു.

വാരണാസി പക്ഷേ എത്രയോ നേരത്തേ ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ കൈവശം രണ്ട് വസ്‌തുക്കളുണ്ടായിരുന്നു. ഒരു കനോൻ EOS 1DX ക്യാമറ, അത് അവളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു. മറ്റൊന്ന്, ഒരു ചെമ്പിൻ്റെ അസ്ഥി കലശമായിരുന്നു. അവൾ കലശം മെല്ലേ തലോടി. കലശത്തിൻ്റെ ശൈത്യം അവളുടെ കൈവിരലുകളിൽ കൂടി ഇരച്ചു കയറുന്നതായി അവൾക്ക് തോന്നി. അവൾ ഇരുന്ന മണികർണികാ ഘട്ടിൻ്റെ പടവുകൾ പതുകെ പതുകെ മനുഷ്യരെയും നാൽക്കാലികളെയും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. നദിയിൽ ചെറുതും വലുതുമായ വള്ളങ്ങൾ നീങ്ങുന്നുണ്ടായിരുന്നു. ചിലതിൽ നിറയെ വിനോദസഞ്ചാരികൾ, മറ്റു ചിലതിൽ ചിതക്കുള്ള വിറകുകൾ അടുക്കി വെച്ചിരിക്കുന്നു.

ഒരാഴ്ച്ച മുമ്പ് ഇവിടെ വന്നിറങ്ങിയപ്പോൾ വാരണാസി അവൾക്കൊരു ആഘാതമായിരുന്നു. മരണത്തിന് നിറത്തിലും ഗന്ധത്തിലും ഇത്രയേറെ വൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവ് അവളെ കുറച്ചൊന്നുമല്ല സ്തംഭിതയാക്കിയത്. ഇവിടെ ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട് മരണത്തിന് - മരണം കച്ചവടമാണ് , ആഘോഷമാണ്, ജീവിതരീതിയാണ്, ഉപജീവനമാർഗ്ഗമാണ്. ഒരോ ദിവസവും മരണത്തെ ചുറ്റിപറ്റി തുടങ്ങുന്നു മരണത്തെ ചുറ്റിപറ്റി സമാപിക്കുന്നു. ജീവിതത്തെ കുറിച്ചോർക്കുന്നവർ വളരെ വിരളം. ഇവിടത്തെ അമ്പലങ്ങളിൽ പോലും മരിച്ചവർക്ക് വേണ്ടിയാണ് കൂടുതൽ പ്രാർത്ഥനകളും നടക്കുന്നതെന്ന് തോന്നിപ്പോകും.

മരിച്ചവർ ക്യൂ "നിൽക്കുന്ന" ഒരേയൊരിയിടവും ഒരുപക്ഷേ ഇവിടെയായിരിക്കും. മുള മഞ്ചലിൽ, വെള്ള പുതപ്പിന് മീതേ പിംഗല വര്‍ണ്ണമുള്ള ആടയാൽ മൂടപെട്ട്, ജമന്തിപ്പൂ മാലയുമണിഞ്ഞ് , ഗംഗയിൽ മുങ്ങി പാപ ഭാരമൊഴിഞ്ഞ് , മരിച്ചവർ "ക്ഷമയോടെ" കൽപടവുകളിൽ തങ്ങളുടെ ഊഴവും കാത്ത് കിടക്കുന്നു. ശരീരം ഉണങ്ങുമ്പോൾ പിന്നെ ചിതയിലേക്ക്. ഒരോരുത്തർക്കും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടാവും. അതിനുള്ളിൽ എരിഞ്ഞടങ്ങിയില്ലെങ്കിൽ പിന്നെ നദിയിലേക്ക് വലിച്ചെറിയപ്പെടും.

ദൃശ്യ സമ്പന്നമാണ് വാരണാസി. അണയാത്ത ചിതകളിൽ നിന്നും ചീറിക്കൊണ്ട് രക്ഷപെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ, തീക്ഷണമായ അന്തരീക്ഷ വായുവിൽ തടവിലായ ധൂമപടലങ്ങൾ, പുകമറയിൽ കൂടിയുള്ള വ്യക്തവും അവ്യക്തമായ കാഴ്ചകൾ, നദിയിൽ ഒഴുകി നടക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും, അവ ഭക്ഷിക്കാൻ വട്ടമിട്ട് പറക്കുന്ന കഴുകന്മാർ , അവക്കിടയിലൂടെ നീങ്ങുന്ന വള്ളങ്ങൾ, ഉപേക്ഷിക്കപ്പെട്ട പൂമാലകൾ ഭക്ഷിക്കുന്ന ഗോക്കൾ, ഗംഗയിൽ മുങ്ങി നിവരുന്ന ജീവിച്ചിരിക്കുന്നതും മരിച്ചതും മരിക്കാൻ പോകുന്നതുമായ മനുഷ്യശരീരങ്ങൾ.

"ദേവ് പറയുന്നത് എത്ര ശരിയാണ്. ഛായാചിത്രങ്ങൾ കൊണ്ട് മാത്രം വാരണാസിയുടെ കഥ പറയാൻ സാധിക്കും. ഇറ്റ് ഈസ് സോ വേരി ഫോട്ടോജനിക്." അവൾ ഓർത്തു.

ശബ്‌ദമുഖരിതമാണ് എപ്പോഴും വാരണാസി. നിലക്കാത്ത മന്ത്രോച്ചാരണങ്ങൾ, അമ്പലമണികളുടെ ആരവങ്ങൾ, പാതി വെന്ത മാംസത്തുണ്ടുകൾക്ക് വേണ്ടി കലഹിക്കുന്ന ചാവാലിപ്പട്ടികളുടെ കുരകൾ, ആള്‍ക്കൂട്ടനിടയിലും നിർഭയം മേയുന്ന നാല്‍ക്കാലികളുടെ അമറലുകൾ, കൂട്ടം കൂടിയ കുരങ്ങന്മാരുടെ ചലപിലകൾ, ചെണ്ട മേളങ്ങൾ, ഹിന്ദുസ്ഥാനി സംഗീതവും സിത്താരിൻ്റെ മധുരധ്വനികളും .

സാമ്പ്രാണി തിരിയുടെയും, കർപ്പൂരത്തിൻ്റെയും, കത്തുന്ന പച്ച മാംസത്തിൻ്റെയും, ചാണകത്തിൻ്റെയും, വാടിയ ജമന്തിപ്പൂക്കളുടെയും തീവ്ര ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെ വാരണാസി.

സ്വർഗത്തിലേക്കുള്ള ഭൂമിയുടെ പടിപ്പുര ഇതായിരുന്നോ? ഇങ്ങനെയായിരുന്നോ? ദേഹത്തിൽ നിന്നും വേർപെടുന്ന ദേഹികളെ കൊണ്ട് ഇവിടെത്തെ അന്തരീക്ഷം ഭാരമുള്ളതായിരിക്കുന്നു. അവൾ കലശം മാറോട് ചേർത്തു പിടിച്ചു.

"ബേട്ടി...."

ശബ്ദം കെട്ടവൾ തിരിഞ്ഞപ്പോൾ അദ്ദേഹം അവളെ നോക്കി സൗമ്യദീപ്തമായി ചിരിക്കുകയായിരുന്നു. ക്ഷീണിച്ചതെങ്കിലും ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. താടിയും അധികമൊന്നും കഷണ്ടി കയറാത്ത തലമുടിയും നരച്ചിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള ജുബ്ബയും വെള്ള ധോത്തിയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന് പഴയൊരു ബംഗാളി നടൻ്റെ ഛായ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ഒന്നും പറയാതെയിരുന്നത് കൊണ്ടാകാം അദ്ദേഹം തുടർന്നു,

"എന്തോ ആശങ്കയുണ്ടെന്ന് തോന്നുന്നുവല്ലോ കുട്ടീ. കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിക്കാം. ഏറെ വർഷങ്ങളായി ഞാൻ ഇവിടെയാണ്. അറിയാവുന്നത് പറഞ്ഞു തരാൻ എനിക്ക് സന്തോഷമേയുള്ളൂ."

"ഇല്ല ... ഞാൻ ......അത് അത്രക്ക് പ്രകടമായിരുന്നോ എൻ്റെ മുഖത്ത്?"

"മുഖം മനസ്സിൻ്റെ കണ്ണാടിയായി കൊണ്ട് നടക്കുന്നവർ ഇന്നിപ്പോൾ വളരെ വിരളമല്ലേ. അതല്ല , കുറച്ച് ദിവസമായി കാണുന്നു ഈ കലശവുമായി കുട്ടിയിങ്ങനെ ഇവിടെ. അത് കൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. പറയാൻ വിരോധമില്ലെങ്കിൽ കേൾക്കാൻ താല്‍പര്യമുണ്ട്."

വിനോദസഞ്ചാരികളെ കൊണ്ടു വന്ന ബോട്ടിൽ നിന്നും പെട്ടന്ന് ഒരു നിലവിളി ഉയർന്നപ്പോൾ അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി. ഒഴുകി നടന്നൊരു ശവശരീരം കണ്ടാരോ ഞെട്ടിയതാണ്. ആദ്യ ദിവസങ്ങളിൽ അവളും ഇങ്ങനെ ഞെട്ടിയിരുന്നു, നിലവിളിക്കാതിരിക്കാനുള്ള സംയമനം അവൾ പാലിച്ചെന്ന് മാത്രം.

"എനിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല." കലശം മൂടിയിരുന്ന ചുവന്ന പട്ട് തുണി തലോടി കൊണ്ടവൾ തുടർന്നു, "ദേവിൻ്റെ ഒരുപാട് സ്വപ്നങ്ങളിൽ ഒന്നാണ് വാരണാസി ബേസ് ചെയ്തൊരു പ്രാജെക്റ്റ്. ഹി ഈസ് എ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യു സീ. മരണത്തിൻ്റെ നിറഭേദങ്ങൾ - ദി കളർഫുൾ ഷേഡ്സ് ഓഫ് ഡെത്ത് , അതാണ് അവൻ കണ്ടു വെച്ച പേര്."

"ദേവ് ...?"

"ദേവ് ..... ദേവേഷ്. എന്നേക്കാൾ മൂന്ന് മിനിറ്റ് ലോക പരിചയം കൂടുതലുണ്ടെന്ന് പറയുന്നവൻ. അതേ കാരണത്താൽ അമ്മയുണ്ടാകുന്ന പലഹാരത്തിൽ നിന്നും ഒരണ്ണം എന്നും അവൻ കൂടുതൽ എടുക്കും. അവനിപ്പോൾ ഇതിനുള്ളിൽ ......." അവൾ കലശം ചൂണ്ടികൊണ്ട് പറഞ്ഞു. "ഈ ക്യാമറയും അവൻ്റെതാണ് ."

"ദേവേഷിനെ കുറിച്ച് പറയുമ്പോൾ ക്രിയാപദങ്ങളുടെ കാലഭേദം വർത്തമാനമാണെല്ലോ കുട്ടീ?"

"മരിച്ചു എന്നു വെച്ചാൽ അവൻ ഇല്ലാതായി എന്നാണോ ദാദാ? ജീവിതത്തിൻ്റെ നിർവചന പരിധിക്കുള്ളിൽ നിന്നും അവൻ പുറത്തു കടന്നു എന്നേ ഞാൻ കരുതുന്നുള്ളു. ഹീ വാസ് , ഹീ ഇസ് ആൻഡ് ഹീ വിൽ ആൽവേസ് ബീ."

അവളുടെ കണ്ണുകൾ നീറി തുടങ്ങി. കൂട്ടം പിരിഞ്ഞൊരു കുരങ്ങൻ അദ്ദേഹത്തിൻ്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം ജുബ്ബയുടെ കീശയിൽ നിന്നും ഒരു പിടി കപ്പലണ്ടി അതിനു നേരേ നീട്ടി. അവയോരോന്നും നുള്ളിപ്പെറുക്കി കഴിച്ചു കൊണ്ട് അത് അവിടെ അവരുടെ അടുത്ത് തന്നെയിരുന്നു.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല കുട്ടീ. മറ്റു ചിലതിന് ഒട്ടനേകം ഉത്തരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ യുക്തിക്ക് സ്വീകാര്യമായയൊന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം. അതേ നിവർത്തിയുള്ളൂ."

"ആഭ. അതാണ് എൻ്റെ പേര് . താങ്കൾ എങ്ങനെ ഇവിടെ....?"

"എൻ്റെ മകൻ ഇവിടെയുണ്ട്. അവൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. സമയമാവുമ്പോൾ അവൻ വരും."

"മകൻ....."

"എട്ട് വർഷം മുമ്പ് ഇവിടെ ഒരുങ്ങിയൊരു ചിത അവൻ്റെയായിരുന്നു." അദ്ദേഹം ആ കുരങ്ങൻ്റെ തലയിൽ മെല്ലേ തലോടി. അത് പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സങ്കടത്തിൻ്റെ കടലാഴങ്ങൾ പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു.

"മകൻ വിളിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പാണോ?", മരണത്തിൻ്റെ പ്രകരണത്തിൽ, പ്രതീക്ഷയെന്ന ചേതോവികാരത്തിന് അവളുടെ മനസ്സിൽ വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം അടുത്ത നിമിഷം പുറത്തേക്ക് വിടാൻ പറ്റുമെന്ന് നമ്മൾക്ക് ഉറപ്പ് പറയാനാകുമോ? ഉറപ്പല്ല ആഭാ, എൻ്റെ വിശ്വാസമാണ്. ഒരച്ഛനും മകനെ സ്നേഹിച്ചിട്ടില്ലാത്തത് പോലെ , മകനെ സ്നേഹിച്ച ഒരച്ഛൻ്റെ വിശ്വാസം."

ചിതകളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ അമ്പലമണികളുടെ ആരവങ്ങളിൽ അലിഞ്ഞ് നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഉരുണ്ട് കൂടുന്നത് അവൾക്ക് അനുഭവപെട്ടു.

"എല്ലാരും പറയുന്നു.... ദേവിൻ്റെ ചിതാഭസ്മം ഇവിടെ ഒഴുക്കണമെന്ന്. അവന് മോക്ഷം കിട്ടുമത്രേ. എന്തിൽ നിന്നാണ് അവന് മോക്ഷം വേണ്ടത്? ജീവിതത്തെ ഒരുപാട് സ്നേഹിച്ചയവന് ഇവിടെ നിന്നും എങ്ങും പോകാൻ ഇഷ്ട്ടമല്ലെങ്കിലോ? ഒരുപക്ഷേ മറ്റൊരു ജന്മം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ?"

"ആഭാ, നീ ഈ കാണുന്നതൊക്കെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് കുട്ടീ. ഈ ചിതകളും മന്ത്രോച്ചാരണങ്ങളും പൂജാവിധികളും മണിമുഴക്കങ്ങളും ... എല്ലാം. പ്രത്യക്ഷത്തിൽ നമ്മൾക്ക് അങ്ങനെ തോന്നുന്നില്ലന്നേയുള്ളു. ഇതൊക്കെ ജീവിച്ചിരിക്കുന്നവരിൽ പര്യവസാനത്തിൻ്റെ വിത്തുകൾ പാകും. വരാനിരിക്കുന്ന നാളകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കും. പ്രിയപെട്ടവരുടെ മനസ്സിൽ വിയോഗം സമ്പൂർണമാകുമ്പോൾ മാത്രമേ മരിച്ചവരുടെ മോക്ഷപ്രയാണം ആരംഭിക്കുകയുള്ളു. അല്ലെങ്കിൽ മരിച്ചവർ ജീവിച്ചിരിക്കും."

കപ്പലണ്ടി തിന്ന് തീർത്ത കുരങ്ങൻ, ഘട്ടിൻ്റെ അരികിലുള്ള പഴകിപ്പൊളിഞ്ഞ ഒരു ഗോപുരത്തിൽ സ്ഥാനമുറപ്പിച്ചു. അത് അവരെ തന്നെ നോക്കിയിരുന്നു.

"താങ്കൾക്ക് പര്യവസാനം കിട്ടിയോ?"

"നാളകൾ നഷ്ടപ്പെട്ടൊരു അച്ഛന് അതിൻ്റെ ആവശ്യമില്ല ആഭാ. അവൻ ഇവിടെ തന്നെയുണ്ട്. ആളിപ്പടരുന്ന ജ്വാലകളിൽ അവൻ്റെ നിഴൽചിത്രം ഞാൻ പലപ്പോഴും കാണാറുണ്ട്. അത് മതി എനിക്ക് ഇനിയുള്ള കാലം."

എവിടെ നിന്നോ ഒരു വൃദ്ധ പൊടുന്നനെ അവർക്കരികിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നേരേ കൈകൾ നീട്ടിയവർ ഭിക്ഷയാചിച്ചു. അവൾ കുറ്റബോധത്തോടെ തലയാട്ടി. ഒന്നും മിണ്ടാതെ, ഉടുത്തിരുന്ന മുഷിഞ്ഞ മഞ്ഞ സാരിയുടെ തലപ്പ്, തലവഴി മൂടിയവർ ആൾക്കൂട്ടത്തിനിടയിൽ നടന്ന് മറഞ്ഞു.

"ഞാൻ പേഴ്സ് എടുത്തില്ലായിരുന്നു ...", അവൾ പറഞ്ഞു.

"സാരമില്ല. ഓംകാരി ഇവിടെ തന്നെയുണ്ടാവും. വീട്ടുകാരൊക്കെ ഉപേക്ഷിച്ച്‌ പോയ ഒരു പാവം സ്ത്രീ. സ്വന്തം ശവദാഹത്തിന് വേണ്ടി പണം സംഭരിക്കുകയാണവർ. അല്ലെങ്കില്‍ കത്തിക്കാൻ വിറക്കില്ലാതെ വന്നാൽ അവർ ഈ നദിയിൽ ഒഴുകി നടക്കേണ്ടി വരും. കഴുകന്മാരും നായ്ക്കളും അവരെ കൊത്തി വലിക്കും."

"മരണാന്തരവും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീരുന്നില്ല അല്ലേ? ചിലപ്പോൾ ഇതിൽ നിന്നാവും ശരിക്കുള്ള മോക്ഷം വേണ്ടത്. ദേവിനെ ഇവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൽകട്ടയിലെ എൻ്റെ കൊച്ചു ഫ്ലാറ്റിൽ എനിക്ക് കൂട്ടായി അവൻ ഇരുന്നോട്ടേ. എല്ലാ വർഷവും അവൻ്റെ ഓർമ്മ ദിവസം ഞാൻ ആഘോഷിക്കും. ഐ വിൽ ത്രോ എ പാർട്ടി ട്ടു സെലിബ്രേറ്റ് ദി ലൈഫ് ഹി ലവ്ഡ് സോ വേരി മച്ച് . എനിക്ക് അവനെ സന്തോഷത്തോടെ ഓർക്കണം. ഞാൻ ചെയ്യുന്നത് തെറ്റാണോ ദാദാ?"

"തെറ്റും ശരിയും ആത്മനിഷ്‌ഠമാണ് കുട്ടീ. വസ്‌തുനിഷ്‌ഠമായ തരം തിരിക്കല്‍ ഇവിടെ നിരര്‍ത്ഥമാണ്. ഞാൻ പറഞ്ഞില്ലേ , ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണ്. നിനക്ക് ഹിതമെന്ന് തോന്നുന്നതാണ് നിൻ്റെ ശരി. അത് ചെയ്യുക."

"ഞാൻ ഇന്ന് തന്നെ മടങ്ങും. നമ്മൾ ഇനി കാണുമോയെന്നറിയില്ല. അങ്ങേക്ക് സന്തോഷങ്ങൾ നേരുന്നു. മകൻ്റെ സാമീപ്യം താങ്കൾക്ക് എന്നും എപ്പോഴും അനുഭവപ്പെടട്ടേ." അവൾ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്തിനോ വേണ്ടി രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി തുളുമ്പാൻ വെമ്പി നിന്നു.

അദ്ദേഹം അവളുടെ ശിരസിൽ കൈ വെച്ചനുഗ്രഹിച്ചു,"കുട്ടിക്കും നന്മകൾ നേരുന്നു. നഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനുളള ഈ മനസ്സ് നിന്നോട് കൂടി എന്നും ഉണ്ടായിരിക്കട്ടേ. അപ്പോൾ ഇനി യാത്ര പറയുന്നില്ല."

പടവുകൾ കയറി പോകുന്ന ആ സാധു മനുഷ്യനെ അവൾ ഈറൻ മിഴികളോടെ നോക്കി നിന്നു. ആ മനുഷ്യനും അദ്ദേഹത്തിൻ്റെ ദുഃഖവും എന്തിന് തന്നെ ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്നവൾ ചിന്തിച്ചു. രണ്ട് അപരിചിതരെ തമ്മിൽ കോർത്തിണക്കുന്ന ആ അദൃശ്യ സ്നേഹചങ്ങല എന്താണ് ? ഒരേ സമയം ശിഥിലവും എന്നാൽ ശക്തവുമായത്?

പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റുവീശി. പുകമറ നീങ്ങി കാഴ്ചകൾക്ക് വ്യക്തത ഏറി. നാലോ അഞ്ചോ വയസ് തോന്നിക്കുന്നയൊരു ബാലൻ ഒരു ചിതക്ക് തീ കൊളുത്തുന്നത് അവൾ കണ്ടു. അത് ആരായിരിക്കും അവൻ്റെ? മരണമുണ്ടാകുന്ന നഷ്ട്ടകടലിൻ്റെ ആഴവും പരപ്പും ഗ്രഹിക്കാൻ അവന് ആവുമോ? അറിയാതെ അവളുടെ ചുണ്ടുകൾ കുട്ടിക്കാലത്ത് കേട്ട് മറന്ന ഏതൊരു പ്രാർത്ഥനയുടെ വരികൾ ഉരുവിട്ടു.

"ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചില്ലല്ലോ". തിരിച്ചറിവിൻ്റെ ഞെട്ടലിൽ അവൾ കലശം മുറുക്കെ പിടിച്ചു കൊണ്ട് പടവുകൾ ഓടി കയറി. പക്ഷേ ആ മനുഷ്യൻ അപ്പോഴേക്കും വാരണാസിയുടെ ഇടുങ്ങി ഇരുണ്ട അനേകം തെരുവീഥികളിലൊന്നിൽ എവിടെയോ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. സങ്കടത്തോടെ അവൾ പടവുകൾക്ക് മുകളിൽ നിന്നും എരിയുന്ന ചിതകൾക്ക് നേരെ നോക്കി.

അപ്പോഴും വാരണാസിയിലെ ഒരിക്കലും അണയാത്ത ചിതകളിൽ നിന്നും കറുപ്പും ചുവപ്പും ജ്വാലകൾ കെട്ടിപിണഞ്ഞ് മേൽപ്പോട്ടുയരാൻ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ ചിതക്ക് മുകളിലും അവൾ അരൂപികളായ നിഴലുകളെ കണ്ടു. മറ്റൊരു ജന്മതീരം നിഷേധിക്കപ്പെട്ട ആത്മാക്കളുടേതാകാം അവയൊക്കെ.

Thursday, August 31, 2017

കഥ : ദ ഷൂമേക്കർ


[Published ഓഗസ്റ്റ് ലക്കം കഥാ മാസികയിൽ , 2017]

അലമാരക്കുള്ളില്‍ വരിവരിയായി അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകളില്‍ ഞാന്‍ ഒരാവര്‍ത്തി കണ്ണോടിച്ചു. വിവിധ ഇനത്തിലും വര്‍ണ്ണത്തിലുമുള്ള അറുപത്തിമൂന്ന് ജോടികള്‍. ജോലിയില്‍ കേറിയത് മുതല്‍ വാങ്ങി കൂട്ടിയതാണ് ഇവയൊക്കെ. ഓരോ മാസവും ഒരു ജോടി വീതം. ശമ്പളം കിട്ടിയാല്‍ പുതിയൊരു ജോഡി വാങ്ങുന്നതുവരെ ഒരു വെപ്രാളമാണ്. ജോഡികളുടെ പ്രതിസമത എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്.

അണിഞ്ഞിരിക്കുന്ന മഞ്ഞ ടോപ്പിന് ചേരുന്ന ഒരു ജോടി തിരഞ്ഞെടുത്തു. ചെരുപ്പ് വാങ്ങിയ തീയതിയും, അതിൻ്റെ വില അടയാളപ്പെടുത്തിയ ടാഗ്ഗും ഊരി മാറ്റി. അതും ധരിച്ച് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ കാലമാടന്‍ ബെല്ലടിച്ചു കഴിഞ്ഞു. ചാടുന്ന കൂട്ടത്തില്‍ അവനെ ദഹിപ്പിക്കുന്നയൊരു നോട്ടം നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുയെന്നൊരു പുച്ഛനോട്ടം അവന്‍ എനിക്ക് തിരിച്ചും നൽകി. വേഷം ജീന്‍സ് ആയതും ചെരുപ്പിന് ഫ്ലാറ്റ് ഹീല്‍സ് ഉണ്ടായതും കാര്യമായി. ഒരു വിധം ബാലന്‍സ് ചെയ്തു രണ്ട് കാലില്‍ തന്നെ വന്ന് നിന്നു.

ആദ്യ ദിവസം തന്നെ പുതിയ ഓഫീസില്‍ ലേറ്റ് ആവരുതെന്ന് കരുതി ധൃതിയില്‍ നടന്നു. ട്രാന്‍സ്‌ഫെറായി വന്ന ലോണ്‍ ഓഫീസറിനെയും കാത്ത് മേശപ്പുറത്ത് ഫയലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മഹാന്‍, റിട്ടയര്‍ ആയിട്ട് മൂന്ന് മാസത്തില്‍ കൂടുതലായെന്ന വസ്തുത ഈ ഫയലുകളുടെ കൂമ്പാരം സമര്‍ത്ഥിക്കുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അമര്‍ത്തി മൂളി കൊണ്ട് അതും പ്രതിഷേധമറിയിച്ചു.

പുതിയ മുഖങ്ങളും പുതിയ പേരുകളും. പരിചയപ്പടലിൻ്റെ വീര്‍പ്പുമുട്ടലുകള്‍. കണ്ട മുഖങ്ങളും കേട്ട പേരുകളും മനസ്സിലിട്ട് ഞാന്‍ 'മാച്ച് ദി ഫോള്ളോയിങ്' കളിച്ചു. സുകുമാരനെ കാണാന്‍ ഒരു സൗകുമാര്യവുമില്ല. മാലിനിക്ക് ചന്ദ്രിക സോപ്പിന്റെ മണമുണ്ടായിരുന്നതിനാല്‍ ആ പേര് അനുയോജ്യം. വട്ടപൊട്ടിട്ടവള്‍ ബിന്ദു. സുഭാഷിൻ്റെ ശബ്ദം തരക്കേടില്ല. പിന്നെ സുഹാസിനി , ഗോവിന്ദന്‍ , ഫിലിപ്പ് , ബിജു , ശാലിനി, രഹാന, ബാലകൃഷ്ണന്‍, ലിസി , അബ്ദുൽ അങ്ങനെയങ്ങനെ. പരസ്പരം വിഭജിക്കുന്ന രേഖകളുടെയെണ്ണം കൂടിവന്നപ്പോള്‍ ഞാന്‍ ആ കളി അവസാനപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാവിലെ മുതല്‍ ചോദിക്കണമെന്നു കരുതിവെച്ച ചോദ്യം ചോദിക്കാന്‍ ഒരാളെ സൗകര്യത്തിന് കിട്ടിയത് - സെക്ഷന്‍ ക്ലാര്‍ക്ക് സുഹാസിനി.

'ഇവിടെ അടുത്തെവിടെയെങ്കിലും ചെരുപ്പുകുത്തിയുണ്ടോ?'

'ചെരുപ്പുകുത്തിയോ? വന്ന് ഇറങ്ങിയ ഉടനെ ചെരുപ്പ് പൊട്ടിയോ മാഡം?' സുഹാസിനി കോമ്പല്ല് കാട്ടി ഇളിച്ചു. ഇവള്‍ക്ക് ഈ പേര് ചേരില്ലെന്ന് ഞാന്‍ തീര്‍പ്പിച്ചു.

'ഇല്ല. അറിഞ്ഞു വെച്ചിരുന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ....'

'ബസ് സ്റ്റോപ്പിൻ്റെ നേരെ എതിര്‍ വശത്തൊരുത്തന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല അയാള്‍ കുടയും ബാഗുമൊക്കെ നന്നാക്കുമെന്ന് തോന്നുന്നു.'

അയാള്‍ കുടയും വടിയും നന്നാകുമോയെന്ന് ഞാന്‍ തിരക്കിയോ? ഇവര്‍ക്കൊക്കെ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാല്‍ പോരെ. തോന്നിയ അരിശം മറയ്ക്കാന്‍ ഞാന്‍ വെള്ളം എടുത്ത് കുടിച്ചു.

കൃത്യം അഞ്ച് മണിക്ക് ഞാന്‍ ഇറങ്ങി. സുഹാസിനി പറഞ്ഞതുപ്പോലെ അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. പച്ച ഷേഡുള്ള സണ്‍ഗ്ലാസും, പണ്ട് വെള്ളയായിരിക്കാന്‍ സാധ്യതയുള്ള മുഷിഞ്ഞ ഷര്‍ട്ടും നീല കളങ്ങള്‍ ഉള്ളൊരു നരച്ച ലുങ്കിയും. എഴുപത്തിനോട് അടുത്ത് പ്രായം. കുറച്ചു ചെരുപ്പുകള്‍ മുമ്പിലും വശങ്ങളിലുമായി വരിയായി, ഒരു റബ്ബര്‍ ഷീറ്റിനു മീതെ അടുക്കിവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്ലാസ്റ്റിക് സഞ്ചികളും ഒരു തകര പെട്ടിയും അതിൻ്റെ പുറത്തൊരു കാലന്‍ കുടയും. ഒരു വലിയ ഫ്ളക്സ് ബോര്‍ഡിൻ്റെ തണലും പറ്റി അയാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അയാളുടെ സണ്‍ഗ്ലാസുകള്‍ എന്നില്‍ കൗതുകമുണര്‍ത്തി. സണ്‍ഗ്ലാസ് വെച്ചൊരു ചെരുപ്പുകുത്തിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.
അടുത്ത ദിവസം വീണ്ടും കണ്ടപ്പോള്‍ അയാളൊരു ഫ്രീക്കൻ്റെ ചെരുപ്പു തുന്നുകയായിരുന്നു. സണ്‍ഗ്ലാസുകള്‍ അപ്പോഴും മുഖത്ത് തന്നെയുണ്ട്. കുനിഞ്ഞിരുന്ന് തികഞ്ഞ ഏകാഗ്രതയോട് കൂടി ചെരുപ്പ് തുന്നുന്ന അയാളെ കണ്ടപ്പോള്‍ ആ ദൃശ്യമെന്നെ ഫെര്‍ഡിനാഡ് ഹോഡ്ലറുടെ പ്രസിദ്ധമായ 'ദ ഷൂമേക്കര്‍' എന്ന ഛായാചിത്രത്തെ അനുസ്മരിപ്പിച്ചു.

അങ്ങനെയൊന്ന് എനിക്കും ശ്രമിക്കാവുന്നതേയുള്ളു. 'ദ കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'. ആഹാ!! വിശ്വവിഖ്യാതമാവാന്‍ സ്‌കോപ്പുള്ള തലക്കെട്ട്!! ക്യൂബിസത്തില്‍ ഇട്ടൊന്ന് പിടിച്ചാല്‍ ചിലപ്പോള്‍ ക്ലിക്ക് ആവും. ആലേഖനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ വിശദമായ വിശകലനതിന്ന് ശേഷം അതിൻ്റെ വ്യക്തിത്വം നഷ്ട്ടപെടുത്താതെ അമൂര്‍ത്തമായ ഭാവത്തില്‍ ഉല്ലേഖനം ചെയ്യുക, അത്രമാത്രം.

പിന്നെ പിന്നെ രാവിലെയും വൈകുന്നേരവും അയാളെ നിരീക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. ഈ പ്രായത്തിലും അയാളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഞാന്‍ വെറുതെ സങ്കല്‍പിച്ചു.
ഒരാഴ്ച്ച കഴിഞ്ഞുകാണും , അന്ന് ഓഫീസില്‍ ലീവ് പറഞ്ഞിരുന്നു. ബസ്സിറങ്ങി ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു. അയാളെ കൊണ്ട് എൻ്റെ ഏറ്റവും പുതിയ ചെരുപ്പ് തുന്നിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ചെരുപ്പൂരി അയാളുടെ നേരെ നീട്ടിയിട്ടും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

'ഈ ചെരുപ്പൊന്ന് ശരിയാക്കണമെല്ലോ.'

'തരൂ നോക്കട്ടെ', അയാള്‍ എൻ്റെ നേരെ കൈനീട്ടി വായുവില്‍ തപ്പി. ചെരുപ്പ് കൈയില്‍ തടഞ്ഞപ്പോള്‍ അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും വിരലുകള്‍ കൊണ്ട് പരിശോധിച്ചു.

ഞാന്‍ തലക്കെട്ടില്‍ ചെറിയ ഒരു മാറ്റം വരുത്തി, 'ദ ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'.

'ഇതിനു കുഴപ്പമൊന്നുമില്ലല്ലോ', ചോദ്യഭാവത്തില്‍ അയാള്‍ എൻ്റെ നേരെ മുഖമുയര്‍ത്തി.

'പുതിയതാ , ചുറ്റും നൂലിട്ടൊന്നു ബലപ്പെടുത്തി തന്നാല്‍ ...'

'ചെരുപ്പിൻ്റെ നിറമെന്താ?'

പെട്ടന്ന് എനിക്ക് വര്‍ണ്ണങ്ങളുടെ ചക്രം ഓര്‍മ്മ വന്നു. കൗതുകരമായ ഒരു ആശയം മനസ്സില്‍ ഉടലെടുത്തു.

'പച്ച', ഞാന്‍ ആ ചുവന്ന ചെരുപ്പിനെക്കുറിച്ച് കള്ളം പറഞ്ഞു. വര്‍ണചക്രത്തില്‍ ചുവപ്പിൻ്റെ പരിപൂരകമായ നിറമാണ് പച്ച.

അയാള്‍ അരികിലിരുന്ന തകരപെട്ടി തുറന്നു. അതില്‍ പല നിറത്തിലുള്ള നൂലുകള്‍ വരിയായി അടുക്കി വെച്ചിരിക്കുന്നു. മൂന്നാമത്തെ വരിയില്‍നിന്നും അഞ്ചാമതിരുന്ന പച്ച നൂല്‍ എടുത്തയാല്‍ പുറത്തു വെച്ചു. എൻ്റെ ചെരുപ്പില്‍ കൂടി അയാളുടെ കൈകള്‍ പരതി നടന്നു. നൂല്‍ സൂചിയില്‍ കോര്‍ത്തയാള്‍ പണി തുടങ്ങി.

അയാളുടെ ഷര്‍ട്ടിനും പല്ലുകള്‍ക്കും ഒരേ നിറമായിരുന്നു. പ്രായത്തിൻ്റെ ചുളിവുകളേക്കാള്‍ കൂടുതല്‍ അയാളുടെ മുഖത്ത് , ജീവിതത്തിൻ്റെ ചുളിവുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി. ഇടത്തെ കാതില്‍, പണ്ടത്തെ പത്തുപൈസാ നാണയവട്ടത്തില്‍ ഒരു നിറം മങ്ങിയ കടുക്കന്‍. തലയില്‍ മുടികളെക്കാള്‍ കൂടുതല്‍ വിയര്‍പ്പുതുള്ളികള്‍ തിങ്ങി നിന്നു. തുന്നുന്ന താളക്രമത്തില്‍ അയാളുടെ തല ഉയരുകയും താഴുകയും ചെയ്തപ്പോള്‍ അവ വെയിലേറ്റു തിളങ്ങി. തേയ്മാനം വന്ന തുകല്‍ തുണിപോലെ ചുക്കി ചുളിഞ്ഞ വിരലുകള്‍. നീണ്ട നഖങ്ങള്‍ക്കിടയില്‍ ചേറിൻ്റെ കറ.

ആ വിരലുകളുടെ താളക്രമം നോക്കി നിന്നപ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരു ശാന്തി അനുഭവപ്പെട്ടു - വാച്യതയുടെ, ആവര്‍ത്തനത്തിൻ്റെ… അങ്ങനെയെന്തോ ഒന്ന്. ഒരു ചിത്രകാരൻ്റെ നിരന്തരവും പൗനരുക്ത്യവുമായ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ!!

ഒരു ചെരുപ്പ് കഴിഞ്ഞപ്പോള്‍ മറ്റേ ചെരുപ്പും അയാള്‍ അത് പോലെ ഭംഗിയായി തുന്നി. ചുവന്ന ചെരുപ്പില്‍ പച്ച നൂല്‍. നല്ല ചേര്‍ച്ച. പണി കഴിഞ്ഞയാള്‍ നൂല്‍ യഥാസ്ഥാനത്ത് തിരികെ വെച്ചു.

'എത്രയായി?'

'ഇപ്പോള്‍ സമയം എത്രയായി കാണും?', അയാള്‍ മറുചോദ്യം ചോദിച്ചു.

'പത്തരയാകാന്‍ പോകുന്നു.'

'എന്നാല്‍ ഒരു കാപ്പിയുടെ കാശ് തരൂ.'

'അറുപത് രൂപയുണ്ട്, മതിയാക്കുമോ?'

'മ്മ്'

അയാള്‍ എഴുന്നേറ്റു മെല്ലെ നടന്ന് തുടങ്ങി. വലതുകാലിൻ്റെ ഉപ്പൂറ്റി തറയില്‍ തൊടാതെ വെച്ച് വെച്ച്. അയാള്‍ നഗ്‌നപാദനായിരുന്നു. ചെരുപ്പിലാത്ത ചെരുപ്പുകുത്തി.

'ദ ഷൂലെസ്സ് കോബ്ബ്‌ലര്‍'. ഒരു ചിത്രത്തിന് രണ്ട് പേരുകള്‍ കൊടുക്കുന്നത് അത്ര അസാധാരണമാന്നോ? അല്ലെങ്കില്‍ 'ദ ഷൂലെസ്സ് ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്' എന്നാക്കിയാലോ? എനിക്ക് ചിരി വന്നു.

'നിങ്ങള്‍ക്ക് ഒരു ചെരുപ്പ് വാങ്ങിയിട്ടുകൂടേ?'

'എന്തിന്?'

'എല്ലാരും ഇടുന്നത് കൊണ്ട്. പാദങ്ങളുടെ സംരക്ഷണത്തിന്.'

'അത് പൊട്ടിയാല്‍ എനിക്കത് തുന്നേണ്ടി വരില്ലേ?'

ഇയാള്‍ക്ക് വട്ടാണ് എന്നോര്‍ത്തുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. തിരക്കുള്ള ബസ്സില്‍ ഇടിച്ചു കേറി കമ്പിയില്‍ തൂങ്ങി നില്‍കുമ്പോള്‍ ഇനി അയാള്‍ക്ക് ഏത് ചെരുപ്പ് തുന്നാന്‍ കൊടുക്കണമെന്ന് ഞാന്‍ ആലോചിച്ചു.

അടുത്തത് ആ നീല ചെരുപ്പായാലോ? നീലയുടെ പരിപൂരകമായ നിറം പിംഗലം. പരിപൂരകം തന്നെ വേണമെന്നില്ല സമാനമായ നിറങ്ങളും പരീക്ഷിക്കാം. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള ലയം, അതാണ് മുഖ്യം.

മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?

നിറങ്ങളെല്ലാം ഉള്ളില്‍ ഒളിപ്പിക്കുന്നത് കറുപ്പ്. നിറങ്ങളെല്ലാം പുറംതള്ളുന്നത് വെളുപ്പ്. അപ്പോള്‍ നിറമില്ലായിമ വെളുപ്പല്ലേ? അല്ലെങ്കില്‍ നമ്മള്‍ തമ്മിലെന്തിനാ തര്‍ക്കം - ഇവ രണ്ടും നിറങ്ങളേയല്ല. ഞാന്‍ പറയുന്നതല്ല , ഭൗതികശാസ്ത്രത്തില്‍ അങ്ങനെയൊക്കെയാണത്രെ.

Saturday, June 3, 2017

Poem : Hope Stands Alone....But Stands!


There on the endless sands of time,
You shall find countless footprints by life,
Some deep, some oh! so shallow,
Some green and some so very yellow.

Many behind rocks and abandoned shells ,
Some in packs and some agonisingly solo, 
Then they may vary in means and in way
But all headed for the same inevitable bay.

Some locked in coves of beating hearts,
Some shoved under worn out memoirs,
Several washed away by waves of thoughts,
Nonetheless, the gravels of hope remains past doubts.

Perished castles and empty seashells,
Glistening shingles and chips of marbles,
Reminiscences of those who walked the lengths,
With humour and grit, with spirits and strengths.  

Yet, the waves rush to kiss the shores - amid intense storms,
For every crest has a trench and after every dawn comes a dusk,
Like every being has a certain wraith
So here lingers the eternal oath of faith.

Thursday, June 1, 2017

Poem : Will you?


Will you reach out to the stars that shine
And pluck out the brightest pair? 
I shall let them rest in my eyes forever
And your eyes will see the world in mine.

Will you seize the winds that whine
And curl them around my hair?
I shall let them hide my face wherever
And your fingers will tuck them behind my ears.

Will you grab the reds off the rainbow
And dab them on my cheeks? 
I shall lift my chin very high so ever
And your lips will find your way to mine.

Sunday, March 19, 2017

കഥ : പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ!!


[Published മലയാളംപത്രിക, Aug 2018]

ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം  അനന്തേട്ടനെ കാണാൻ പോകുന്നു. ഇപ്പോൾ  എങ്ങനെയിരിക്കും? കുഞ്ഞന്മാമയെ പോലെ കഷണ്ടി ആയി കാണുമോ? ഏയ്, അനന്തേട്ടൻ മാലുയമ്മയെ പോലെയാണ്. മുട്ടോളം  വരുന്ന മുടിയുണ്ടായിരുന്നെല്ലോ മാലുയമ്മക്ക്.

തറവാട്ടിലേക്കൊരു യാത്ര  പ്രതീക്ഷിച്ചിരുന്നില്ല. ചന്ദ്രേട്ടൻ വിളിച്ചു കാര്യം പറഞ്ഞപ്പോഴും രണ്ട് മനസ്സായിരുന്നു. കൂട്ടുകാരി നീതു പക്ഷേ നിർബന്ധിച്ചു, "മീരാ , നീ പോണം. യു നീഡ് എ ചേഞ്ച് ഓഫ് സീൻ. ഇറ്റ് വിൽ ഡു യു ഗുഡ്."

മുംബയിൽ നിന്നും കോയമ്പത്തൂർ വെരെ  ഫ്ലൈറ്റിൽ. ആലത്തൂർ എത്താൻ പിന്നെയും ഒന്നര മണിക്കൂർ യാത്രയുണ്ട്. അധികം ലഗ്ഗേജ്   ഇല്ലാത്തത് കൊണ്ട് യാത്ര ബസിലാക്കാമെന്ന് കരുതി. അത് നന്നായി. ഗ്രാമക്കാഴ്ചകൾ ഒരു ചിത്രദർശിനിക്കുഴലിൽ കൂടിയെന്നപ്പോലെ മിന്നി മറഞ്ഞു.

ആലത്തൂർ, എൻ്റെ ഗ്രാമം. ഗായത്രിയാറും, വീഴുമലയുമൊക്കെ ഇപ്പോഴും മനസ്സിൻ്റെ കോണിൽ നിറം മങ്ങാത്ത ചിത്രമറകൾ. വേനൽക്കാല അവധികളിൽ ഞാനും അനന്തേട്ടനും ദക്ഷയുമായിരുന്നു കൂട്ട്. പറമ്പ് മുഴുവൻ ചുറ്റി അടിച്ചു നടക്കുമായിരുന്നു അന്ന്. ചന്ദ്രേട്ടന് വലിയ കുട്ടിയുടെ ഭാവമാണ്. എന്നാലും കുളത്തിൽ  കുളിക്കാനും വീഴുമല കയറാനുമൊക്കെ കൂടെ കൂടുമായിരുന്നു.

രേവുയമ്മ മരിച്ചപ്പോളാണ് നമ്മൾ എല്ലാരും അവസാനം തമ്മിൽ കാണുന്നത്. വല്യമ്മാമ പക്ഷേ ചന്ദ്രട്ടനെ കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ല. മദാമ്മയെ കൂടെകൂട്ടിയവൻ ചിത കൊളുത്തിയാൽ തൻ്റെ രേവുന്ന് ശാന്തി കിട്ടില്ലെന്നും പറഞ്ഞായിരുന്നു ബഹളം. അവസാനം അനന്തേട്ടൻ വേണ്ടി വന്നു എല്ലാത്തിനും.

പിരിയുമ്പോൾ അന്ന് മനസ്സിലുള്ളയൊരു  ഇഷ്ട്ടം അനന്തേട്ടനോട് പറയണമെന്നുണ്ടായിരുന്നു. എട്ടും പൊട്ടും തിരിയാത്ത പതിനെട്ടുകാരിയുടെ പൊട്ടത്തരമായി കാണുമോയെന്ന് പേടിയുണ്ടായിരുന്നു. അനിയത്തികുട്ടിയായിട്ടേ കരുതിയിട്ടുള്ളെങ്കിലോ? ആരും കാണാതെ കുറേനാൾ മനസ്സിലിട്ട് നനച്ചിരുന്നു പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ.  പിന്നെ എപ്പോഴോ നഗരത്തിലെ താപോർജ്ജത്തിൽ  അത് പട്ടു പോയത് അറിഞ്ഞതേയില്ല.

കുടമുല്ലക്ക് വള്ളികൾ ഉണ്ടോ? പൊട്ടത്തരമോർത്തപ്പോൾ അറിയാതെ ചിരിച്ചുപോയി. എത്ര നാളായി മനസ്സൊന്ന് ഇങ്ങനെ അയഞ്ഞിട്ട്!! ഇവിടെത്തെ കാറ്റിന് മൃതസഞ്ജീവിനിയുടെ പ്രഭാവം ഉണ്ടോ? ഉടഞ്ഞു പോയത് കൂട്ടിച്ചേർക്കാനും ചിതറി  പോയത്  പെറുക്കി എടുക്കാനും ഇവിടെ തന്നെയാണ് വരേണ്ടത്.

ക്യാനഡയിലുള്ള ചന്ദ്രേട്ടനും ആസ്ട്രേലിയയിലുള്ള ദക്ഷയും ഫേസ്ബുക്കിൽ  കൂടി വല്ലപ്പോഴും വിശേഷങ്ങൾ പറയുമായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ബന്ധങ്ങളൊക്കെ ഒരു ലൈക്കിലോ കമെൻറ്റിലോ ഒതുങ്ങുകയാണ് പതിവ്. അനന്തേട്ടനെ മാത്രം അവിടെയൊന്നും കണ്ടില്ല. കൽക്കട്ടയിലുള്ള  ഏതോ എൻ.ജി.ഓ യിൽ ചേർന്ന് പ്രവൃത്തിക്കുകയാണെന്ന്  ചന്ദ്രട്ടൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു.

ബസ്സിറങ്ങി നടന്നു തുടങ്ങി. ആരോടും ചോദിക്കേണ്ടി വന്നില്ല. ഇവിടെ കാലചക്രം പതിനെട്ട്  വർഷങ്ങൾക്കു മുന്നേ നിലച്ചത് പോലെ. ഒന്നും മാറിയിട്ടില്ല. ഹരിതസ്വർണ്ണവർണ്ണങ്ങളിൽ കുളിച്ചു നിൽക്കുന്ന പുൽപ്പാടവും,  വളപ്പൊട്ടുകൾ ചിതറിയ നടവഴിയും, അരിക്ക് പറ്റി പടർന്ന് കിടക്കുന്ന തൊട്ടാവാടിയും, മേലാപ്പ് വിരിച്ച അപ്പുപ്പൻ പേരാലും.....എല്ലാം കാലത്തിൻ്റെ ഫ്രെയ്‌മുകളിൽ നിശ്ചലം.

രേവുയമ്മക്ക് കഥകൾ പറഞ്ഞു തരാൻ വലിയ ഇഷ്ട്ടമായിരുന്നു. രാത്രിയിൽ ഞങ്ങൾ നാലുപേരും അവരുടെ ചുറ്റുമാവും കിടക്കുക. ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും മണമുള്ള അവരുടെ മെയ്യോടു ഒട്ടിക്കിടക്കുന്നു കുട്ടികാലത്തെ എൻ്റെ ഒട്ടുമിക്ക ഓർമ്മകളും.

കുറച്ചകലെയുള്ള  രണ്ടുമൂർത്തി നടയിലേക്ക്  രേവുയമ്മയുമായി പോകുമായിരുന്നു ഞങ്ങൾ. കല്ലിൽ  തീർത്ത, രൗദ്രഭാവമുള്ള  മഹിഷാസുരമർദിനിയും  പ്ലാവിൻതടിയിൽ  കടഞ്ഞ,  സൗമ്യഭാവമുള്ള അന്നപൂർണേശ്വരിയും ഒരുമിച്ചു വാഴുന്നയിടം - പ്രപഞ്ച ചൈതന്യത്തിൻ്റെ  രണ്ട്  വ്യത്യസ്ത മുഖങ്ങൾ. അവിടെ ഒഴുകുന്ന ശോകനാശിനിയിൽ  മുങ്ങി  നിവർന്നാൽ   മർത്യശോകങ്ങൾക്ക് അറുതിവരുമത്രെ.  പക്ഷെ കണ്ണീര്‍പ്പുഴയെന്ന  പേരല്ലേ കൂടുതൽ ചേർച്ച? മുങ്ങിനിവരുന്ന ഓരോരുത്തരുടെയും കണ്ണുനീർ  വീണ് നിറഞ്ഞ പുഴ?

പടിപുരയിലേക്ക്  നീളുന്ന പാടവരമ്പിൽ കൂടി നടന്നപ്പോൾ കണ്ടു , എട്ടുകെട്ടിൻ്റെ എല്ലാ പ്രൗഢിയോടും കൂടി ശ്രീചിത്രകൂടം തലയുയർത്തി നിൽക്കുന്നത്. വിശാലമായ മുറ്റത്ത് എത്തിയപ്പോൾ കാലത്തിൻ്റെ  മാറ്റൊലിക്കൾ  കാതിൽ വന്നു പതിച്ചു. നാലുമണിയും, അശോകതെച്ചിയും വാടാമല്ലിയുമൊക്കെ മനസ്സിൻ്റെ മാങ്കൊമ്പിൽ നിന്നിറങ്ങി വന്നതുപ്പോലെ. കൊഴിഞ്ഞു വീണ ഇലകൾ മുറ്റത്ത് ചിതറി കിടക്കുന്നു . അവയിൽ ചവിട്ടിയപ്പോൾ കേട്ട ശബ്ദം, ഓർമ്മപുതപ്പിനുള്ളിൽ പതുങ്ങുമ്പോൾ കിട്ടുന്ന സുഖം നൽകി. മണ്ണിൻ്റെ മണവും കാറ്റിൻ്റെ കുളിരുമൊക്കെ ആസ്വദിച്ചങ്ങു നിന്നുപോയി.

"മീരൂ.....നിനക്കൊരു മാറ്റവുമില്ലല്ലോ!!". ചന്ദ്രേട്ടനോടൊപ്പം ഏതോ വില കൂടിയ പെർഫ്യൂമിൻ്റെ നനുത്ത സുഗന്ധവും എന്നെ പുണർന്നു.

"ഷെറിലും കുട്ട്യോളും വന്നില്ലേ ഏട്ടാ?"

"ഞാൻ വേണ്ടായെന്ന് പറഞ്ഞു . നമ്മൾ മാത്രമുള്ള ആ കുട്ടിക്കാലമൊന്ന്  തിരിച്ചുപിടിക്കാൻ പറ്റിയാലോ? ഒരു മാസം ഉണ്ടാവില്ലേ നീയിവിടെ?"

"മ്മ്...അനന്തേട്ടനും ദക്ഷയും?"

"ദക്ഷ നാളെയെത്തും. അവളെ വിളിക്കാൻ കാർ അയക്കണം. അനന്തൻ്റെ കാര്യം ഒരു അറിവുമില്ല. എൻ.ജി.ഓയുടെ കൽക്കട്ട ബ്രാഞ്ചിൽ ഞാൻ മെസ്സേജ് കൊടുത്തിട്ടുണ്ട്. അവർ അറിയിക്കാമെന്ന് ഉറപ്പ് തന്നിരുന്നു. വരും എന്ന് തന്നെയാണ് എൻ്റെ വിശ്വാസം. നീ പോയി ഫ്രഷായി വാ. നിൻ്റെ മുറി ശരിയാക്കിയിട്ടുണ്ട്."

അടുത്ത ദിവസം ദക്ഷയും, രണ്ട് ദിവസം കഴിഞ്ഞു അനന്തേട്ടനും വന്നു. വർഷങ്ങളുടെ വിടവ് വരുത്തുന്ന അപരിചിതത്വത്തിൻ്റെ  ഒരു നേരിയ മറ ആദ്യം തോന്നിയെങ്കിലും അധികം വൈകാതെ എല്ലാവരും ഓർമ്മകളുടെ ഉഷ്മളതയിൽ സുഖം പിടിച്ചു.

ദക്ഷ കൊണ്ടുവന്ന ഷാംപെയിൻ  നുണഞ്ഞു കൊണ്ട് കുളക്കടവിൽ ഇരുന്നപ്പോൾ എല്ലാവരും കൂടണഞ്ഞ കുരുവികൾ  പോലെ.

"ഇവിടെത്തെ നക്ഷത്രങ്ങൾ മാത്രമേ നൃത്തം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ." പടിയിൽ മലർന്ന് കിടന്ന് കൊണ്ട് ചന്ദ്രേട്ടൻ ആകാശത്തേക്ക് കണ്ണോടിച്ചു.

"ചന്ദ്രേട്ടന് കവിത വരുന്നുണ്ടല്ലേ? ഇപ്പോഴും എഴുത്താറുണ്ടോ ഏട്ടാ?", അനന്തേട്ടൻ്റെ കണ്ണിൽ കുസൃതി ചിരി.

"പിന്നെ ദിവസവും ....ചുമയുടെയും പനിയുടെയും മരുന്നുകുറിപ്പുകൾ ആണെന്ന് മാത്രം."

"അനന്തേട്ടന്  ഒരു മാറ്റവുമില്ല , അല്ലേ ചന്ദ്രേട്ടാ? മുഖത്തൊരു യോഗിയുടെ ചൈതന്യം."

"അത് പിന്നെ അങ്ങനെയല്ലേ വരൂ......നമ്മളൊക്കെ ജീവിതത്തിൻ്റെ ഫാസ്റ്റ് ലേണിൽ കൂടി ബ്രേക്കില്ലാതെ പായുമ്പോൾ , കഷ്ട്ടപെട്ട്  പഠിച്ചെഴുതിയെടുത്ത ഐ.എ.സ് പദവി പുല്ലുപോലെ വലിച്ചെറിഞ്ഞ്, ആത്മസംതൃപ്തിയുടെ കളിവഞ്ചി ഒറ്റയ്ക്ക് തുഴയുകയല്ലേ അവൻ. എനിക്ക് നിന്നോട് അസൂയയാടാ."

"അസൂയപെടാനുള്ള അവസ്ഥയൊന്നുമില്ല ഏട്ടാ. ആത്മസംഘർഷത്തിൻ്റെ നിമിഷങ്ങൾ ഇപ്പോഴും ഉണ്ടാവാറുണ്ട്. ആഗ്രഹിച്ചത്  നേടിയോ .....നേടിയത് ആഗ്രഹിച്ചിരുന്നോ ....ഒന്നും ഇപ്പോഴും തീർച്ചയില്ല."

"വല്യമ്മാമ എന്തിനായിരിക്കും ചിത്രകൂടം നമ്മുടെ നാലുപേരുടെയും പേരിൽ എഴുതിയത്?"

"അറിയില്ല മീരൂ, നമ്മൾക്ക് നഷ്ടപ്പെട്ടുപോയ എന്തൊക്കെയോ തിരിച്ചു തരാനുള്ള ഒരു ശ്രമമായിരിക്കാം അച്ഛൻ നടത്തിയത് . ഓടി തളരുമ്പോൾ വിശ്രമിക്കാനൊരു കിളിക്കൂട്......ഓർമ്മപുസ്തകത്തിലെ ഏടുകൾ   ഇരുന്നു മറിക്കാനൊരു മച്ച്. സ്വയം തീർത്ത തിരക്കുകളിൽ നിന്നും ഇടയ്ക്കിടയ്ക്ക്  ഓടി രക്ഷപെടാൻ ഒരു സമാന്തരപ്രപഞ്ചം ഉണ്ടാവുന്നത് നല്ലതല്ലേ? നൊസ്റ്റാൾജിയ ഈസ് സോ വെരി റെജുവിനേറ്റിംഗ്."

"നമുക്ക് നാളെ വീഴുമല കയറിയാലോ? ചന്ദ്രേട്ടന്  ഓർമ്മയില്ലേ , മീരൂവിൻ്റെ അമ്മിണി പൂച്ച  സുഖമില്ലാതെ കിടന്നപ്പോൾ  മൃതസഞ്ജീവിനി വേണമെന്നും പറഞ്ഞിവൾ വാശി പിടിച്ചത്, വീഴുമല കേറി കണ്ണിൽ കണ്ട പുല്ലൊക്കെ പറിച്ചു കൊണ്ടുവന്ന് ഇടിച്ചു പിഴിഞ്ഞു അതിന് കൊടുത്തത്. അവസാനം അത് ചത്തപ്പോൾ അതിനെ  വീഴുമലയിൽ തന്നെ അടക്കണമെന്ന് പറഞ്ഞു എന്ത് കരച്ചിലായിരുന്നു."

"അന്നത്തെ പൊട്ടി പെണ്ണ് തന്നെയാ ഞാൻ ഇപ്പോഴും അനന്തേട്ടാ....മൃതസഞ്ജീവനി കിട്ടിയിരുന്നെങ്കിലെന്ന് പിന്നെയും മോഹിച്ചിട്ടുണ്ട് ......എൻ്റെ അഭിക്ക് വേണ്ടി", പക്ഷെ ഒന്നും പറഞ്ഞില്ല. നിലാവിൽ കുളിച്ചു നിന്ന ആമ്പൽപൂക്കളെ നോക്കിയിരുന്നു.

"ലൂക്സ് ലൈക്ക് ഐ ആം ദി ഒൺലി വൻ വിതൗട്ട് എനി മെമ്മോറിയസ് ഓഫ് ദിസ് പ്ലേസ്." ദക്ഷയുടെ മുഖത്ത് നിരാശ.

"ഇവിടുന്നു പോകുമ്പോൾ നീ കുട്ടിയായിരുന്നില്ലേ ദക്ഷാ. അന്ന് മീരൂവിനെ കെട്ടിപിടിച്ചു കരയുന്ന നാലുവയസുകാരിയേ  എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്. അമ്മ മരിച്ചപ്പോൾ വത്സലചിറ്റക്ക് അന്ന് വരാൻ  പറ്റിയില്ലല്ലോ. പിന്നെ നമ്മൾ നേരിട്ട് കാണുന്നത് ഇപ്പോഴല്ലേ." ചന്ദ്രേട്ടൻ അവളെ ആശ്വസിപ്പിച്ചു.

"വാട്സ് ദി സ്റ്റോറി ബിഹൈൻഡ് വീഴുമല? അമ്മ പറഞ്ഞ ചെറിയ ഒരു ഓർമ്മ. സംതിങ് റ്റു ടു വിത്ത് ഹനുമാൻ, അല്ലെ?"

ദക്ഷയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് അനന്തേട്ടനായിരുന്നു, "പണ്ട് രാമനും ലക്ഷ്മണും  യുദ്ധത്തിൽ പരിക്കേറ്റപ്പോൾ ഔഷധസസ്യങ്ങൾ തേടി ഹനുമാൻ ഹിമാലയത്തിലേക്ക്  പുറപെട്ടു. ജീവൻ തിരിച്ചു നല്കാൻ കഴിവുള്ള മൃതസഞ്ജീവനി, ആയുധം ഏല്പിച്ച മുറിവുകൾ ഉണക്കാൻ കഴിവുള്ള വിശല്യകരണി, ശരീരത്തിലെ  പാടുകൾ മാറ്റി സ്വാഭാവികനിറം തിരികെ നൽകുന്ന സുവർണ്ണകരിണി, അറ്റുപോയ അവയവങ്ങളും പൊട്ടിയ എല്ലുകളും യോജിപ്പിക്കാൻ  കഴിവുള്ള സന്ധാനകരണി,  ഉത്സാഹവും വീര്യവും തിരികെ നൽകുന്ന ഉന്മേഷകരണി എന്നിങ്ങനെയുള്ള ഔഷധങ്ങൾ കൊണ്ടുവരാനായിരുന്നു ദൗത്യം. അവിടെച്ചെന്നപ്പോൾ ഔഷധസസ്യങ്ങൾ ഏതാണെന്നറിയാതെ ആശയക്കുഴപ്പത്തിലായ ഹനുമാൻ , ഋഷഭാദ്രി മലയെ അടിയോടെ പൊക്കി ലങ്കയിലേക്ക് തിരിച്ചു പറന്നു. ആ യാത്രയിൽ മലയുടെ ചെറിയ ചില ഭാഗങ്ങൾ പലയിടങ്ങളിലായി അടർന്നു വീണെന്നും, അങ്ങനെ തലകീഴായി വീണ ഒരു ചെറിയ മലയാണ് "വീഴുമല" യെന്നുമാണ് കഥകൾ."

"വേരി ഇൻ്റെരെസ്റ്റിംഗ്!!", ദക്ഷക്ക് കൗതുകം.

അത്താഴം കഴിഞ്ഞ് എല്ലാരും മുറികളിലേക്ക് മടങ്ങി. ഡയറിയിൽ എന്തെങ്കിലും കുത്തി കുറിക്കാമെന്നു കരുതിയിരുന്നപ്പോഴാണ് കാൽപ്പെരുമാറ്റം കേട്ടത്.

മേശപുറത്തിരുന്ന മോൻ്റെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് അനന്തേട്ടൻ ചോദിച്ചു , "അഭിമന്യു...?"

"അതേ......ഹി വുഡ്  ഹാവ് ബീൻ ഇലെവൻ ദിസ് ഇയർ."

"ഞാൻ അറിഞ്ഞിരുന്നു. പക്ഷേ നീ കേട്ടുപഴകിയ  പൊള്ളയായ വാക്കുകൾ അല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല പറയാൻ....അതാ ഞാൻ ....."

"നന്നായേയുള്ളു അനന്തേട്ടാ......വല്ലാത്തൊരു സാഹചര്യമാണത് . ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുമ്പോൾ ചുറ്റും ആളുകൾ. കരയാൻ ഒരു താങ്ങ് കൊതിക്കുമ്പോൾ ഒറ്റപ്പെടൽ. നമ്മൾ  മരണത്തെ കോമാളിയെന്ന് വിളിക്കുന്നു  പക്ഷേ  യഥാർത്ഥത്തിൽ അത് നമ്മളെ കോമാളിയാകുകയല്ലേ  ചെയ്യുന്നത് ? വിഡ്ഢിയും നിസ്സഹായയുമായ കോമാളി."

"പെട്ടന്നായിരുന്നില്ലല്ലോ  മീരൂ....."

"അതെ ....രണ്ട് വർഷമുണ്ടായിരുന്നു മനസ്സിനെ മെരുക്കാൻ . പക്ഷേ യാതൊരു വിധത്തിലുള്ള പാകപ്പെടുത്തലുകളും ആ നിമിഷത്തെ അഭിമുഖീകരിക്കാൻ നമ്മളെ തയ്യാറാക്കില്ല. സീറോ പെർസെൻറ് സർവൈവൽ റേറ്റ് ആന്നെന്നു അറിയാമായിരുന്നുവെങ്കിലും അവസാനം നിമിഷം വേറെയും പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ നോക്കിയിരിക്കവെയാണ്  അവൻ്റെ ശ്വാസം നിലച്ചത്.......ആ നിമിഷം എൻ്റെയുള്ളിൽ എന്തോ ഉടയുന്ന പോലെ തോന്നി.  അവൻ്റെ പാതിയടഞ്ഞ മിഴികൾ ഇപ്പോഴും നല്ല വ്യക്തമായി.......മൈ ബേബി വാസ് ഒൺലി സെവൻ ......."

"മീരൂ, വർഷം നാല് കഴിഞ്ഞില്ലേ കുട്ടീ. യു നീഡ് ട്ടു മൂവ് ഓൺ, ഫോർ യുവർ ഓൺ സേക്ക്."

"അവൻ പോയപ്പോൾ, അടിത്തട്ടില്ലാത്തയൊരു കടലിൽ മുങ്ങി താഴുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആദ്യത്തെ വെപ്രാളം മാറുമ്പോൾ, കൈകാലിട്ടടിക്കാൻ ശേഷിയില്ലാതെ, വരാനിരിക്കുന്ന അജ്ഞതയെ പുൽകാൻ മനസ്സും ശരീരവും സന്നദ്ധമാവും. പക്ഷേ സാഹചര്യങ്ങൾ എന്നെ വീണ്ടും കരയിൽ കൊണ്ടെറിഞ്ഞു. പിന്നെ ഒരു നീർപ്പോള തീർത്ത് അതിനുള്ളിൽ കഴിയാൻ ശ്രമിച്ചു കുറേനാൾ.  കുറച്ചു കഴിഞ്ഞപ്പോൾ  മനസ്സിലായി, ഞാൻ എന്നെ തന്നെ പറ്റിക്കുകയാണെന്ന്. അന്ന് ഒരു മുഖമൂടിയെടുത്തണിഞ്ഞു. ജീവിതമെന്നു മറ്റുള്ളവർ വിളിക്കുന്ന ഈ ഘട്ടം ഒന്ന് ജീവിച്ച് തീർക്കണം....അത്രെയേ കരുതിയിട്ടുള്ളു."

"ദേവൻ ...."

"യൂ.സിലാണ്."

"നിങ്ങൾ ....."

"ഒരുമിച്ചല്ലാ ....അഭിയുണ്ടാക്കിയ ശൂന്യത അതിജീവിക്കാൻ ഞങ്ങളുടെ ബന്ധത്തിന് കഴിഞ്ഞില്ല."

"ബന്ധങ്ങളൊന്നും ഓക്കുമരങ്ങളല്ല മീരൂ. പക്ഷെ രണ്ടുപേർക്ക് കൈകോർത്ത്  നിന്നുകൊണ്ട് ചിലപ്പോൾ    കൊടുങ്കാറ്റിനെ അതിജീവിക്കാൻ കഴിഞ്ഞേക്കും...."

"കഴിയുമായിരുന്നില്ല അനന്തേട്ടാ, ചിലപ്പോൾ ശ്രമിക്കാഞ്ഞിട്ടാവും. വി ബോത്ത് ഹാഡ് ഡിഫറെൻറ് വേസ് ഓഫ് ഡീലിങ് വിത്ത് ഗ്രീഫ്."

"താങ്ങ് വേണമെന്ന് തോന്നിയപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു നിനക്ക്."

"അനന്തേട്ടൻ എന്തേ ഇതുവരെ ആരെയും കൂടെ കൂട്ടാഞ്ഞെ?"

"പറയാൻ മറന്ന വാക്കുകലൊക്കെ പെറുക്കി കൂട്ടിയപ്പോഴേക്കും, കളിവഞ്ചി ഒരുപാട് ദൂരം പിന്നിട്ടിരുന്നു. കിടന്നോളു, നാളെ വീഴുമല കയറണമെങ്കിൽ നല്ല റസ്റ്റ് വേണം. ഗുഡ് നൈറ്റ് മീരൂ."

പിറ്റേന്ന് വീഴുമലയുടെ മുകളിൽ ഇളംകാറ്റേറ്റ്  നിന്നപ്പോൾ മനസ്സിൽ കൂടി അഭിയുമായുള്ള നിമിഷങ്ങൾ കടന്ന് പോയി. ആദ്യമായി കണ്ണീരിൻ്റെ അകമ്പടിയില്ലാതെ അവൻ്റെ ഓർമ്മകൾ മനസ്സിൽ ഒഴുകി നടന്നു. ദേവനും അഭിയുമുണ്ടായിരുന്ന ലോകം ഇങ്ങ്  യുഗങ്ങൾക്കപ്പുറം നിന്ന് കാണുന്നത്‌ പോലെ തോന്നിയെനിക്ക്.

പണ്ടത്തെ പോലെ എല്ലാരും വട്ടമിട്ടിരുന്നു. ആർക്കും സംസാരിക്കണമെന്നു ഉണ്ടായിരുന്നില്ല. ശബ്ദിച്ചാൽ ആ നിമിഷത്തിൻ്റെ വശ്യത നഷ്ട്ടപെട്ടാലോയെന്ന് ഭയക്കും പോലെ.  കുട്ടികാലത്തെ ചന്ദ്രനും അനന്തനും മീരയും ദക്ഷയും ഞങ്ങൾക്ക്  ചുറ്റും  ഓടി കളിച്ചു, പൊട്ടി ചിരിച്ചു, കിണുങ്ങി കരഞ്ഞു, പിണങ്ങി, പരിഭ്രമിച്ചു.

മലയിറങ്ങവേ അനന്തേട്ടൻ കൈനീട്ടി. "മീരൂ, ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. വേഗത്തിൽ നടക്കണമെങ്കിൽ ഒറ്റക്ക് നടക്കണം. ഒരുപാട് ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം."

"നമുക്ക് ഒരുപാട് ദൂരം നടന്നാലോ അനന്തേട്ടാ....", മനസ്സ് പറഞ്ഞത് പക്ഷെ ചുണ്ടുകൾ തടഞ്ഞു.  ഒന്നും പറയാതെ അനന്തേട്ടൻ്റെ കൈയിൽ മുറുക്കെ പിടിച്ചു.

തിരിച്ചു ചിത്രകൂടത്തിൽ വന്നപ്പോൾ കണ്ടു,  ജാലകപ്പടിയിലേ  കുടമുല്ലയിൽ നിറയേ മൊട്ടുകൾ. ഇവിടെത്തെ കുടമുല്ലക്ക് വള്ളികളുണ്ട്. സൂര്യപ്രകാശമേറ്റു തളിർക്കാൻ ചുറ്റിപ്പിണയുന്ന വള്ളികൾ. പ്രണയത്തിൻ്റെ കുടമുല്ലവള്ളികൾ!!

Thursday, January 12, 2017

കഥ : സർപ്പശാപം


[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Feb 2017 ]


"ആരാണ് ഞാൻ? ഏതാണീ സ്ഥലം? ദിശകൾ അര്‍ത്ഥരഹിതമാകുന്ന ഇവിടെ ഞാൻ എങ്ങനെ വന്ന് പെട്ടു?" ഓർക്കാൻ ശ്രമിക്കും തോറും വേദനയുടെ വേരുകൾ അയാളിൽ പിടി മുറുക്കി.

അയാൾ നടന്നു കൊണ്ടേയിരുന്നു. ചുറ്റും നിബിഡമായ വനം. ഇടതൂർന്ന് വളർന്ന് നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങളുടെ മേലാപ്പ്‌. ഒരേസമയം മൂകവും വാചാലവുമാവാൻ കാടിനേ കഴിയൂ.  കാടിന് മാത്രം അവകാശപ്പെട്ട വശ്യമായ സ്വരൈക്യം. മരങ്ങൾക്കിടയിലൂടെ അങ്ങിങ്ങായി അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം മാത്രമാണ് സമയം പകൽ ആണെന്ന് സൂചിപ്പിക്കുന്നത്. അതോ ഉച്ച കഴിഞ്ഞുവോ?

അയാൾക്ക്‌ തല ചെറുതായി വേദനിക്കുന്നുണ്ട്. രക്‌തം കട്ട പിടിച്ച ഒരു മുറിവും ചെവിക്ക്  മുകളിലായി ഉണ്ടെന്ന് അയാൾ മനസ്സിലാക്കി.

ഓർമ്മകൾ ശൂന്യമാണ്. മുഖങ്ങളൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല, സ്വന്തം മുഖം പോലും. കൈയിൽ ആകെ ഉണ്ടായിരുന്ന തുകൽ സഞ്ചിയിൽ പരത്തിയപ്പോൾ കുറച്ചു മുഷിഞ്ഞ തുണികൾ അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല അതിൽ.

നടന്ന് നടന്ന് അയാൾ ഒരു അരുവിക്കരുകിൽ എത്തി. മുറിച്ചു കടക്കാൻ മാത്രം ആഴമുള്ളത്. ദാഹം ശമിച്ചപ്പോൾ അയാൾക്ക്‌ ഒരു നടപ്പാത ശ്രദ്ധയിൽ പെട്ടു. അത് പിന്തുടരുന്ന് അയാൾ ചെന്ന് പെട്ടത് ഒരു കുടിലിന് മുന്നിലാണ്. അപ്പോഴേക്കും വെളിച്ചത്തിൻ്റെ നേരിയ രശ്മികളും മാഞ്ഞിരുന്നു. ആകാശത്ത് നക്ഷത്രങ്ങളുടെ ഈയാംപാറ്റ കൂട്ടം കരിമ്പടം തീർത്തിരുന്നു.

പതിഞ്ഞതെങ്കിലും മനോഹരമായ ഒരു സ്ത്രീ ശബ്ദം ഈണത്തിൽ പാടുന്നത് അയാൾക്ക്‌ കേൾക്കാനായി.  കര്‍ണ്ണാനന്ദകരമായ സ്വരഭേദം. എവിടെയോ കേട്ടുമറന്ന ഒരു താരാട്ടിൻ്റെ സാന്ത്വനം അയാൾക്ക്‌ അനുഭവപ്പെട്ടു.

"എന്നെ ഒന്ന് സഹായിക്കണം......", അയാൾ ഉറക്കേ വിളിച്ചു പറഞ്ഞു.

പാട്ട് പെട്ടന്ന് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധനായ മനുഷ്യൻ ഒരു കൈവിളക്കുമായി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

"ദദൂ, എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു. ഇവിടെ നിന്നും അടുത്തുള്ള പട്ടണത്തിലേക്ക്  പോകാനുള്ള വഴി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു."

"സാഹിബ്, വഴിതെറ്റാൻ ഇവിടെ വഴികളിലൊന്നുമില്ലല്ലൊ. ഏറ്റവും അടുത്ത പട്ടണം ഇവിടെനിന്നും നാല് ദിവസം ദൂരെയാണ്. എന്താണ് അങ്ങയുടെ പേര്?"

"പേര്.....എൻ്റെ പേര് ......ഒന്നും ഓർക്കാൻ കഴിയുന്നില്ല. തലയിൽ ഒരു മുറിവുണ്ട്, നല്ല വേദനയും. ഇന്നിവിടെ ഒന്ന് തങ്ങാൻ അനുവദിച്ചാൽ നാളെ ഞാൻ വെളിച്ചം വരുമ്പോൾ യാത്ര പുറപ്പെട്ടോള്ളാം....."

വൃദ്ധൻ എന്തോ ആലോചിക്കുന്നത് പോലെ തോന്നി. വിളക്കവിടെ വെച്ചിട്ടായാൽ അകത്തേക്ക് കേറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പാത്രവുമായി തിരികെ വന്നു. പഴവർഗങ്ങളും ചുട്ട കാട്ടുകോഴിയുടെ ഇറച്ചിയും കഴിച്ചു വിശപ്പടക്കുകയും , മുറിവിൽ ഏതോ പച്ചമരുന്ന് വെച്ച് കെട്ടുകയും ചെയ്‌തപ്പോൾ അയാൾക്ക്‌ നല്ല ആശ്വാസം തോന്നി.

അത്യന്തം തണുപ്പുള്ള ആ രാത്രിയിൽ, വൃദ്ധൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ടു തീ ഉണ്ടാക്കി.  പിംഗലവര്‍ണ്ണമുള്ള ജ്വാലകൾ ഇരുട്ടിൻ്റെ വാരിധി കീറിമുറിച്ചു കൊണ്ട് മേൽപ്പോട്ടുയർന്നു.

"സാഹിബിന് എതെങ്കിലും ഓർമ്മ വരുന്നുണ്ടോ?"

"ഇല്ല...ശ്രമിക്കാൻ തോന്നുന്നില്ല. നല്ല ക്ഷീണം. എന്നാൽ ഉറക്കം പിണങ്ങി നിൽക്കുന്നു. സമയം എന്തായി കാണും?"

"ഇവിടെ രണ്ട് സമയമേയുള്ളു, ഇരുട്ടും വെളിച്ചവും. അതിലപ്പുറം അറിഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല."

"ദദു എന്താ ഇവിടെ, ഈ കാട്ടിൽ? ഒറ്റക്കല്ലെന്ന് മനസ്സിലായി, നേരത്തെ ആരോ പാടുന്നത് കേട്ടു. അവരെ പുറത്തേക്കൊന്നും കണ്ടില്ലല്ലൊ?."  അയാൾ ആരാഞ്ഞു.

ജീവിതം കൊടുക്കലുകൾ നിർത്തിയെന്നും ഇനി എടുക്കലുകൾ മാത്രമേ ബാക്കിയുള്ളുവെന്നും തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഭാവശൂന്യതയായിരുന്നു ആ വൃദ്ധൻ്റെ മുഖത്ത്.

"അതൊരു കഥയാണ് സാഹിബ്......ഒരു സർപ്പശാപത്തിൻ്റെ കഥ. ഞാൻ ആട്ടിപായിക്കാൻ ആഗ്രഹിക്കുന്ന  ഓർമ്മകൾ. പുതിയ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടാവാം അവ ഇപ്പോഴും കൂടെ.... " അയാളുടെ വാക്കുകൾ മുറിഞ്ഞു.

"ഒരു ഓർമ്മ പോലും കൈവശമില്ലാത്ത എനിക്ക് താങ്കളുടെ ഓർമ്മകളെങ്കിലും ഇരിക്കട്ടെ കൂട്ടായിട്ട്. പറയൂ ദദൂ. ചിലപ്പോൾ മനസ്സിന്  ആശ്വാസമായാലോ."

വൃദ്ധൻ്റെ കണ്ണുകൾ തിളങ്ങി....അയാൾ പതിഞ്ഞ സ്വരത്തിൽ കഥ പറഞ്ഞു തുടങ്ങി.

രാജസ്ഥാനിലേ ദൗസയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാർലി. പട്ടണത്തിലേക്ക് ചരക്കുകൾ കൊണ്ടുപോകുന്ന ലോറിയിലെ ഡ്രൈവർ ആയിരുന്നു അയാൾ. പേര് രഘുവീർ. ഭാര്യ പൂനം. ആട്ടിൻപാലും കോഴിമുട്ടയും ഒക്കെ അവൾക്ക് വില്പനയുണ്ട്. ഏഴ് മാസം ഗർഭിണി. തങ്ങളുടെ കൊച്ചു വീട്ടിൽ അവർ സന്തുഷ്‌ടരായിരുന്നു. പക്ഷെ ഭൂമിയിലെ സ്വർഗ്ഗങ്ങളുടെ ആയുസ് എണ്ണപ്പെട്ടതാണെല്ലോ......

ആയിടക്കാണ് ഒരു പെരുമ്പാമ്പിൻ്റെ ശല്യം ഗ്രാമത്തിൽ കൂടി വന്നത്‌.  മാസത്തിൽ രണ്ടോ മൂന്നോ തവണ പാമ്പ് ഇറങ്ങും. വളർത്തു മൃഗങ്ങളെയും മറ്റും കൊണ്ടുപോകും. ഗ്രാമവാസികൾ ഭീതിയുടെ നിഴലിൽ ആണ്ടു. അവസാനം അമ്മയുടെ കൂടെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ രണ്ട് വയസ്സുകാരിയെ പാമ്പ് പിടികൂടിയപ്പോൾ ഗ്രാമവാസികൾ പഞ്ചായത്ത് കൂടി ആലോചിച്ചു. സർപഞ്ചിൻ്റെ ബുദ്ധിയായിരുന്നു രഘുവീറീനെ സമീപിക്കുക എന്നത്.

"സർപഞ്ചിജീ, എന്നെ നിർബന്ധിക്കരുത്. എനിക്ക് കഴിയില്ല. തലമുറകളായി സർപ്പങ്ങളെ ആരാധിക്കുന്ന കുടുംബമാണ് എൻ്റെത്. ഭോലാനാഥ്‌ പൊറുക്കില്ല."

"പഞ്ചായത്തിൻ്റെ കല്പനകൾ അനുസരിക്കാതിരിക്കുന്നതിൻ്റെ ഭവിഷ്യത്ത് നിശ്ച്ചയമുണ്ടോ രഘുവീർ നിങ്ങൾക്ക്? നീ ചെയ്യണ്ടത് ഇത്ര മാത്രം. ഇരയെ വിഴുങ്ങിയതിന് ശേഷം പാമ്പിൻ്റെ ചലനങ്ങൾ പരിമിതമായിരിക്കും, ചിലപ്പോൾ ഒട്ടും അനങ്ങാതെ കിടക്കാനും മതി. അങ്ങനെയുള്ള ഒരു അവസരത്തിൽ നീ നിൻ്റെ ലോറി അതിന് പുറത്തുകൂടി കയറ്റി ഇറക്കണം."

"പാപമാണ് സാഹിബ്....മഹാ പാപം. ദയവായി എനിക്കാലോചിക്കാൻ രണ്ട് ദിവസം തരൂ."

പഞ്ചായത്തിൻ്റെ വാക്കുകൾ അനുസരിക്കാത്തവർ ഭ്രഷ്ട്ട് കല്പിക്കപെടും. പൊതുകിണറ്റിൽ നിന്നും വള്ളം നൽകില്ല. ഒറ്റപ്പെടുത്തും. ആരും തിരിഞ്ഞു നോക്കില്ല. പലവ്യഞ്‌ജനങ്ങള്‍ തനിക്ക് നൽകുകയോ തന്നിൽ നിന്നും വാങ്ങുകയോ ചെയ്യില്ല. വയറ്റാട്ടി സഹായിക്കാൻ വരില്ല. ഗർഭിണിയായ പൂനവുമായി താൻ എങ്ങോട്ട് പോകും? അങ്ങനെ പല തരം വ്യാകുലപ്പെടുത്തുന്ന ചിന്തകൾ അയാളെ അലട്ടി.

അന്നയാൾ സർപ്പങ്ങളെ സ്വപ്നം കണ്ടു. സ്വർണവും വെള്ളിയും വരകളുള്ള ഒരു സർപ്പം തൻ്റെ മൂന്ന് കുഞ്ഞുങ്ങളെയും കൂട്ടി അയാളെ കാണാൻ വന്നിരിക്കുന്നു. അയാൾ നോക്കി നിൽക്കേ സർപ്പം അതിൻ്റെ  ചര്‍മ്മം പൊഴിച്ചു. അപ്പോൾ പൂനം ഇറങ്ങി വന്ന്  സർപ്പങ്ങളുടെ അരികിൽ ഇരുന്നു. കുഞ്ഞുങ്ങൾ മൂന്നും പൂനത്തിൻ്റെ  മടിയിലേക്ക് ഇഴഞ്ഞു കയറി. അപ്പോൾ അവറ്റകൾക്ക് കാലുകൾ ഉണ്ടായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച അയാൾക്ക്‌ പക്ഷേ ശബ്ദം പുറത്തുവന്നില്ല.

ഞെട്ടി ഉണർന്ന അയാളെ പൂനം ആശ്വസിപ്പിച്ചു, "ഗ്രാമവാസികളെ ദ്രോഹിക്കുന്ന പാമ്പിനെ അല്ലേ നിങ്ങൾ കൊല്ലാൻ പോകുന്നത്. അങ്ങനെ സമാധാനിക്കൂ. അല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴിയൊന്നുമില്ലല്ലോ. ഭോലാനാഥ്‌ കാത്തോളും നമ്മളെ."

വിചാരിച്ചതിലും എളുപ്പത്തിൽ കാര്യം നടന്നു. ഒരു മുട്ടനാടിനെ കരുവാക്കി കെട്ടിയിട്ടു. ഭക്ഷണം കഴിഞ്ഞു വഴിയിൽ വെയില്‍ കായുന്ന പാമ്പിൻ്റെ സുഷ്‌മ്‌നാകാണ്‌ഡം ഛേദിച്ചു കൊണ്ട് രഘുവീറീൻ്റെ ലോറി ചീറിപ്പാഞ്ഞു. അന്നയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മൂന്നാല് ദിവസം അയാൾ പനിച്ചു കിടന്നു.  അന്ന് കണ്ട സ്വപ്നം പിന്നെയും പിന്നെയും അയാളെ തേടിയെത്തി.

പാമ്പിൻ്റെ ശല്യമൊഴിഞ്ഞ ഗ്രാമവാസികൾ രഘുവീറീനെയും പൂനത്തെയും സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. അവരാൽ കഴിയുന്ന പാരിതോഷികങ്ങൾ നൽകി അവരുടെ സന്തോഷം പ്രകടിപ്പിച്ചു. സ്നേഹവും കരുതലും മായ്ക്കാത്ത പിരിമുറുക്കങ്ങൾ കുറവാണ്. രഘുവീറീൻ്റെ മനസ്സിലും സമാധാനത്തിൻ്റെ ഓളങ്ങള്‍  തിരികെയെത്തി.

ഒരു നാഗപഞ്ചമി നാളിൽ അവൾ ജനിച്ചു, നയന. സാധാരണ കുഞ്ഞുങ്ങളെ പോലെ അവൾ പക്ഷേ ജനിച്ചയുടൻ കരഞ്ഞില്ല. നവജാതശിശുവിൻ്റെ  മൃദുവായ ചര്‍മ്മത്തിന്  പകരം അവളുടെ ശരീരം നിറച്ചും ചെതുമ്പലുകൾ ആയിരുന്നു......വരണ്ട്, ഉണങ്ങി, കട്ടിയുള്ള ചർമ്മം.....ഒരു പാമ്പിൻ്റെത് പോലെ !!! ശരീരം അനങ്ങുമ്പോൾ സഹിക്കാൻ വയ്യാത്ത വേദനയാൽ അവൾ നിലവിളിച്ചു. ഓരോ നിലവിളിയും രഘുവീറിൻ്റെ ഹൃദയം നുറുക്കി. ഗ്രാമവൈദ്യന്മാർ കൈയൊഴിഞ്ഞു.

"ശാപം. സർപ്പശാപം", കുഞ്ഞിനെ കാണാൻ വന്ന ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞു. സ്നേഹവും കരുതലും പെട്ടന്ന് തന്നെ വെറുപ്പിനും അവഗണനക്കും വഴിമാറി. മനുഷ്യസഹജമായ നന്ദിക്കേട്!!  ഭൂമിയിലെ സ്വർഗത്തിൻ്റെ മാത്രമല്ല കൃതജ്ഞതയുടെയും ആയുസ് പരിമിതമാണെന്ന് അയാൾ മനസ്സിലാക്കി.

പഞ്ചായത്ത് പിന്നെയും കൂടി. "സർപഞ്ചിജീ, രഘുവീറിനെയും കുടുംബത്തെയും ഇവിടെ തങ്ങാൻ അനുവദിച്ചു കൂടാ. അത് ഞങ്ങളെയും കൂടി ബാധിക്കും. അവരെ നമ്മൾ സഹായിച്ചാൽ സർപ്പശാപം നമ്മളെയും പിടി കൂടും. ഈ ഗ്രാമം നശിക്കും. പുതിയ തലമുറകൾ ഇല്ലാതായിതീരും. ഉടനെ തന്നെ ഇതിനൊരു  പരിഹാരം കാണണം." ഗ്രാമവാസികൾ  വിലപിച്ചു.

വൃദ്ധൻ തീയിലേക്ക് ചുള്ളിക്കമ്പുകൾ ഇട്ടു. അയാളുടെ മുഖം അപ്പോഴും ഭാവശൂന്യമായിരുന്നു.

"അപ്പോൾ രഘുവീർ ....."

"ഞാനാണ് സാഹിബ്.  ഇവിടെ വന്നിട്ടിപ്പോൾ എത്ര വർഷമായെന്നൊരു തിട്ടവുമില്ല. ഞങ്ങൾക്ക് പിന്നെയും രണ്ടു കുട്ടികൾ കൂടി ജനിച്ചു. രണ്ടും നയനയെ പോലെ......പക്ഷെ രണ്ടുപേരും ഒരു വയസിന് മുകളിൽ ജീവിച്ചില്ല. കുറച്ചു വർഷങ്ങൾക്ക് മുന്നേ പൂനവും എന്നെ വിട്ട് പോയി. ഇപ്പോൾ ഞാനും നയനയും മാത്രം."

"ഈ അവസ്ഥ .....ആ പാമ്പിൻ്റെ ശാപം ആണെന്നാണോ നിങ്ങൾ കരുതുന്നത്?"

"മനുഷ്യൻ്റെ വാക്ക് കേട്ട്  ഒരു മിണ്ടാപ്രാണിയെ മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാൻ കൊന്നില്ലേ? സർപ്പശാപം ജന്മാന്തരങ്ങൾ കൂടെയുണ്ടാവും. അത് കൊണ്ട് തന്നെ ആത്മഹത്യയും ഒരു പരിഹാരമാവുന്നില്ല."

"ദദൂ...പേടിയില്ലേ? ഈ ഘോരവനത്തിൽ....ആരും കൂട്ടിനില്ലാതെ......"

"ശീലമായിരിക്കുന്നു സാഹിബ് .... ഈ ഏകാന്തതയും നിസ്സാഹായതയും. മരണത്തെ ഭയമുണ്ടെങ്കിൽ അല്ലേ പേടിയുണ്ടാവൂ."

വെളിച്ചം വീണപ്പോൾ അയാൾ പോകാൻ ഒരുങ്ങി. വൃദ്ധൻ അയാൾക്ക് കഴിക്കാനുള്ള ഭക്ഷണം പൊതിഞ്ഞു കൊണ്ടു വന്നു.

"സാഹിബ്...ഇതിരിക്കട്ടെ. രണ്ടു മൂന്ന് ദിവസത്തേക്ക് ഇത് മതിയാകും. ഈ അരുവിയുടെ തീരത്തു കൂടി നടന്നാൽ മതി. ഇത് ചെന്ന് അവസാനിക്കുന്നത് ഒരു വെള്ളച്ചാട്ടത്തിലാണ്. കാട്ടിൽ നിന്നും നാട്ടിലേക്ക് തേൻ കൊണ്ട് പോകുന്ന ആരെയെങ്കിലും കാണാതിരിക്കില്ല."

"നയന...."

"വേണ്ട സാഹിബ്. ആരും അവളെ കാണുന്നത് അവൾക്കിഷ്ടമല്ല...."

"ദദൂ...നന്ദിയുണ്ട്. യാത്രപറയുന്നില്ല. മറക്കില്ല."

വൃദ്ധൻ അയാളെ കെട്ടിപിടിച്ചു. അയാൾക്ക്‌ കാടിൻ്റെ മണമായിരുന്നു.

ഇന്നലെകളുടെ ഭാരമൊഴിഞ്ഞ ഒരു മനുഷ്യൻ അരുവിക്കരയിലൂടെ നാളെയുടെ അനന്തതയിലേക്ക്   നടന്നകന്നു. മറ്റൊരു മനുഷ്യൻ, ഇന്നലെകളുടെ ഭാരവുംപേറി സ്വന്തം വര്‍ത്തമാനത്തിൻ്റെ പരിധിക്കുള്ളിലേക്ക് വിടവാങ്ങി.