Total Pageviews

Monday, September 26, 2016

കവിത : ഒരു കണ്ണുനീർ തുള്ളിയുടെ പ്രയാണം



മിഴിദളങ്ങളിൽ ഒളിക്കുന്നുവോ ആഴി തൻ അപാരത
ശ്രവിക്കുന്നില്ലാരും ഉള്ളിലെ പ്രളയത്തിൻ ഗർജ്ജനം.

ഇമയഗ്രങ്ങളിൽ നിന്നുതിരും കേവലമാമൊരു അശ്രുബിന്ദു
ഒഴുകുന്നിതാ നിൻ കവിള്‍ത്തടത്തിലൂടെ മന്ദമായി.

വീണിതാ പതിക്കുന്നു നിൻ അധരങ്ങൾക്കുമേൽ 
അവയോ , വിറയ്ക്കുന്നു സ്വ വ്യസനത്തിന് ഹിമവർഷത്താൽ 

നാവിലലിയും ലവണരസം , ഈ നയനജലം
ആഴിയിൽ ജനനം ആഴിയിൽ മരണം.

Sunday, September 25, 2016

Poem : Lonely Silhouette



Why does your memories still sting the eyes?
This is not what they said will ensue.
Time’s supposed to wave the mystic wand
And sweep the reminiscences far from pursue.
Your silhouette on the mind’s so very deep perhaps……?

Thursday, September 22, 2016

കഥ : സ്‌ഫടികദർശനം




[Published മാതൃഭൂമി പ്രസിദ്ധീകരിച്ച ഗൾഫ് മലയാളികളുടെ ചെറുകഥാ സമാഹാരം "കിതാബ് - ഇത് ഞങ്ങളുടെ കഥ", 2016]

പുതുച്ചേരി.......ഫ്രഞ്ചു  കൊളോണിയൽ സംസ്ക്കാരത്തിൻ്റെ അടയാഭരണങ്ങൾ ഇപ്പോഴും വാരിചുറ്റി നിൽക്കുന്ന നഗരം. വൃക്ഷരേഖിതമായ തെരുവുകൾ, കല്ലുപാകിയ നടപ്പാതകൾ, കടുകെണ്ണയുടെ നിറമുള്ള ഭവനങ്ങൾ, അങ്ങനെ പലതരം ചിത്രോപമമായ കാഴ്ചകളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രധാനം ചെയ്യുന്ന പട്ടണം. പൈതൃകപരമായ  ചാരുത്വം തുളുമ്പുന്ന ലഘു ഭക്ഷണശാലകൾ, ചരിത്രശാലകൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി തച്ചുശാസ്‌ത്രവിസ്മയങ്ങളാൽ സമ്പന്നമാണ് പുതുച്ചേരി.

റൊമൈൻ റോലാൻഡിലെ അസിസ്റ്റൻറ്റ് ലൈബ്രേറിയനായി അവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ആ നഗരത്തെ പ്രണയിച്ചു തുടങ്ങിയെന്ന് തോന്നുന്നു. പൊതുവേ അന്തര്‍മുഖിയായെനിക്ക് ഈ നഗരം എന്തുകൊണ്ടോ സ്വപ്നങ്ങളുടെ ഏദന്‍തോട്ടമായി. ഏതോ പൂര്‍വ്വജന്മത്തീരത്തേക്ക്  മടങ്ങിയത് പോലെ.

വില്ല് ബ്ലാഞ്ചിൽ  [വൈറ്റ് ടൌൺ] ഒരു വാടകമുറിക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് മിസിസ്.ഷീലാ റോമിലിയുടെ "ഓ റുവാർ" [au revoir] എന്ന വസതിക്ക്  മുമ്പിലാണ്. പിരിയുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിൻ്റെ പ്രത്യാശകിരണങ്ങൾ ബാക്കി നിർത്തുന്ന ഒരു യാത്രാവന്ദനമാണ് "ഓ റുവാർ".  ശരിക്കും കാവ്യാത്മകം. പടർന്നു പന്തലിച്ചു നിൽക്കുന്ന മഞ്ഞ ബൂഗേൻവിലീയ പുഷ്‌പങ്ങൾ കൊണ്ട് പാതി മറഞ്ഞ ആ ചാര നിറമുള്ള  കോട്ടേജ്, കാല്‍പനികനവോത്ഥാനപദ്യങ്ങളേ അനുസ്മരിപ്പിച്ചു.

ഒരു കൈയിൽ കൊന്തയും മറുകൈയിൽ ഊന്ന് വടിയും, മുഖം നിറയെ ജരകളും, ചാരനിറമുള്ള മുടിയും കണ്ണുകളുമായി, എൺപതിലുകളിലും ചുറുചുറുക്കും ഉന്മേഷവും കാത്തുസൂക്ഷിക്കുന്ന, വളരെ സഹൃദയമായി സംസാരിക്കുന്ന മിസിസ്.റോമിലിയേ എനിക്ക് നന്നേ പിടിച്ചു. ഞായറാഴ്ച  മുതൽ താമസമാക്കാമെന്നുറപ്പിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഴക്കം ചെന്നയൊരു എഴുത്തുമേശയുടെ പുറത്തിരിക്കുന്ന സ്ഫടികഗോളത്തിൽ കണ്ണുടക്കിയത്. പുസ്തകങ്ങളിലും കഥകളിലുമൊക്കെ ഭാഗ്യപ്രവാചകരുടെ കൈയ്യിലും മറ്റും കാണുന്നത് പോലെയൊരണ്ണം.

"മിസിസ്.റോമിലിക്ക് ഭാവി പ്രവചിക്കാനറിയുമോ?"

"എല്ലാ മനുഷ്യർക്കും ഒരു ഭാവിയേയുള്ളു ഗാഥാ.... അത് മരണമാണ്. ആ അനിവാര്യതയിലേക്കുള്ള ദൂരവും പാതയും..........അതെല്ലേ എല്ലാപേരും തേടുന്നത്?  ഈ ക്ഷണവും ആ അനിവാര്യതക്കുമിടയിലേ നിമിഷങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള നമ്മുടെ വിഫലശ്രമല്ലേ ഈ ഭാവിയെക്കുറിച്ചുള്ള കൗതുകം?"

"ആയിരിക്കാം. പക്ഷേ കൗതുകമല്ലേ , തൂത്തുകളയാൻ പ്രയാസമാണ്. മിസിസ്.റോമിലിക്ക് എൻ്റെ ഭാവി പ്രവചിക്കാൻ കഴിയുമോ?"

"ഭവിഷ്യജ്ഞാനം പ്രവചിക്കപ്പെടേണ്ടതല്ല. സ്വയം നിരീക്ഷികേണ്ടയൊന്നാണ്.  ഞായറാഴ്ച വരൂ. നമ്മുക്ക് ശ്രമിക്കാം."

പക്ഷേ ആ ഞായറാഴ്ചയും പിന്നീടുള്ള ഒന്ന് രണ്ട് ഞായറാഴ്ചകളിൽ ശ്രമിച്ചിട്ടും ഗോളത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. നിരാശയാൽ അക്ഷമയായ എന്നെ മിസിസ്.റോമിലി സമാധാനിപ്പിച്ചു,

"ഉപബോധമനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന അന്തർജ്ഞാനം  ബോധമനസ്സിൻ്റെ വ്യാപ്തിക്കുള്ളിൽ വന്നു ചേരണം. എല്ലാ മനുഷ്യരിലും അമാനുഷിക മഹച്ഛക്തികളുണ്ട്. ഈ സ്ഫടികഗോളത്തിൻ്റെ പ്രകാശകിരണങ്ങളെ  നീ ഏകാഗ്രമായി വീക്ഷിക്കുമ്പോൾ ആ അറിവുകൾ നിനക്കിതിൽ ദർശിക്കാൻ പറ്റും. ഗിവ് ഇറ്റ് സമ് ടൈം ഗാഥാ. വന്നു തുടങ്ങിയാൽ പിന്നെ കടിഞ്ഞാന്നില്ലാത്ത കുതിരയെപ്പോലെ  അവ അവിരാമമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം."

വിചിത്രമെന്നു പറയട്ടെ, സ്‌ഫടികദർശനത്തിൽ ഞാൻ ആദ്യം കണ്ട ഭാവി എന്നെ കുറിച്ചായിരുന്നില്ല. തൂവെള്ള നിറമുള്ള മുറിയിൽ ഒരു സ്ത്രീ നിന്ന് കരയുന്നു. അവരുടെ വിങ്ങലുകളുടെ ആവൃത്തി കൂടി കൂടി വന്നു. അവർക്കരികിലായി കറുത്ത വസ്ത്രം ധരിച്ച, അസാമാന്യ സൗന്ദര്യമുള്ള മറ്റൊരു സ്ത്രീ, ക്ഷമയോടെ അവരേ നോക്കി കൈകൾ നീട്ടി നിൽക്കുന്നു. അവരുടെ നീണ്ടു കറുത്ത മുടിയും കറുത്ത ഉടയാടയും കാറ്റടിക്കുന്നതു പോലെ പാറിപ്പറക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവർ രണ്ടുപേരും ദൂരേക്ക് നടന്നകന്നു.

ഞാൻ എന്നും ബസ്റ്റോപ്പിൽ കാണാറുള്ള സ്ത്രീയായിരുന്നു ഒരാൾ. കറുത്ത വസ്ത്രധാരിണി ആരെന്നെനിക്ക് അന്ന് മനസ്സിലായില്ല. നാലാം നാൾ ചീറിപ്പാഞ്ഞു വന്നയൊരു ടിപ്പർ ലോറി എൻ്റെ മുന്നിലൂടെ നിർത്താതെ ഓടിപ്പോയപ്പോൾ അവർ ആരാണെന്ന് ഞാൻ മനസ്സിലാക്കി - മരണത്തിൻ്റെ  മാലാഖ.

പിന്നീടൊരിക്കൽ  ഒട്ടും പരിചയമില്ലാത്ത  മധ്യവയസ്കനായ ഒരു മനുഷ്യനെയും അയാളുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു . അവർ കമിതാക്കൾ ആണെന്ന് തോന്നി. കൈകൾ കോർത്തുപിടിച്ചും , പരസ്പരം ആലിംഗനം ചെയ്തും,  കടൽത്തീരത്ത് കൂടി തമാശകൾ പറഞ്ഞും , പൊട്ടിച്ചിരിച്ചും അവർ നടന്നു. എത്ര ആലോചിച്ചിട്ടും അവരെയും എന്നെയും ബന്ധിപ്പിക്കുന്ന കണ്ണി എനിക്ക് മനസ്സിലായില്ല.  മിസിസ്. റോമിലിക്ക് പക്ഷെ ഒട്ടും ആശങ്കയിലായിരുന്നു , "ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം, മൈ ഡിയർ."

മിസിസ്. റോമിലിക്ക് തെറ്റിയില്ല. എൻ്റെ സഹപ്രവർത്തക റീനയുടെ വീട്ടിൽ വിരുന്ന് പോയ ഞാൻ അവളുടെ ഭർത്താവ് ഫിലിപ്പിനെ കണ്ട് ഞെട്ടി. അയാൾ  ഗർഭിണിയായ അവളോട് കാണിക്കുന്ന അമിത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പൊള്ളത്തരം അധികനേരം സഹിക്കാനാവാതെ ഒരു തലവേദനയെ കൂട്ടുപിടിച്ചു ഞാൻ അവിടെ നിന്നിറങ്ങി. പിന്നെ പലപ്പോഴും ഭർത്താവിൻ്റെ സ്നേഹത്തെ കുറിച്ചവൾ വാചാലയാകുമ്പോൾ സഹതാപത്തിൻ്റെ നിഴലാട്ടങ്ങൾ എൻ്റെ കണ്ണുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ മറ്റൊരാളെ വിലയിരുത്താൻ ഞാൻ ആര്? അയാൾക്കും കാണുമായിരിക്കും അയാളുടേതായ ന്യായികരണങ്ങൾ.

പെട്ടന്നൊരു ദിവസം ഞാനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ദൃശ്യം തെളിഞ്ഞു.  സുമുഖനായൊരു ചെറുപ്പക്കാരനും അഞ്ചോ ആറോ വയസുള്ള നല്ല ഓമനത്തമുള്ളൊരു പെൺകുഞ്ഞും. ഏതോ മലമുകളിലാണവർ. ചുറ്റും പച്ചപ്പ് . അവളോടി വന്ന് അവൻ്റെ മടിയിൽകയറി ഇരുന്നു , അവൻ്റെ കവിളത്ത്  ചുംബിച്ചു , അവൻ്റെ താടിയിൽ അവളുടെ കവിളുകളുരസി. അവൻ അവളെ വാരിയെടുത്ത് മേൽപ്പോട്ടുയർത്തി വട്ടം കറക്കി. അവളുടെ പൊട്ടിച്ചിരിക്കുന്ന  മുഖത്തിനും അവൻ്റെ കണ്ണുകളിലെ തിളക്കത്തിനും സ്ഫടികഗോളത്തിലേ പ്രകാശരശ്മികളേക്കാൾ  തേജസുണ്ടായിരുന്നു.

പിന്നെ പലപ്പോഴും ഈ ദൃശ്യം  സ്ഫടികഗോളത്തിൽ  ആവർത്തിക്കപ്പെട്ടു. അവർ എൻ്റെതാണെന്ന് തോന്നാൻ എന്തേ കാരണം?   മിസിസ്. റോമിലിയുമായി  ഒരു ചർച്ച  വേണ്ടെന്ന്  ഞാൻ തീരുമാനിച്ചു. പതിവ് പല്ലവി പറഞ്ഞവർ ഒഴിയാനാണ് സാധ്യത.

ഓരോ ദിവസവും ഞാൻ അവനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചു.  ബസ് സ്‌റ്റോപ്പിലും , ലൈബ്രറിയിലും , കഫേകളിലും ഞാൻ അവനേ തിരഞ്ഞു. പ്രഥമനുരാഗത്താൽ വിവശയായ ഒരു  കൗമാരപ്രായകാരിയെപ്പോലെ ഞാൻ സ്വപ്നങ്ങൾ കണ്ടു. അവനും ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയുടെ നാടകീയമായ അനന്തസാധ്യതകൾ  മെനഞ്ഞു. ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞായിരിക്കുമോ അവൾ? ചിന്തകളുടെ വേലിയേറ്റത്തിൽ എനിക്ക് ജ്യാള്യത തോന്നി. മൂളിപ്പാട്ടുകൾ ചുണ്ടുകളിൽ നിന്നും ഞാൻ അറിയാതെ വഴുതി ഒഴുകി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷെൽഫുകൽക്കിടയിലൂടെ ഞാൻ അവനെ കണ്ടു. എൻ്റെ മേശക്കരികിൽ  വന്ന്  ചുറ്റുപാടും തിരയുന്ന അവൻ്റെ അരികിലേക്ക്  വികാരവിക്ഷോഭങ്ങൾ അടക്കാൻ പണിപ്പെട്ട് ഞാൻ നടന്നു ചെന്നു. അപ്പോഴാണ് അവൻ്റെ പിന്നിൽ നിന്നും എത്തിനോക്കുന്ന അവളേ ഞാൻ കണ്ടത്. അതേ ചന്തമുള്ള മുഖം.  എൻ്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. അമ്പരപ്പ് മാറിയപ്പോൾ സ്ഫടികദർശനത്തിൻ്റെ അർത്ഥതലങ്ങൾ പതിയെ പതിയെ തെളിഞ്ഞു.

പുതിയ അംഗത്വം എടുക്കാൻ വന്ന അവനോട്  ഞാൻ  ലൈബ്രെറിയുടെ  നിയമങ്ങളും ചട്ടങ്ങളും ഒരുവിധം പറഞ്ഞൊപ്പിച്ചു . എൻ്റെ ഹൃദയമിടിപ്പിൻ്റെ ചടുലതാളങ്ങൾ  അവൻ കേൾക്കുമോയെന്ന് ഭയമായിരുന്നുയെനിക്ക്. ഫോം പൂരിപ്പിക്കുന്നയവനെ ഞാൻ ഒളിക്കണ്ണുകളാൽ വീക്ഷിച്ചു. സ്ഫടികഗോളത്തിൽ കണ്ട തിളക്കമാർന്ന കണ്ണുകൾ പക്ഷേ ഇപ്പോൾ കറുത്തവക്കുകളുള്ള  ഒരു കണ്ണടയുടെ പിന്നിലായിരുന്നു.

ആദിത്യ ശേഖരും മാളവികയും. ഒരു പ്രമുഖ ബാങ്കിലേ സോണൽ മാനേജർ. ഇറങ്ങാൻ നേരം അവൻ  "ഓ റുവാർ" പറഞ്ഞു. ആ വാക്കിൻ്റെ പൊരുൾ എനിക്കറിയാവുന്നതു പോലെ അവനറിയില്ലല്ലോ........

അവനുമായുള്ള സൗഹൃദത്തിൻ്റെ വരുംകാല സര്‍ഗ്ഗങ്ങൾ കാണുവാൻ തിരക്കിട്ടു വീട്ടിലെത്തിയെനിക്ക് കാണാൻ കഴിഞ്ഞത് നിലത്തു ചിന്നിച്ചിതറിയ  സ്ഫടികഗോളശകലങ്ങളേ  വികാരഹീനമായ നോക്കി നിൽക്കുന്ന മിസിസ്.റോമിലിയെയാണ്.

ഒന്നും പറയാൻ കഴിയാതെ സ്‌തംഭിച്ചുനിന്ന എന്നോട് അവർ പറഞ്ഞു , "ചില വസ്തുക്കൾ ഇങ്ങനെയാണ് ഗാഥാ, അവയുടെ ഉദ്ദിഷ്ടകാര്യം പൂർത്തീക്കരിക്കുമ്പോൾ അരങ്ങൊഴിയും ....ഒട്ടുമിക്ക ബന്ധങ്ങളും പോലെ. അത്  മിക്കപ്പോഴും യുക്തിചിന്തക്കതീതമായിരിക്കും. "

ആ ശകലങ്ങൾ എൻ്റെ അനാഗതകഥനങ്ങളുടെ ഉപസംഹാരമാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി.

ചിതറിയ കഷണങ്ങൾ പെറുക്കിയെടുക്കുമ്പോൾ ഞാൻ ഓർത്തു, "ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പലപ്പോഴും  ആകസ്‌മികതയിൽ അധിഷ്‌ഠിതമല്ലേ? ദീര്‍ഘദര്‍ശനങ്ങൾ ഒരു തരത്തിൽ നോക്കിയാൽ  ആ സന്തോഷം കവർന്നെടുക്കുകയല്ലേ ചെയ്യുന്നത്?

അപ്രതീക്ഷിതമായയൊരു സന്ദേശം,  യാദൃശ്ചികമായൊരു ആലിംഗനം, തല്‍ക്ഷണമുള്ളയൊരു  പുഞ്ചിരി , കാലം തെറ്റി വന്നയൊരു ചാറ്റൽ മഴ,  പദ്ധതീകരിക്കാത്ത  ഒരു വിനോദയാത്ര........ ഒരു പക്ഷെ ഇവയൊക്കെ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അനുഭവസുഖത്തിൻ്റെ  മാറ്റ് കുറയില്ല? അജ്ഞതയിൽ  പൊതിഞ്ഞ പ്രതീക്ഷകൾക്ക് പലപ്പോഴും ഒരു പ്രത്യക സുഖമുണ്ട്.  ഒരു സ്‌ഫടികദർശനവും അതിന്ന് പകരമാവില്ല.

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, പ്രവചനാതീതമായ  ഒരു നാളയിൽ ഉണരാൻ വേണ്ടി.  മനസ്സ് അലകളിലാത്ത കടൽ പോലെ............."ഓ റുവാർ".

Friday, September 16, 2016

Poem : Until Perhaps Eternity Ends




And another month goes by!
..................and counting still.
The pain is still as intense,
The wound is still as raw,
The vaccum remains unfathomable.


I hope it stays that way for ever.
I don't want time to heal this,
I don't want you to disappear behind the realm of forgotten memories.

I want you to live on in our hearts,
I want each one of us to remember you everyday.
Until perhaps eternity ends!!!

കഥ : അഹം ശവസ് ......ഒരു മനോരോഗവിദഗ്ദ്ധയുടെ ദിനക്കുറിപ്പ്


ദർശൻ മാത്യു. വയസ്സ് 32. സസ്പെക്ടഡ് ഡിലൂഷനൽ  സൈകോസസ്. നോൺ-വൈലൻറ്റ്.

Dr. മാത്തൻ്റെ  റിഫർൽ  നോട്ട്  വായിച്ചതിന്ന് ശേഷം ഞാൻ  മുന്നിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി. 


നിദ്രാവിഹീനതയുടെ നിറഭേദങ്ങൾ നിഴലിക്കുന്ന കണ്ണുകൾ. ഉലഞ്ഞമുടി. കുറ്റിത്താടി.  അഴുക്കുപുരണ്ട നഖങ്ങൾ. അവൻ്റെ നോട്ടം ദിശാബോധമില്ലാത്ത പട്ടം പോലെ എന്നിലൂടെ കയറിയിറങ്ങി അങ്ങ് ദൂരെയെവിടയോ ഒടക്കി നിൽക്കുന്നു. ഇടക്കിടെ അവൻ തൻ്റെ രണ്ട് കൈകളും മാറി മാറി ചൊറിയുണുണ്ട്.


"ദർശന് എന്നോട് എന്തോ പറയാനുണ്ടല്ലോ, മടിക്കാതെ പറഞ്ഞോളൂ. വാട്ട് ഈസ് ബൊതെറിങ് യു?". 


"പ്ളീസ്......പ്ളീസ് ഹെൽപ് മീ .........നിങ്ങളെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ......പ്ളീസ്........ഐ ക്യാണ്ട് ബെയർ  ദിസ് എനിമോർ......." ദയനീയത നിറഞ്ഞ പതിഞ്ഞ ശബ്ദം. ചെറിയ വിറയലും. കണ്ണുകൾക്കപ്പോഴും ഒരു . നിർലക്ഷ്യത.


"തീർച്ചയായും എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. പറയൂ, ദർശനെ അലട്ടുന്നത് എന്തായാലും എന്നോട് തുറന്ന് പറയൂ."


ചൊറിച്ചിൽ നിർത്തി രണ്ട് കൈകളും മണപ്പിക്കുന്നു. മുഖത്ത് അറപ്പ് പ്രതിഫലിക്കുന്നു. പിന്നെയും ചൊറിച്ചിൽ തുടർന്നതല്ലാതെ അവൻ ഒന്നും പറയാൻ ഭാവമില്ലെന്ന് മനസിലായതുകൊണ്ടു ഞാൻ പിന്നെയും ചോദിച്ചു ,  


"ആക്സഡൻറ്റ് നടന്നിട്ട് ഇപ്പോൾ എത്രനാളായി?"


"മൂന്ന് മാസം. രണ്ടാഴ്ച്ച . നാല് ദിവസം................" നിർത്തി കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്കൊന്ന് നോക്കിയിട്ട് തുടർന്നു "...................അഞ്ചു മണിക്കൂർ . പത്തു മിനറ്റ്. 20 സെകൻഡ്."  


തീയതി ശെരിയാണ്. എൻ്റെ മുന്നിലിരിക്കുന്ന മെഡിക്കൽ റകോർഡ്സ് അത് ശെരി വെക്കുന്നു.


"ദർശൻ്റെ  വീട്ടിൽ ആരൊക്കെയുണ്ട് ?" 


"അപ്പച്ചൻ .....അമ്മച്ചി.....അനിയൻ"


"ദർശൻ ആഹാരം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അമ്മച്ചി പറഞ്ഞല്ലോ.....അതെന്താ അങ്ങനെ?"


അയാൾ കണ്ണടച്ച് ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് നിരാശയോടെ തല കുലുക്കി. പ്രതീക്ഷിച്ചത്  പോലെ മറുപടിയൊന്നും വന്നില്ല.


അവനെ സഹായിക്കാൻ ഞാൻ പ്രാപ്തയാണെന്ന് അവന്  ബോധ്യപ്പെട്ടിട്ടുണ്ടാവണം.  നേരത്തെ നടത്തിയ സഹായാഭ്യർത്ഥന അതിൻ്റെ സൂചനയാണ് , അല്ലെങ്കിൽ ആശയറ്റ മനസ്സ് പിടിവള്ളി തേടിയതാകാം. 


അവൻ്റെ  അടഞ്ഞ മനസ്സിലേക്കുള്ള താക്കോൽ...........അവൻ്റെ രൂഢമൂലമായ വ്യാകുലതകളെയും അരക്ഷിതത്വത്തെയും പുറത്തു കൊണ്ടുവരണമെങ്കിൽ  അവന് എൻ്റെ വിശ്വാസ്യത ബോധ്യപ്പെടണം. ഒരു മനോരോഗ വിദഗ്ദ്ധയുടെ മുഖപ്പ് എന്നിൽ അവൻ കാണാൻ പാടില്ല. ഒരു സുഹൃത്തോ അതുമല്ലെങ്കിൽ  കുറഞ്ഞപക്ഷം അവനോട്  അനുതാപമുള്ളയൊരു പരിചിതയോ  ആയി അവൻ എന്നെ കണ്ട് തുടങ്ങുമ്പോൾ അവൻ്റെ  മനസ്സിലെ മതിഭ്രമത്തിൻ്റെ കവാടം എനിക്കായി തുറക്കപ്പെടും.


അതിൻ്റെ ആദ്യം പടി , ഞാൻ  തെറ്റുകൾ പറ്റാവുന്ന ഒരു സാധാരണ സ്ത്രീയാണെന്ന് അവന് തോന്നണം. ഞാൻ മഗ്ഗിൽ നിന്നും കുറച്ചു കോഫി നുകർന്നിട്ട് , തിരിച്ചു വയ്ക്കുമ്പോൾ എൻ്റെ ടോപ്പിലും മേശമേലും സോദ്ദേശ്യമായി തുളുമ്പി.


"ഓ  ...ഐ ആം സോറി.  വൺ മിനിറ്റ് ദർശൻ , പ്ളീസ് എസ്ക്യൂസ് മീ. ഞാൻ ഇപ്പോൾ വരാം."


വാഷ് എരിയയുടെ സൈഡിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചു. അവൻ മെല്ലെ ടിഷ്യു എടുത്ത്  മേശപ്പുറം തുടച്ചു.  ആദ്യത്തെ കടമ്പ കടന്ന സന്തോഷം ഉള്ളിലൊതുക്കി ഞാൻ തിരിച്ചുവന്നിരുന്നു.


"പറയൂ ദർശൻ. എന്താണ്  ആഹാരം കഴിക്കാൻ കൂട്ടാക്കാത്തത് ?"


"ആരും എന്നെ വിശ്വസിക്കുന്നില്ല ഡോക്ടർ. എൻ്റെ അമ്മച്ചി പോലും......." 


"എന്ത് വിശ്വസിക്കുന്നില്ല?"


അവൻ മുന്നോട്ടാഞ്ഞു സ്വരം താഴ്ത്തി പറഞ്ഞു , "ഡോക്ടർ, ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൻ്റെ മസ്തിഷ്കം പ്രവർത്തനരഹിതമാണ്.  എൻ്റെ ഹൃദയം ദ്രവിച്ചുപോയിരിക്കുന്നു."


"ഐ . സീ".  അസ്തിത്വനിരസനം - ഡിനായൽ  ഓഫ് എക്സിസ്റ്റൻസ്. ശ്രദ്ധയുടെയും  ജിജ്ഞാസയുടെയും പ്രകടനം അവർ പ്രതീക്ഷിക്കും. ഞാൻ രണ്ടുമെടുത്ത് മുഖത്തണിഞ്ഞു.


"മരിച്ചവർ ആഹാരം കഴിക്കുമോ? അവർക്കു വിശപ്പുണ്ടാകുമോ?"


"ഇല്ല."


"പിന്നെ ഞാൻ എന്തിന് കഴിക്കണം? കഴിച്ചിട്ട് കാര്യമില്ല.......ഞാൻ മരിച്ചില്ലേ......" അവൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ എന്തോ തിരഞ്ഞു.


താദാത്മ്യം. സഹാനുഭൂതി. തന്മയീഭാവം. അതാണവർ തിരയുന്നത്. അതവർക്ക് കൊടുത്തേ മതിയാകൂ.


"ശരിയാണ്..............." , ഞാൻ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. അവനെ ഗൗരവത്തോടുക്കുടി നോക്കി. ഡയറക്റ്റ് ഐ കോൺടാക്ട് , അത് അത്യന്താപേക്ഷികമാണ്.  


തൻ്റെ യുക്തി സമർഥിച്ച  രീതിയിൽ അവൻ മേശപ്പുറത്ത്  മേലെ കൊട്ടി , എന്നിട്ട്  കസേരയിൽ ചാഞ്ഞിരുന്നു , ഒരു വാദം ജയിച്ചവനെ പോലെ.


"വേരി  ഇൻറ്റ്റസ്റ്റിങ്......പക്ഷേ ദർശനിതെങ്ങനെ മനസിലാക്കി?"


"മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം അഴുകില്ലേ?  മാംസം ചീഞ്ഞ ഈ നാറ്റം .............സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ...........അവരോട് എന്നെയൊന്ന് കുഴിച്ചുമൂടാൻ പറയൂ.............ആരും എന്നെ വിശ്വസിക്കുന്നില്ല ..........ആരും...."


ചിലസമയങ്ങളിൽ വാചികമായ പ്രതികരണതേക്കാൾ ജാഗരൂകമായ മൂകതയാവും ഗുണം ചെയുക.


അവൻ തുടർന്നു , "ഞാൻ മരിച്ചിട്ടില്ല പോലും.......ഡോക്ടർക്കറിയില്ലേ .....ഹൃദയവും മസ്തിഷ്കവുമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിച്ചിരിക്കാൻ പറ്റും ? വിഡ്ഢികൾ........പ്ളീസ്........എന്നെ കുഴിച്ചിടണം.......കുഴിച്ചു മൂടണം....... അപ്പോൾ അവറാച്ചൻ പറഞ്ഞത് പോലെ എല്ലാം ശരിയാകും."  ചൊറിച്ചിലിൻ്റെ വേഗത കൂടി. 


"ആരാ അവറാച്ചൻ?'


മൗനം. മൗനവും അനുവദനീയമാന്ന് . മൗനത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാവാം   - ശോകം, ക്ലേശം, രോഷം,ആത്മാവലോകനം. ഇതിൽ ഏതായിരിക്കും അവനിൽ ഇപ്പോൾ......?


"അവിടെ.... സെമറ്റെറിയിൽ .........എന്നോട് വലിയ കാര്യമാ. അവറാച്ചന് മാത്രമല്ല, മേരിചേട്ടത്തിക്കും, പൗലോസച്ചായനും,  എബിനും , എറിനും ഒക്കെ എന്നെ ഇഷ്ട്ടമാ...........എബിനും  എറിനും ഇരട്ടകളാ....."


"അതെയോ? എന്നിട്ട്?" 


"അവർക്ക്  എന്നെ മനസ്സിലാവും  .......അവിടെ ഇരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം .........ഈ ചീഞ്ഞ ഗന്ധം ഇല്ല ........ എന്നെ അവിടെ അടക്കിയാൽ മതി ....പ്ളീസ്........അവരോടൊന്ന് പറയൂ......" 


"എനിക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളെ ദർശൻ."  ഞാൻ എന്തോ കാര്യമായി ആലോചിക്കുന്നതുപോലെ താടിക്ക് കൈയും കൊടുത്തിരുന്നു . "പക്ഷേ ഇതൊന്നും പറഞ്ഞാൽ ദർശൻ്റെ വീട്ടുകാർക്ക് മനസ്സിലാവില്ലല്ലോ. വി ഹാവ് ട്ടു പ്ലാൻ ദിസ് പ്രോപ്പർലി. "


"വാട്ട് ക്യാൻ വി ഡു, ഡോക്ടർ ?", അവൻ്റെ കണ്ണുകളിൽ ആകാംഷ.


ഞാനും മുന്നോട്ടാഞ്ഞു ഏതോ ഗൂഢാലോചന നടത്തുന്നത് പോലെ സ്വരം താഴ്ത്തി , "ദർശന്  കുറച്ചു നാൾ ഇവിടെ വന്ന് നിൽക്കാമോ, എൻ്റെ കൂടെ? ദർശനെ ഞാൻ ചികിത്സിക്കുകയാന്നെന്ന് അവർ വെറുതേ വിചാരിച്ചോട്ടെ. അപ്പോൾ നിങ്ങളെ ആരും ശല്യം ചെയ്യില്ല. നമ്മുക്ക് ശവസംസ്ക്കാരം ഇരുചെവിയറിയാതെ പ്ലാൻ ചെയ്യാനും പറ്റും. എന്ത് പറയുന്നു? "


"അതുവരെ ഈ നാറ്റം.........അത് ഞാൻ എങ്ങനെ സഹിക്കും.......?" കൈകൾ മണപ്പിക്കുന്നു. ചൊറിച്ചിൽ തുടരുന്നു.


"ആ കാര്യം ഞാൻ ഏറ്റു. ദർശന് എന്നെ വിശ്വാസമില്ലേ?" 


ചൊറിച്ചിൽ സാവകാശത്തിലായി.


ഞാൻ ബെല്ലടിച്ചു നഴ്സിനെ വരുത്തി , "പുതിയ അഡ്മിഷൻ ആണ് . പുറത്തു നിൽക്കുന്ന ആളെ അകത്തേക്ക് വരാൻ പറയു". 


ഞാൻ അവനെ  നോക്കി കണ്ണിറുക്കി. അവൻ തിരിച്ചും.  തങ്ങൾക്കു മാത്രം അറിയാവുന്ന ഏതോ  ഗർവ്വിതമായ രഹസ്യം കാക്കുന്ന രണ്ട് കൊച്ചു കുട്ടികളേ പോലെ ഞങ്ങൾ പരസ്പരം നോക്കി ഗാഢമായി പുഞ്ചിരിച്ചു.


രോഗനിർണ്ണയകോളത്തിൽ  ഞാൻ എഴുതി : 

കൊറ്റാർഡ്സ്  സിൻഡ്രോമ് [Cotard’s Syndrome] . സ്റ്റേജ് 2 (ബ്ളൂമിംഗ്).

Tuesday, September 13, 2016

Poem : If Only



If only I could take away the grayness

And return the memories instead.


If only I could take away the dread

And return the confidence instead.


If only I could take away the stumble

And return the steadiness instead.


If only I could take away the languor 

And return the vitality instead.


If only I could freeze the wheels.

If only I could pause the advent.



If only .....if only.....

Poem : Loss


What's with this universal randomness?
Why does it target seemingly innocent souls?

Am I an idiot to search for logic within?

I hate this unfair distribution of badness.

But I need to keep my faith intact.
Alas! That's the only survival technique I mastered infact.

കവിത :നിനക്കായി




ഇന്ന് എനിക്കായി ഉദിച്ച സൂര്യനും,
എനിക്കായി വീശിയ കാറ്റും,
എനിക്കായി പെയ്ത മഴയും,
എനിക്കായി വിരിഞ്ഞ പൂവും,  
എനിക്കായി ജ്വലിച്ച ചന്ദ്രനും,
എനിക്കായി മിന്നിയ താരകവും,
നാളെ നിനക്കായി ഞാൻ നേരുന്നു.

കഥ : വിളംബിതമൈത്രി

എൻ്റെ ഒറ്റയാളുടെ നിർബന്ധമായിരുന്നു. ആഗ്രഹിച്ചു നേടിയ മറുനാട്ടിലെ  ജോലിയിൽ കയറിയിട്ട് കുറച്ചല്ലേ ആയുള്ളൂ........എത്രയെന്ന്  വെച്ചാ പാവം ലീവെടുക്കുക? ഇനി തിരികേ പോകുന്നില്ലെന്ന്  പറഞ്ഞുവിതുമ്പിയ അവനോടു  പൊരുതി വാങ്ങിയതാണീ അഡ്മിഷൻ.

"ഇപ്പോൾ എനിക്ക് നല്ല ഭേദമുണ്ട് . ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. അവിടെയാകുമ്പോൾ  സമയത്തിന് ആഹാരവും മരുന്നും വേണ്ട ശ്രദ്ധയും ഒക്കെയുണ്ടാവും. മക്കളുടെ നല്ല ഭാവിയുടെ ന്യായവാദതിന്നു പിന്നിലൊളിക്കുന്ന  രക്ഷിതാക്കൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ മുന്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ കൊണ്ടാക്കുന്നില്ലേ? അത്രയും വരില്ലല്ലോയിത് ...ഉവ്വോ?"

കണ്ണുകൾ നിറഞ്ഞൊഴുകി തലകുനിച്ചു നിന്ന അവനെ ഞാൻ  ചേർത്തുപിടിച്ചു , "അച്ഛനറിയില്ലേടാ കുട്ടാ നിനക്കെന്നോടുള്ള സ്നേഹം. അത് നീ നിൻ്റെ ജോലി കളഞ്ഞു കാണിക്കേണ്ടെന്ന്  മാത്രം. എനിക്കൊരു സങ്കടവുമില്ല. അച്ഛൻ്റെ കുട്ടി സമാധാനമായിട്ട് പോയിവരു." 

നമ്മളോരോരുത്തരും വിഷമവൃത്തങ്ങളുടെ തമോഭരത്തിൽ നിത്യം തപ്പിത്തടയുന്നവരല്ലേ? ഏറ്റവും പ്രായോഗികമായ പ്രതിവിധി തിരഞ്ഞെടുക്കുമ്പോൾ അത് നമ്മൾക്കും നമ്മുടെ ചുറ്റുമുള്ളവർക്കും പ്രയോജനകരമാകണം. മുന്നോട്ടുള്ള യാത്രയിൽ ബന്ധങ്ങളുടെ സന്ധികളേ തേയ്മാനത്തിൽനിന്നും പരിരക്ഷിക്കാൻ ഇങ്ങനെയുളള ചില തീരുമാനങ്ങൾക്ക് കഴിഞ്ഞേക്കാം.

"വയോദ്ധ"- യുടെ ഗേറ്റ് കടന്നുചെന്നപ്പോൾ ഒരു പുതിയ പ്രയാണത്തിൻ്റെ  ഉണർവും ഉന്മേഷവും കാറ്റായി വന്ന് മെല്ലെ തഴുകിയകന്നു. വിശാലമായ മുന്മുറ്റത്ത് വിവിധയിനം വൃക്ഷസസ്യാദികളുടെ നര്മ്മലാപം നയനമനോഹരമായ കാഴ്ചയായി.  ഗതകാല സുഖസ്മരണകൾ  ഉണർത്തും വിധം മരത്തണലിലും പുൽമെത്തയിലും "യുവജനങ്ങൾ" ഒറ്റക്കും , ഇരട്ടയ്ക്കും , സംഘമായിട്ടുമിരിക്കുന്നു. ചിലർ നടപ്പാതയിലൂടെ ചടുലമായി നടക്കുന്നു. ഒരുകൂട്ടർ ഒരുവശത്ത്  ബാഡ്മിന്റന് കളിക്കുമ്പോൾ വേറൊരുകൂട്ടർ മറുവശത്ത്  യോഗയുടെ  ധ്യാനനിഷ്ഠയിൽ മുഴുകിയിരിക്കുന്നു.  കുടമേന്തിയ  ജലകന്യകയുടെ ചുറ്റും ഇന്ദീവരങ്ങളും അരയന്നപ്പക്ഷികളും. എവിടെയും മൈത്രിയുടെയും സ്വച്ഛതയുടെയും നിര്വൃതി.

ഒന്നുരണ്ടുപേർ കൈവീശി കാണിച്ചു. തിരിച്ചു വീശുമ്പോൾ മനസ്സിൽ നവോദയത്തിൻ്റെ പ്രകാശരശ്മികൾ പുനര്ജ്ജനിക്കുകയായിരുന്നു.

വളരെ ലളിതമായിരുന്നു മുറിയിലെ സജ്ജീകരണങ്ങൾ. രണ്ടറ്റത്തായി ഓരോ സിംഗിൾ ബെഡ്. വലിയ ഒരു ജനാല, നേരെത്തേ കണ്ട ഉദ്യാനത്തിലേക്ക് തുറന്നിരിക്കുന്നു. അതിനോട് ചേർന്നൊരു മേശയും കസേരയും. പിന്നെ  ഒരു ചുവരലമാരയും.

സഹമുറിയന്,  മൂന്ന് മാസക്കാലത്തേക്ക് യു.എസ്സി.ലുള്ള മകൻ്റെ അടുത്തായിരിക്കുമത്രേ . അതുവരെ ഈ പറുദീസയെനിക്ക് മാത്രം സ്വന്തം.

മേശപ്പുറത്തിരുന്ന ലഘുലേഖ വെറുതെ മറിച്ചു നോക്കി - ഇവിടെത്തെ സുഖദസാഹചര്യങ്ങൾ, ഭക്ഷണ സമയങ്ങൾ , ചിട്ടവട്ടങ്ങൾ, യോഗയുടെയും വ്യായാമക്ലാസ്സുകളുടെയും ടൈം ടേബിള്, കൂടെ ഇവിടെത്തെ ഒരു ഭൂപടവും.

പുതിയ ജീവിതത്തിൽ പാലിക്കാൻ പറ്റുന്ന ചിട്ടകളും അനുകരിക്കാൻ പറ്റുന്ന ശീലങ്ങളും മനസ്സിലിട്ടൊന്ന്  കുലുക്കി. നേരെത്തെ അനുഭവപ്പെട്ട ഉന്മേഷം വീണ്ടും സിരകളിൽ കൂടി മിന്നി.

മുകുന്ദൻ്റെ "പ്രവാസം" ലൈബ്രറിയിൽ നിന്നുമെടുത്ത് കായലിനഭിമുഖമായിട്ടുള്ള  ഒരു ബെഞ്ചിൽ സ്ഥാനംപിടിച്ചു. എത്രനേരം കഴിഞ്ഞന്നറിയില്ല , ഒരു പെർഫ്യൂമിൻ്റെ നേർത്ത ഗന്ധം ഒഴുകിയെത്തിയപ്പോൾ തലയുയർത്തി നോക്കി.

ജീൻസും മഞ്ഞ നിറത്തിലുള്ള കോട്ടൺ ടോപ്പും വേഷം. സാൾട്ട് ആൻഡ് പെപ്പർ മുടിചുരുളുകൾ  ദീര്ഘവൃത്താകൃതിയിലുള്ള മുഖത്തിനുചുറ്റും അലസമായി പാറിപറക്കുന്നു. ഇളം ചുവപ്പിൽ നിമഗ്നമായ അധരങ്ങള്. യൗവ്വനത്തിലെ ആകാരവടിവിൻ്റെ ലക്ഷണങ്ങൾ ഒട്ടുമിക്കതും ബാക്കിനിൽകുന്ന മെയ്യഴക്ക്.

"യു ആർ ചെക്കിങ് മി ഔട്ട് !!"

മുഖത്ത്  വിരിഞ്ഞ ജ്യാളിയത മറക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നു നടിച്ചവർ എൻ്റെ അടുത്തുവന്നിരുന്ന് കൈനീട്ടി.  ഒരിക്കൽ കൂടി ആ പെർഫ്യൂമിന്റെ അല്പഗന്ധം ചുറ്റും പരന്നു. കര്പ്പൂരവള്ളി.

"ഹലോ, ഐ യാം മൃണാളിനി". ആത്മവിശ്വാസമുള്ള സംസാരശൈലി.

"ഞാൻ പ്രഭാകർ".  ദൃഢവും എന്നാൽ സ്നിഗ്ദ്ധവുമായ ഹസ്തദാനം.

"നൈസ് ട്ടു മീറ്റ് യു ,പ്രഭാകർ. പുതിയ അഡ്മിഷനാണല്ലേ? ഞാൻ അപ്പോൾ സീനിയറാണ് - രണ്ട് വർഷം. സൊ, എനിക്ക് റാഗ്ഗിങ് ചെയ്യാൻ അവകാശമുണ്ട് കേട്ടോ."

ചിരിച്ചപ്പോൾ അധരങ്ങളുടെ വശങ്ങളിൽ വിരിഞ്ഞ സ്മിതരേഖകൾ കൗതുകമുണർത്തി.

"സന്തോഷം, മിസ് മൃണാളിനി." , ഞാനും ചിരിയിൽ പങ്കുചേർന്നു.

"കോൾ മി നളിനി പ്ളീസ്. ഹൗ ഡിഡ് യു ലാൻഡ് അപ്പ് ഹിയർ?"

"ഒട്ടും നാടകീയതയില്ല. വിഭാര്യന്......ആരോഗ്യം.......മകൻ്റെ ജോലി. ഇതാണ് ഹിതമെന്ന് തോന്നി......ഇങ്ങു പോന്നു."

"ഐ സീ . മൈയിൻ ഈസ് സിമിലർ. പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ എന്നെ കിട്ടില്ലെന്ന് നയം വ്യക്തമാക്കി. ഐ ആം നോട്ട്  ദേ ഗ്രാൻഡ് മത്തേർലി ടൈപ്പ് യു സീ. പ്രഭാകർ വായിക്കുന്ന കൂട്ടത്തിലാണല്ലേ?"

"വല്ലപ്പോഴും. നല്ല കമ്പനിയില്ലെങ്കിൽ മാത്രം." , ബുക്ക് മടക്കി ഞാൻ ബെഞ്ചിൽ വെച്ചു.

"ഞാനുമതേ. പക്ഷെ കൂടുതലും ഇംഗ്ലീഷ് ഫിക്ഷൻ ആണ് ......അമിതവ് ഘോഷ് , അനിത നായർ, ഖാലിദ് ഹൗസൈനി.  പ്രഭാകർക്കോ?"

"അങ്ങനെയില്ല, സംഗ്രഹം ഇഷ്ടപ്പെട്ടാൽ എടുക്കും. മുകുന്ദൻ്റെ കൃതികളോടൊരു  പ്രത്യേക ഇഷ്ട്ടമുണ്ട്."

"ഒരു കോഫി ആയാലോ?"

"ആവാം."

ഞങ്ങൾ മെല്ലെ പോര്ട്ടിക്കോ ലക്ഷ്യമായി നടന്നു.

അപ്പോൾ അങ്ങകലെ ചക്രവാളത്തിൽ, കായലിൻ്റെ മടിത്തട്ടിലേക്ക് ഊളിയിടാൻ ഒരുങ്ങുകയായിരുന്നു അസ്തമയസൂര്യൻ .........മറ്റൊരു ഉദയത്തിൻ്റെ ദൃഢപ്രതിജ്ഞയുമേകി. 

മൂവന്തിക്ക് ഇത്രയേറേ കുങ്കുമചെമപ്പോ..................?

കഥ : ലാവ


"നിനക്ക് പോകണമെന്നുണ്ടോ നന്ദിനീ? ആളയച്ച സ്ഥിതിക്ക് ഒന്ന് പോകുന്നത് അല്ലേ നല്ലത്? ഇനി അധികനാൾ ഉണ്ടാവില്ലെന്നാ അറിയിനെ. അവനെയും കൂട്ടി പോയിവന്നോളു."

മാഷിനോട് തീരുമാനം പറയാൻ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. വിവരം അറിഞ്ഞപ്പോഴേ പ്രതീക്ഷിച്ച ചോദ്യം. അന്ന് മുതൽ ഒരായിരം വട്ടം ഞാൻ എന്നോടുതന്നെ ചോദിച്ച ചോദ്യം.

അല്ലെങ്കിലും ഈയിടയായിട്ട്  സമസ്യകളുടെ ഭണ്ഡാരക്കെട്ടുകൾ  അധികനേരം ചുമക്കാൻ മിനക്കെടാറില്ല. മാത്രമല്ല , ഓർമ്മവെച്ച നാൾമുതൽ ശീലിച്ചതുകൊണ്ടാവും അവയ്ക്കൊന്നും ഭാരക്കൂടുത്തലും  അനുഭവപ്പെടാറില്ല.  തോളത്ത് വന്നിരിക്കുന്ന  ഒരു പ്രാണിയേ തട്ടിമാറ്റുന്ന ലാഘവത്തോടു കൂടി അവയൊക്കെ കൈകാര്യം ചെയ്യാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

ഞാൻ പിറന്നുവീഴുന്നതിന്ന് മൂന്ന് മാസം മുമ്പ് അമ്മയേ  വീട്ടിൽ തിരിച്ചു കൊണ്ടാക്കിയതാണാ മനുഷ്യൻ. വർഷം ഇരുപത്തിയൊമ്പത്  കഴിഞ്ഞിരിക്കുന്നു. ഞാൻ ജനിച്ചോയെന്നു കൂടി തിരക്കാൻ മറന്നുപോയ ആൾ.

കൈയെത്തി മാമ്പഴം പറിക്കാൻ ഒരച്ഛൻ്റെ ചുമൽ ആഗ്രഹിച്ചിരുന്ന ബാല്യം. ഇനിയൊരിക്കലും അനുഭവിക്കാൻ ഇടവരാത്ത  സൗഭാഗ്യങ്ങളുടെ കൂട്ടത്തിൽ അച്ഛൻ്റെ സ്നേഹം കൂടി ചേർക്കേണ്ടിവരുമെന്ന് മനസ്സിലാക്കിയ  കൗമാരം. സൗഹൃദങ്ങളുടെ ഉഷ്മളതയിൽ വേദനകൾ താഴിട്ട് പൂട്ടിയ യൗവനം.
 
ഇടക്കുവെച്ചു അമ്മതണൽ നഷ്ട്ടപെട്ടപ്പോഴും പതറിയില്ല. അപ്പോഴേക്കും ഒറ്റ പങ്കായത്തിൽ തുഴയാൻ  മനസ്സിനെ പതം വരുത്തിയിരുന്നു.
പോണം. പോയി കാണണം.

ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത ആ നിസ്സഹായതക്ക് മുന്നിൽ തലയുയർത്തി നിൽക്കണം. അമ്മയൊഴുക്കിയ കണ്ണീർക്കടലിന്റെ ഇരമ്പൽ കേൾപ്പിക്കണം. ഒറ്റക്ക്  പൊരുതി ജയിച്ച യുദ്ധങ്ങളുടെ കണക്കുകൾ പറയണം. നിരഞ്ജൻ്റെ നെഞ്ചിനുള്ളിൽ  എനിക്കായുള്ള അൾത്താര കാട്ടികൊടുക്കണം. കൊടുമുടികൾ കീഴടക്കാൻ ഈ മകൾക്ക്  ഒരച്ഛന്റെ കാലടിപ്പാത വേണ്ടിവന്നില്ലെന്ന്  അഹംഭാവത്തോടെ വിളിച്ചു കൂവണം.

പശ്ചാത്താപത്തിൻ്റെ ചുടുകണ്ണീർ  ആ കണ്ണുകളിൽ നിന്നും വീഴുന്നത്  കണ്ട്  എൻ്റെ  നെഞ്ചകം തണുക്കണം. നഷ്ട്ടബോധത്തിൻ്റെ നിശ്വാസങ്ങൾ കേട്ടനിക്ക് സംതൃപ്തിയടയണം. എന്നെയൊന്നു തൊടാൻപോലും പറ്റാത്ത അശരണതയെ നോക്കിയെനിക്ക് ഊറി ഊറി ചിരിക്കണം.

മനസ്സിനുള്ളിലെ പ്രക്ഷോഭങ്ങൾ അറിഞ്ഞതു കൊണ്ടോ മുഖത്തെ നിശ്ചയദാര്ഢ്യം കണ്ടതു കൊണ്ടോ , യാത്രയിൽ നിരഞ്ജനും  നിശ്ശബ്ദനായിരുന്നു.  അവൻ്റെ തോളത്ത്  തലചായിച്ചിരുന്ന്  ഞാൻ അപ്പോൾ, പറയാൻ പോകുന്ന വാക്യങ്ങൾ മനഃപാഠമാക്കുകയായിരുന്നു.

വളവുതിരിഞ്ഞപ്പോൾ  കണ്ടു , തലയുർത്തി നിൽക്കുന്ന ആ നാലുക്കെട്ട്  - അമ്മയുടെ വാക്കുകളാൽ മനസ്സിൽ വരച്ചിട്ട ചിത്രം.  ഓർമ്മച്ചപ്പിലെ വിവര്ണ്ണമായൊരു  ദൃശ്യം പെട്ടന്ന് സ്പഷ്ട്ടമായത് പോലെ. എൻ്റെ കൊലുസ്സിൻ്റെ കിലുക്കത്തിൽ ചിതറുമായിരുന്ന മുറ്റത്തെ മണൽത്തരികൾ. എൻ്റെ പൊട്ടിച്ചിരികൾ പ്രതിധ്വനിക്കുമായിരുന്ന ഉമ്മറത്തെ  തൂണുകൾ. 

ഉള്ളിൽ എന്തൊയൊന്ന് കൊളുത്തി വലിച്ചു.  ഇതിലൊന്നും മനസ്സുടക്കില്ലെന്നു തീരുമാനിച്ചതല്ലേ? ചോരുന്ന ചായിപ്പും മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചവും പെട്ടന്നോർത്തു. അമ്മയുടെ തേങ്ങലും  മഴയുടെ ചാറ്റലും..........
.........കാതുകൾ പൊത്തി ഉറങ്ങാൻ ശ്രമിച്ച രാത്രികൾ. അപഹരണത്തിൻ്റെ കോപാഗ്നി എന്നിൽ ആളിക്കത്തി.  

അകലം കുറയും തോറും കാലുകൾക്ക്  ഭാരമേറി. ചുവടുകള് ഇടറാതിരിക്കാൻ ഞാൻ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചു. 

പടിപ്പുര കടന്നപ്പോഴേ കണ്ടു , ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ചിത. കത്തിത്തീരാൻ മത്സരിക്കുന്ന കനലുകൾ  തീ തുപ്പീ. അവയെ കെടുത്താൻ വീശുന്ന കാറ്റേറ്റ് ഞാൻ വിയർത്തു. ഇനിയും ചാരമാകാത്ത അസ്ഥി കഷണങ്ങൾ  വെയിലേറ്റ് ജ്വലിച്ചു. അകത്തും പുറത്തും അസഹ്യമായ ചൂട്. ഉഷ്ണം സഹിക്കാനാവാതെ ഞാൻ തിരിഞ്ഞോടി.

"നന്ദൂ......................"

നിരഞ്ജന്റെ ശബ്ദം എൻ്റെ കാലുകൾക്ക് ചങ്ങലയിട്ടു. വിഷണ്ണതയാൽ മുട്ടുകൾ മടങ്ങി. മണൽത്തരികൾ എൻ്റെ നെറ്റിയിൽ ഒട്ടിച്ചേർന്നു.

ചില തോൽവികൾ ഇങ്ങനെയും......

കവിത - വടവൃക്ഷങ്ങൾ


മനസിന്റെ സങ്കുചിത വീഥികളിൽ
വടവൃക്ഷങ്ങൾ പടർന്നു പന്തലിക്കട്ടേ....
കാല്പനിക ലക്ഷ്മണരേഖകൾ പലായനം ചെയ്യപ്പെടട്ടേ......
ജുഗുപ്സയുടെ ഹിമശിലകൾ ഉരുകിയൊലിക്കട്ടേ.

Like they say, there could always be a deviation or a uturn ahead. We may have to just make that choice ....tout de suite.

Write-Up : So What Are You?


An elevator is probably one of the places where you are highly likely to encounter an interesting mix of otherwise normal people, who exhibit claustrophobia-induced behavioral anomalies. Next time when you are in one, closely (and discreetly!!) observe the Johns, Janes and Does who walk in and out, and you will know what I mean.

The Pillars, immediately turns around to face the door and then keeps looking up (or down depending on whichever direction the elevator is moving), just in case the entire mechanism may decide to standstill if they took their eyes off those imaginary treadles.

Then there are the Narcissists – men can’t stop preening their hair and women can’t stop pursing their lips - completely oblivious of their fellow travelers (like me) who are trying their best not to stare.

The Frequency Jammers, walks in shouting, keeps shouting and leaves shouting, unmindful to the poor little eardrums around them that are on the verge of rupture.

The Aristocrats have their eyes and fingers glued to their phones and treats you like the elevator lady - “5 please!!” – mostly no thank-you follows.

The Socializers give you direct eye contacts, polite smiles or good-day greetings – small gestures, but enough to make your day. Lifts my spirits if I am on my way to that meeting where there are 10 mouths - one talks and the rest yawns.

And then there is me, The Onlooker. 

So what are you?

OneLiner - വേരുകൾ

എല്ലാ കഥകളുടെയും ചില വേരുകളെങ്കിലും അനുഭവനീറിൽ നനഞ്ഞിട്ടുണ്ടാവില്ലേ ?

കഥ : ക്ഷതി


അവൾ ആ പുസ്തകം മടക്കി തന്നപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ ഒരുമിച്ചു വന്നു. അതിന്റെ പുറംചട്ടയൊക്കെ കീറിയിരിക്കുന്നു. താളുകൾ  മടങ്ങി , ആകെ മൊത്തമൊരു ക്ഷതം പറ്റിയ മട്ട്.

എന്റെ മുഖം മാറിയത് കണ്ടിട്ടാവും അവൾ ക്ഷമാപണം പോലെ പറഞ്ഞു , "എന്റെ അനിയത്തിക്കുട്ടിയുടെ പണിയാ. എന്താ ചെയ്യ്യ , കണ്ണൊന്നു തെറ്റിയാൽ മുറിയിൽ കയറി  ഒക്കെ നശിപ്പിക്കും. സോറി. ഒന്നും തോന്നലെ".

ഈശ്വരാ , ഇതിപ്പോ ഞാൻ എങ്ങനെയാ അച്ചുമാമക്ക് തിരികേ കൊടുക്ക ?

"എം.ടി യുടെ കഥകൾ " മറിച്ചു നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അച്ചുമാമ തന്നെയാ പറഞ്ഞത് , "കൊണ്ടുപോയ്ക്കൊള്ളൂ , വായിച്ചിട്ട്  തന്നാൽ മതി. ചുളിവുകൾ വരാണ്ട് നോക്കികൊള്ളൂട്ടോ ".  സ്വന്തം മക്കളേക്കാൾ കൂടുതൽ അച്ചുമാമ തന്റെ  പുസ്തകങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
 
അമ്മക്ക് അമ്പരപ്പായിരുന്നു , "അവനെന്തു പറ്റിയാവോ. അവന്റെ റൂമിന് ഒരു പേപ്പർ കഷണം കൂടി  കൊടുക്കില്ല ആർക്കും.  പണ്ട് ഞാൻ  വായിക്കാനെടുത്ത ബുക്കിന്റെ പേജ്  മടങ്ങിയെന്നു പറഞ്ഞു ആഭ്യന്തരകലാപം ഉണ്ടാക്കിയവനാ. അതിൽപിന്നെ അവന്റെ മുറിയിൽ കാലുകുത്താൻ എന്നെ സമ്മതിച്ചിട്ടില്ല."

ഈ അവസ്ഥയിൽ ഇത് തിരിച്ചു കൊടുക്കാൻ പറ്റില്ല. പോക്കറ്റ് മണിയിൽ നിന്നും മിച്ചം പിടിച്ചു  പുതിയയൊരു  കൊപ്പി വാങ്ങി കൊടുക്കാമെന്നു ഞാൻ നിശ്ചയിച്ചുറപ്പിച്ചു.

കൗമാരത്തിലെ ഒട്ടുമിക്ക പ്രതിജ്ഞകളും പോലെ ഇതും പക്ഷേ  മറ്റുപല സ്വാര്ത്ഥ താല്പര്യങ്ങളുടെ കയറ്റുപായ്ക്കടിയിൽ  എറിയപ്പെട്ടു.......മനഃപൂര്വ്വമല്ലാതെ.

പിന്നീട് പല തവണ അച്ചുമാമയെ കണ്ടപ്പോളൊക്കെ ഈ വിഷയം ഓർമ്മ വന്നങ്കിലും എന്റെ ജാള്യത ഞാൻ  അത്രയൊന്നും ആത്മാർത്ഥമല്ലാത്ത കുശലം പറച്ചിലുകളിൽ  മറച്ചുപിടിക്കാൻ ശ്രമിച്ചു. അച്ചുമാമാ പക്ഷേ  ഒരിക്കൽ പോലും അതിനേ കുറിച്ചെന്നോട് ചോദിച്ചില്ല.

പഠിത്തം കഴിഞ്ഞു ജോലി നേടി മറ്റൊരു നഗരത്തിന്റെ തിരക്കുകളിൽ ചേക്കേറിയപ്പോൾ , ഞാൻ  അച്ചുമാമയെ മറന്നു, വീട്ടിലെ അലമാരക്കുള്ളില്ലേ "എം.ടി" യെ മറന്നു, ബന്ധങ്ങളുടെ ഊഷ്മളതയും മറന്നു. പുതിയ ബന്ധങ്ങൾ. പുതിയ താല്പ്പര്യങ്ങൾ. പുതിയ അവലോകനങ്ങൾ.

വർഷങ്ങൾക്കിപ്പുറം പിന്നെ അച്ചുമാമയെ കാണുന്നത് എന്റെ വിവാഹത്തിന്റെ ഒരാഴ്ച മുമ്പാണ്. വീട്ടിൽ വന്ന് എന്റെ തലയിൽ കൈവെച്ചനുഗ്രഹിച്ചിട്ട്  കൈയിൽ ഒരു കവറും തന്നു . "കല്യാണത്തിന് ഞാൻ വരുന്നില്ല കുട്ടീ.....വയ്യ ......ഒരുപാട് നേരമൊന്നും ഇരിക്കാൻ."

ഗുരുവായൂർ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ മാമനും മാമിയും സഞ്ചരിച്ചിരുന്ന കാർ ഒരു കലിങ്കിൽ തട്ടി മറിഞ്ഞിരുന്നു. കുടലിൽ വീണ കുരുക്ക് മാറ്റാനായി ചെയ്ത ഓപ്പറേഷന്റെ സമയത്താണ് വൻകുടലിൽ ഒളിച്ചിരുന്ന മരണദൂതനെ ഡോക്ടർമാർ കാണുന്നത്.

പിന്നെയും ഒന്നരവർഷം കഴിഞ്ഞാണ് ഞങ്ങൾ വീണ്ടും കാണുന്നത് - ഭർതൃഗൃഹത്തിലേക്കു പോകുന്നതിന് മുമ്പ് എന്റെ മൂന്ന് മാസം പ്രായമുള്ള  മോളെ അച്ചുമാമയെ കാണിക്കാൻ കൊണ്ടുപോയപ്പോൾ .

ഒരുങ്ങുമ്പോൾ അമ്മ പറഞ്ഞു , "അവനെ കാണുമ്പോൾ മുഖത്തു ഭാവമാറ്റമൊന്നും വരാതെ നോക്കണേ മോളേ. അവന് സങ്കടമാകും. അവൻ ഒരുപാട് മാറിയിരിക്കുന്നു...."

അമ്മയുടെ മുന്നറിയിപ്പുണ്ടായിട്ടും എനിക്ക് ഒത്തിരി പണിപ്പെടേണ്ടിവന്നു സ്വാഭാവികമായി പെരുമാറാൻ.  എനിക്ക് പരിചയമുള്ള  അച്ചുമാമയുടേതായി ആ ശബ്ദം മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ. ബാക്കിയൊക്കെ   ജീവകോശങ്ങളുടെ അനുസരണകേടിൽ എവിടെയോ ഒലിച്ചുപോയിരുന്നു.

യാത്രപറഞ്ഞിറങ്ങുമ്പോൾ ഇനിയൊരു കൂടികാഴ്ച്ചയുണ്ടാവില്ലെന്ന്  എനിക്ക് അറിയാമായിരുന്നിരിക്കണം. പെട്ടന്ന്  ആ പുസ്തകമെനിക്ക് ഓർമ്മ  വന്നു.  ഞാൻ തിരിഞ്ഞു നോക്കി......കൈവീശി കാണിക്കുന്ന അച്ചുമാമയുടെ രൂപം ഇന്നും മനസ്സിൽ മായാതെയുണ്ട്. സാരമില്ലെന്ന് ആ മിഴികൾ പറഞ്ഞുവോ? നിറഞ്ഞ കണ്ണുകൾ തുളുമ്പിയൊഴുകിയപ്പോൾ  കുറ്റവിമുക്തിയുടെ തണുപ്പറിഞ്ഞത് പോലെ.

ഇന്നും കീറിപ്പറിഞ്ഞ പുറംചട്ടയുമായി "എം.ടി " എന്റെ അലമാരക്കുള്ളിൽ എവിടെയോ ഉണ്ട്.........നാഥനില്ലാതെ.

കഥ : പ്രഹേളിക


അന്നൊരു തിങ്കളാഴ്ചയായിരുന്നു. ജയിലിനുള്ളിൽ എന്ത് തിങ്കൾ , എന്ത് വെള്ളി. ഒരു ദിവസം, അത്രതന്നെ.

എന്നാൽ തിങ്കളാഴ്ചകളിലാണ് കത്തുകൾ വരുന്നത്. പുറത്തുള്ളവർ അകത്തുള്ളവർക്കു അയക്കുന്ന സന്ദേശങ്ങൾ.  അപ്പുറത്തുനിന്ന് ഇപ്പുറത്തേക്കുള്ള നൂൽപാലം.

പരിഭവങ്ങൾ, പരാതികൾ, സങ്കടങ്ങൾ കൂടാതെ സ്നേഹം, പ്രേമം, വെറുപ്പ് , ദേഷ്യം എന്നിങ്ങനെയുള്ള വികാരതീവ്രതകളുടെ  മാറാപ്പാണ്  ഓരോ കത്തും.  അത് പൊട്ടിച്ചു വായിക്കുന്നവരുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുംവരെ മൂർച്ചയേറിയ അക്ഷരശരങ്ങൾ അതിനുള്ളിൽ വെളിച്ചപ്പാട് തുള്ളും. മടുപ്പിന്റെ മണമാണ്  അവക്കൊക്കെ.

കത്തുകളുടെ വിതരണജോലി എന്റേതാണ്. ഇഷ്ട്ടത്തോട് കൂടി ചെയ്യുന്ന ചുരുക്കം ചിലകാര്യങ്ങളിൽ ഒന്ന്. കത്തുകൾ കൈപ്പറ്റുമ്പോൾ ഓരോരുത്തരുടെയും മുഖങ്ങളിൽ മിന്നിമറയുന്ന ഭാവവൈവിധ്യങ്ങൾ എന്നിൽ തെല്ലൊന്നുമല്ല കൗതുകം ജനിപ്പിക്കുന്നത്. കൈപ്പറ്റുമ്പോളും വായിച്ചുകഴിയുമ്പോളുമുള്ള വികാരവേലിയേറ്റങ്ങൾ വിശകലനം ചെയ്യുക എന്റെ പ്രിയ വിനോദമായിരുന്നു.

രാധേച്ചി കത്തുകൾ തുറക്കാറേയില്ല, എല്ലാം ഭദ്രമായി തലയണയുറക്കുള്ളിൽ സൂക്ഷിച്ചുവെക്കും. രാത്രി മുഴുവൻ അവയുടെ അടക്കം പറച്ചിൽ കേൾക്കാമത്രേ.

വത്സല,  വരുന്നതൊക്കെ  വായിക്കാതെ കീറിക്കളയും. മറിയം, വായിച്ചുകഴിഞ്ഞു കീറിക്കളയും , എന്നിട്ട് അവ പിന്നെയും കൂട്ടിച്ചേർക്കാൻ പരിശ്രമിക്കും. അവളുടെ ഉടഞ്ഞു പോയ മനസും അവളിതുപോലെ കൂട്ടിയിണക്കാൻ ശ്രമിക്കാറുണ്ടാവുമോ?

കത്തുകൾക്ക് മുത്തം കൊടുക്കുന്ന പാറു. അവയെ കെട്ടിപിടിച്ചു കരയുന്ന സീനത്ത് . അങ്ങനെ പലതരം വികാരപ്രകടനങ്ങൾ. ആ കൂട്ടത്തിൽ ആരും കത്തെഴുതാൻ ഇല്ലാത്ത ഈ ഞാനും.

രാധേച്ചിയുടെ കത്ത് കൊടുക്കാൻ ചെന്നപ്പോളാണ് അവളെ കണ്ടത്.  അയഞ്ഞു തൂങ്ങിയ ഡ്രെസ്സിനുള്ളിൽ മെലിഞ്ഞുണങ്ങിയ ദേഹം. കാലുകൾ ചേർത്തുപിടിച്ചു മുട്ടിന്മേൽ തലയും വെച്ച് കുനിഞ്ഞിരിക്കുന്നു.

"ആഹാ , രാധേച്ചിക്ക് കൂട്ടായല്ലോ. രാത്രിയില് മിണ്ടാനും പറയാനും ആരുമില്ലെന്ന പരാതിത്തീർന്നില്ലേ. ഏതാ ടിക്കറ്റ് - കൊല , ചതി, മോഷണം?"

"ആർക്കറിയാം , വന്നതുമുതൽ ഈ ഇരിപ്പാ. " പിന്നെ സ്വരമൊന്ന് താഴ്ത്തി , "വയറ്റിലുണ്ട്, അതുകൊണ്ടു ഭാരിച്ച പണിയൊന്നും കൊടുകേണ്ടായെന്നാ തങ്കമ്മസാറ്  പറഞ്ഞത്."

മുഖമുയർത്തി അവളെന്നെ നോക്കി. വിവരണാതീതമായൊരു വികാരം ആ കുഴിഞ്ഞു തളര്ന്ന കണ്ണുകളിൽ ഞാൻ കണ്ടു.  ആഗ്നേയഗിരിയുടെ ഗർഭത്തിൽ  നിന്നും നുരഞ്ഞുപൊങ്ങാൻ  വെമ്പുന്ന  ദ്രവശില പോലെ തീകഷ്ണം? രക്തം വാർന്നൊഴുകുന്ന ഹിമപിണ്ഡം പോലെ ശൈത്യം? ശിലാമയമായ നിര്വ്വികാരത? ആ നോട്ടമെന്നെ  വല്ലാണ്ട് പിടിച്ചുലച്ചു.  എന്തായിരിക്കും അവളുടെ ഉള്ളിലെ അലകടൽ ? ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. ആ കണ്ണുകൾ എന്നെ പിന്തുടരുന്നത് ഞാൻ അറിഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കഥയുടെ ഭാഗങ്ങൾ ആരോക്കെയോ പറഞ്ഞു കുറേശ്ശയായി പുറത്തുവന്നു. പേര് സെലീന . വയസ് 27 . സ്ഥലം മേപ്പാടിക്കടുത്തെവിടെയോ. ഭർത്താവിന്റെ മരിച്ചുപോയ ആദ്യ ഭാര്യയിലുള്ള, പന്ത്രണ്ടു വയസുള്ള മകളെ , കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന്നായിരുന്നു  ശിക്ഷ. വക്കീലിനോടോ കോടതിയിലോ യാതൊരുതരത്തിലുള്ള വിശദീകരണമോ ന്യായീകരണമോ അവൾ പറഞ്ഞതായി ആർക്കും അറിവില്ല. ഇറ്റ് വാസ് ആൻ ഓപ്പൺ ആൻഡ് ഷട്ട് കേസ്.

നാൾ ചെല്ലുംതോറും അവളുടെ വയർ വീർത്തുവരികയും ശരീരം ശോഷിക്കുകയും ചെയ്തു. ആരോടും ഒന്നുംമിണ്ടാതെ,  ഉള്ളിലെ കൊടുങ്കാറ്റിനോട് ഒറ്റയ്ക്ക് പട വെട്ടുന്നത് പോലെ. മിക്കപ്പോഴും മുഖം കുനിച്ചു നഖങ്ങൾ നോക്കിയിരുന്നു.

മാസം തികഞ്ഞപ്പോൾ പിള്ളയും മറുപിള്ളയും പുറന്തള്ളപ്പെട്ടു. മൂന്നാം നാൾ ആശുപത്രിയിൽ നിന്ന് തിരിച്ചു അഴികൾക്കുള്ളിലേക്ക്.  ദ്രവശില പിന്നെയും ഗർഭത്തിൽ തന്നെ. ആ പെൺകുഞ്ഞിനെയൊന്നു എടുക്കാനോ മുലകൊടുക്കണോ അവൾ തയ്യാറായില്ല.

അവൾ കാൽനഖങ്ങളിൽ സമസ്യകളുടെ സമാധാനം തിരഞ്ഞു. കുഞ്ഞു വിശന്ന് നിലവിളിച്ചു.

രാവിലെ രാധേച്ചിയുടെ നിലവിളികേട്ടാണ് ഞങ്ങൾ ഓടിയെത്തിയത്. പാതി തുറന്ന ചേതനയറ്റ ചുണ്ടുകൾ അപ്പോഴും ഒരിറ്റ് അമ്മിഞ്ഞ കേഴുംപോലെ. കഴുത്തിലെ വിരൽപാടുകൾക്ക് നിഗൂഢതയുടെ ചുവപ്പ്.  നഖം നോക്കിയിരിക്കുന്ന സെലീന.

അന്നും തിങ്കളാഴ്ചയായിരുന്നു.

OneLiner - വിങ്ങൽ


ഉറ്റവരുടെ മനസിലെ വിങ്ങൽ നമ്മുടെ ശാന്തിതീരങ്ങളിൽ അസ്വസ്ഥയുടെ അലകടൽ സൃഷ്ടിക്കും.

മനനം : ചിന്താസാഗരം


ചില ചിന്തകൾ അങ്ങനെയാണ് . മഷി പുരളാനുള്ള വ്യഗ്രത കാട്ടി കൊണ്ട്  ഇങ്ങോട്ടു വന്നു ശല്യപെടുത്തും. പുസ്തകത്താളുകളിൽ  പെറുക്കി അടുക്കുംവരെ ഇടവും വലവും തിരിയാൻ സമ്മതിക്കില്ല.

മറ്റു ചിലത് , മടിച്ചു മടിച്ചു അങ്ങനെ നിൽക്കും. വാതിലിനപ്പുറം മറഞ്ഞിരുന്ന്  കാൽവിരലുകളാൽ  കളം വരക്കും. ക്ഷമയോടെ  കൈനീട്ടി പിടിച്ചാൽ നാണം മറന്നോടിയെത്തും. 

വേറെ ചിലതുണ്ട് , എത്ര ശ്രമിച്ചാലും പിടിത്തരില്ല. കൊതിപ്പിച്ചു കൊണ്ടോടി മറയും. വഴുതി മാറും. അവയങ്ങനെ പൂർണതയിലെത്താതെ മനസിന്റെ കോണിൽ പൊടിപിടിച്ചു കിടക്കും.

അപ്രാപ്യമായ എന്തിനോടും തോന്നുന്ന മനുഷ്യസഹജമായ ആസക്തിയുണ്ടല്ലോ, അതിനാലാകാം എനിക്കിവയോടാണ് ഏറെ ഇഷ്ട്ടം. പിന്നെയും പിന്നെയും അവയേ വരുതിയിലാക്കാൻ പ്രയത്നിച്ചുകൊണ്ടേയിരിക്കും.

ചിന്താസാഗരങ്ങൾക്കു മാത്രമല്ല , ബന്ധങ്ങൾക്കും ഭൗതികമായ വസ്തുവകകൾക്കും ഇത് ഏറെ കുറെ പ്രസക്തമാന്നെത്ത് മറ്റൊരു വസ്തുത.
കൈവെള്ളയിൽ ഉള്ളതിന്നെ ഗൗനിക്കാതിരിക്കുക മനുഷ്യസഹജമായ  മറ്റൊരു വ്യവഹാരമാണെല്ലോ. നിഷ്പ്രയാസം  കരസ്ഥമാക്കിയ പലതിന്റെയും ശോഭ,  അത് ലഭിക്കുന്നതോടുകൂടി ഒരു പരിധി വരെയെങ്കിലും മങ്ങുന്നതായി കാണാറുണ്ട്. പിന്നെയെപ്പോഴെങ്കിലും അവ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ നിന്നാകും വീണ്ടുവിചാരം ഉടലെടുക്കുക.

ചിലപ്പോൾ മറ്റൊരവസരംകൂടി ലഭിച്ചേക്കാം, മറ്റുചിലപ്പോൾ  വില്ലിൽ നിന്നും തൊടുത്തുവിട്ട അസ്ത്രം പോലെ , വിടപറയാതെ കൊഴിഞ്ഞു പോയ ഇന്നലെകൾ പോലെ , ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം അവ നീര്ച്ചുഴിയുടെ അഗാധകയത്തിലേക്ക് മറയുന്നതു നിസ്സഹായമായി നോക്കിനിൽകേണ്ടി വന്നേക്കാം.


" മേന്മയേറിയ പുല്ത്തകിടികൾ  തേടും മനസിനെ,

അരുതേയെന്നു ചൊല്ലി അരികിൽ കടിഞ്ഞാണിടുവാൻ,

മുറ്റത്തെ പിച്ചകപൂവിന് സുഗന്ധം 

അത്തറിൻ കുപ്പിയില് ദൃഢമായി ഒതുക്കി
നിരന്തരം നെഞ്ചിലെ വാസനതൈലമാക്കാൻ,

നീര്ച്ചുഴി മാറിൽ ഒഴുക്കീടുമാണ്ടിൽ 

ബലിപുഷ്പങ്ങൾ തൻ ഋണമുക്തിപോൽ ,
മനുജാ നീ വാഴുക അഹം മറന്ന് അക്ഷുബ്ധമായി. "

കവിത - ചായം



അക്ഷരങ്ങളിൽ ചായം പൂശുന്നവരും  
വരകളാൽ കഥകൾ ചൊല്ലുന്നവരും ,
ദൈവത്തിന്റെ കൈയൊപ്പുള്ളവരോ?


സ്വരഗണങ്ങളാൽ നൃത്യവും 
ചരണങ്ങളാൽ ആരോഹണാവരോഹണങ്ങളും....
ഭൂമിയിൽ  മാലാഖമാരോ?

OneLiners - സ്വപ്‌നങ്ങളും ഓർമ്മകളും


ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോകുന്ന സ്വപ്‌നങ്ങളെയും, അങ്ങോട്ട് പോകാൻ പറഞ്ഞാൽ ഇങ്ങോട്ട് വരുന്ന ഓർമ്മകളെയും കൊണ്ട് ഞാൻ തോറ്റു.

ഇതിപ്പോ എന്താപ്പാ ഇങ്ങനെ? 

കഥ : ഹര്‍ഷോന്‍മാദം


[Published നല്ലെഴുത്ത് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരം "നല്ലെഴുത്തുകൾ", 2017]

അവൻ സുന്ദരനാണ് . ആറടിയിലേറെ പൊക്കം. എപ്പോഴും നെറ്റിത്തടത്തിലേക്ക് പറന്നിറങ്ങി അനുസരണക്കേടു കാണിക്കുന്ന സ്നിഗ്ദ്ധമായ മുടിയഴികൾ. അധരത്തിൽ തുടങ്ങി ചിമയഗ്രങ്ങളിൽ ചെന്ന് വരകൾ തീർക്കുന്ന മന്ദഹാസം. കുസൃതി നിറഞ്ഞ നോട്ടം. നീണ്ട് മെലിഞ്ഞ ഭംഗിയുള്ള കൈവിരലുകൾ.  അവന്റെ പെരുവിരലുകളുടെ അഗ്രം അല്പം പിറകോട്ട് വളഞ്ഞാണിരിക്കുന്നത്. കൈകൾ  കൊണ്ട് ആംഗ്യം കാട്ടിയവൻ സംസാരിക്കുമ്പോൾ ആ പെരുവിരൽ അഗ്രങ്ങളിൽ കണ്ണുടക്കി ഞാനിരിക്കും.

നിദ്രയുടെ അഞ്ചാം ഘട്ടത്തിലാണത്രെ നമ്മൾ സ്വപ്നങ്ങൾ കാണാറുള്ളത്. ഈ ഘട്ടത്തിൽ  താത്കാലികമായി ശരീരത്തിലെ സർവ പേശികള് സ്തംഭിക്കപ്പെടുന്നു. അഞ്ചാം ഘട്ടത്തിലെത്തുന്നതിനു മുമ്പ് നിദ്ര രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ കൂടി പല കുറി ചുറ്റിത്തിരിയും.

ഈ സമയത്താണ് അവൻ എന്നും വരുന്നതെന്ന് തോന്നുന്നു. കാരണം അവൻ ഒരു സ്വപ്നമാവാൻ വഴിയില്ല. പൊട്ടിച്ചിതറാത്ത സ്വപ്നങ്ങളെ എനിക്ക് പരിചയമില്ലലോ.

അവന്റെ സാമീപ്യത്തിന്റെ  ആദ്യ സൂചന, ഓരോ രോമകൂപത്തിലൂടെയും ഇരച്ചുകേറുന്ന ഒരു തണുപ്പാണ്. തണുപ്പിന്റെ കാഠിന്യം കൂടി കൂടി , സിരകളിലെ രക്തം കട്ടപിടിക്കുമെന്നു തോന്നി തുടങ്ങുമ്പോൾ അവൻ പ്രത്യക്ഷനാകും - സുവ്യക്തമായി.  പിന്നെയുള്ളതു സുഖകരമായ ഒരു കുളിരു മാത്രം - അവന്റെ സാന്നിദ്ധ്യം പോലെ.

അപ്പോഴും മറ്റ്  അവ്യക്തരൂപങ്ങൾ ഉപബോധമനസ്സിന്റെ അറകളിൽകൂടി കേറിയിറങ്ങുന്നുണ്ടാവും - ആരുടേയെങ്കിലും ശ്രദ്ധയാകർഷികാനുള്ള വ്യഗ്രതയും പേറി.

അവഗണിക്കപ്പെടുന്നവരുടെ നിരാശയിൽ നിന്നും ഉല്ഭവിക്കുന്ന മാറ്റൊലികൾ ഞാൻ എന്തേ തിരിച്ചറിയുന്നില്ല? അതിനേക്കാൾ പരിചിതമായൊരു ധ്വനി വേറെയുണ്ടോ എനിക്ക്? എങ്ങനെയവർക്ക് എന്നെ അസ്വസ്ഥമാകാതെ പശ്ചാത്തലത്തിൽ അലഞ്ഞുതിരിയാൻ കഴിയുന്നു?

കാടുകയറാൻ  തുടങ്ങിയ മനസ്സിനെ നങ്കൂരമിട്ടുകൊണ്ടു ഞാൻ അവനെ നോക്കി. പതിവ് ചിരിയുമായി അവൻ മുന്നിൽ. അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ആയുസ്സ്  എനിക്കെപ്പോഴും ഒരു നിശ്വാസത്തിന്റെ ദൈര്ഘ്യം പോലെ ഹ്രസ്വം.

അവന്റെ ശബ്ദം എനിക്കോർത്തെടുക്കാൻ പറ്റാറില്ല. പക്ഷെ ഒരുപാടുകാര്യങ്ങൾ അവൻ എന്നോട് പറഞ്ഞത് പോലെ.....അതോ ഞാൻ കേട്ടത് പോലെയോ?

"എന്തിനു നീയെന്നെ തിരഞ്ഞെടുത്തു? എനിക്കു മാത്രമെങ്ങനെ നിന്നെ കാണാൻ കഴിയുന്നു?", ഞാൻ  തിരക്കി.

"ഞാൻ നിന്നെയല്ല , നീയെന്നെയല്ലേ തിരഞ്ഞെടുത്ത്?  എനിക്കറിയാവുന്ന എത്രപേരുടെ  ഉപബോധമനസ്സിൽ ഞാൻ മുട്ടിവിളിച്ചെന്നോ......വിളികേട്ടതു നീ മാത്രം."

"എന്തുകൊണ്ടായിരിക്കുമത് ?"

"ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നു നീ. എനിക്ക് വേണ്ടി നിസ്വാര്ത്ഥകണ്ണുനീർ പൊഴിച്ചുവോ നീ?"

"ജീവിച്ചിരുന്നപ്പോൾ എനിക്കുനിന്നെ അറിയുകപോലുമില്ലായിരുന്നെല്ലോ, പിന്നെയെങ്ങനെ......?"

"ദേ ...പിന്നെയും ചോദ്യങ്ങൾ", അതുപറഞ്ഞവൻ തലപിറകോട്ടെറിഞ്ഞു  ചിരിച്ചു. പട്ടിന്റെ മാര്ദ്ദവം തോന്നിക്കുന്ന  മുടിയഴികൾ ഇളകിമറിഞ്ഞു. അവന്റെ കണ്ഠമുഴ മേൽപോട്ടും താഴ്പൊട്ടും ഉയർന്ന് താഴ്ന്നു.

"ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ചുപോയത് കൊണ്ടാണോ നീ ഇപ്പോഴും ....ഇവിടെ...ഇങ്ങനെ?"

"അല്ല. ഇനിയെങ്ങോട്ടും പോകാനിലെനിക്ക്. ജനനമരണങ്ങളുടെ ചക്രവ്യൂഹത്തിൽ നിന്നും ഞാൻ മുക്തനാണ്. അവസാനത്തെ സര്ഗ്ഗവും കഴിഞ്ഞിരിക്കുന്നു. ഇനിയൊരു യവനികയും ഉയരാനില്ല എനിക്കുവേണ്ടി."

"നമ്മൾ ഇനി എന്നും കാണുമോ?"

"മ്മ്."

"നീ വന്നില്ലെങ്കിലോ?"

"നിനക്കുറങ്ങാതിരിക്കാൻ കഴിയുമോ?"

"ഇല്ല"

"എന്നാൽ എനിക്ക് വരാതിരിക്കാനും."

വീണ്ടും എന്തോ ചോദിക്കാൻ ഒരുങ്ങിയയെന്റെ ചുണ്ടുകളിൽ വിരലമർത്തിയവൻ പറഞ്ഞു ,
"ശ്ശ്,  ചോദ്യങ്ങൾ ചോദിക്കാൻ ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ നിനക്ക്. വരൂ, ഇന്ന് നിനക്കെന്റെ പുസ്തകങ്ങളെ കാട്ടിത്തരാം ഞാൻ. എന്റെ മനസാക്ഷി സൂക്ഷിപ്പുകാർ."

വളഞ്ഞ അഗ്രത്തോട് കൂടിയ പെരുവിരലുകലുള്ള  ആ മനോഹരമായ കൈവിരലുകളിൽ ചുറ്റിപിടിച്ചു ഞാൻ അവനൊപ്പം പോകാതെ പോയി.....അവന്റെ മുറിയിൽ കേറാതെ കേറി.....അവന്റെ പുസ്തകശേഖരത്തിൽ തൊടാതെ തോട്ടു.

അപ്പോഴേക്കും നിദ്രയുടെ അഞ്ചാം ഘട്ടത്തിലേക്ക് ഞാൻ കടന്നിരുന്നു. അവൻ തെളിച്ചമില്ലാത്ത നിഴല്ച്ചിത്രമായി മാറിയത് ഞാൻ അറിഞ്ഞുവോ?

ഉറക്കമുണർന്നപ്പോൾ തോന്നിയ നീരസത്തെ ഞാൻ വാല്സല്യപൂര്വ്വം സാന്ത്വനിപിച്ചു,
"ഒരു ജന്മത്തിന്റെ നിദ്ര മുഴുവൻ ബാക്കിയിലേ കുട്ടീ നിനക്ക്, പിന്നെയെന്തിനീ വ്യഥ, വൃഥാ."

കഥ : ഒരു പ്ലിങ്ങാവലംബം


ഒരു ദിവസം മതിലും ചാരി നിന്നപ്പോൾ വെറുതെ ഒരു തോന്നൽ ........ഒന്ന് ആത്മഹത്യാ ചെയ്താലോയെന്ന് ? വേറെയൊന്നും പ്രത്യേകിച്ച് ചെയ്യാനില്ലല്ലോ.

തളർവാതം  പിടിച്ചുകിടക്കുന്ന അച്ഛൻ. ക്ഷയം പിടിപെട്ട  അമ്മ. കെട്ടിക്കാൻ പ്രായമായ മൂന്ന് - അല്ല അഞ്ച് - പെങ്ങമ്മാർ. ഈവക പതിവ് സിനിമാറ്റിക്  പ്രാരാബ്ദങ്ങൾ ഒന്നുമില്ലാത്തകൊണ്ട് നമ്മൾ ഫ്രീയാ.  ടോട്ടലീ ഫ്രീ.

മണ്ണും ചാരിനിന്നാൽ പെണ്ണും കൊണ്ടുപോകാമെന്നു പറഞ്ഞവനെ ചവിട്ടികൂട്ടണം. ബിസിനസ് ക്ലാസ്സിൽ  മൂടും ചാരിയിരുന്നുവെനാ ഇവിടെയിപ്പോ പെണ്ണിനേയും കൊണ്ടുപോയിരിക്കുന്നത്.

പെണ്ണിനും നൂറുവട്ടം സമ്മതം തന്നെ. എങ്ങനെ ഇല്ലാതിരിക്കും - അങ്ങ് അമേമമ.....രിക്കയിൽ പോയി പണ്ടാരമടങ്ങാമെല്ലോ. അവളെ കാണാൻ വേണ്ടി കോളേജ് മതിലും ചാരി നിന്ന് വലിച്ചുകേറ്റിയ സിഗരറ്റ്കുറ്റികൾ ചേർത്തുവെച്ചാൽ അങ്ങ് ചൊവ്വാഗ്രഹം വേറെ പോയി പാട്ടുംപാടി തിരിച്ചുവരാം.

[  സ്ക്രീനിന്റെ ഇടതുവശത്തെ താഴെയറ്റത്തെ മൂലേലേക്ക്  വെറുതേ ഒന്ന് നോക്കികൊള്ളൂ........ചട്ടത്തില് വ്യവസ്ഥചെയ്തിട്ടുളള മുന്നറിയിപ്പ് വായിച്ചതായി സങ്കല്പിക്കുക, തുടർന്ന് വായിക്കുക. ]

അപ്പൊ നമ്മളെന്താ പറഞ്ഞുവന്നത് ? ഹാ....ആത്മഹത്യ.

ചത്തുകിടന്നാലും ചമഞ്ഞുകിടക്കണമെന്ന തത്ത്വജ്ഞാനത്തിൽ വലിയ വിശ്വാസമൊന്നുമില്ലെങ്കിലും  കണ്ടുകഴിഞ്ഞാൽ  "അയ്യേ..."  എന്നാരും പറയരുത് എന്നുണ്ട്. ആ വഴിക്ക് ചിന്തിക്കുമ്പോൾ റെയിൽവേ ട്രാക്ക് , 
കിണർ, ബഹുനില കെട്ടിടം, ഫാൻ എന്നിവയൊന്നും പ്രായോഗികമല്ല.

പിന്നെയുള്ളത് ഉറക്കഗുളികയാണ്. തട്ടിപോകാൻ പാകത്തിനുള്ള അത്രയും ഗുളികകൾ കരസ്ഥമാക്കുന്ന ബുദ്ധിമുട്ട് ഒഴിച്ചുനിർത്തിയാൽ മറ്റ് കാര്യങ്ങളൊക്കെ നല്ല ക്ലീനായിട്ടു നടക്കും. ഗുളികയും വിഴുങ്ങി , വെള്ളവുമിറക്കി കട്ടിലിൽ കേറികിടന്നാൽ മതി. ശേഷം കാര്യങ്ങൾ ഒക്കെ നാട്ടുകാരും പോലീസുകാരുംകൂടി ഭംഗിയാക്കികൊള്ളും.

കമ്പോണ്ടർ മണിയണ്ണനെ പിടിക്കാം . പുള്ളിയാകുമ്പോൽ സാധനം കൈയെത്തും ദൂരത്തുണ്ടാവും.

"ഡെയ് ...നിനക്കെന്തിനടെ ഉറക്കഗുളിയാല്.....ആരെ  പഞ്ഞിക്കിടാൻ?  "

"തട്ടില് നല്ല എലി ശല്യം അണ്ണാ....രാത്രി ഒരു പോള കണ്ണടക്കാൻ പറ്റുന്നില്ല."

"അതിന് എലിവിഷം പോരെടെയ്....."

"അതൊക്കെ നോക്കി എന്റെയണ്ണാ.....ഇപ്പോഴത്തെ എലികൾക്കൊക്കെ ഒരു കെജ്രിവാൾ  ലൈനാ  - തിന്നൂമില്ല തീറ്റികയുമില്ല ".

"ഓ...യെന്തരായാലും കൊള്ളാം .... ഞാൻ നോക്കാം "

അണ്ണന്റെ തലക്കകത്തു ചുഴലിക്കാറ്റ് വീശിയടിക്കാനുള്ള സ്ഥലം ഹെക്ടറുകണക്കിന്ന് ഒഴിഞ്ഞു കിടക്കുന്നതുകൊണ്ടു കൂടുതൽ വിശദീകരിച്ചു ബുദ്ധിമുട്ടേണ്ടി  വന്നില്ല.

രണ്ട് ദിവസമായിട്ടും  മണിയണ്ണനെ ആ വഴിക്കൊന്നും കാണാത്തതുകൊണ്ട് ഞാൻ പതുകെ ക്ലിനിക് വഴിയൊന്ന് നടന്നു നോക്കി. എന്റെ തലവെട്ടം കണ്ടതും അണ്ണൻ കൈയും കാലുമൊക്കെ വീശിയെന്തോ ആംഗ്യം കാണിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പൊതിയുമായി ഓടിവന്നു.

"ഇന്നാഡേയ് .....കൊണ്ടുപോയി കൊട് ....എലികളൊക്കെ തിന്ന് മരിക്കട്ടെ."

"അണ്ണാ ....ഇത് എത്രയണമുണ്ട് ?"

"എണ്ണങ്ങളൊന്നും നോകീലടെ അപ്പീ .....കയ്യിക്കിട്ടിയതു വാരിയെടുത്തു...നീ സ്റ്റാൻഡ്  വിട്"

തുറന്നു നോക്കിയപ്പോ മസ്തിഷ്കം അടിച്ചുഫ്യൂസാകാനുള്ള വക ഉണ്ട്.

അങ്ങനെ തീയതിയും സമയവുമൊക്കെ തീരുമാനിച്ചുറപ്പിച്ച ആ സുദിനം (സോറി , സുരാത്രം) വന്നെത്തി.

ഒരു കിടിലൻ ആത്മഹത്യ കുറിപ്പും അങ്ങ് കാച്ചി.

"ട്ടു ഹൂംസോഎവെർ ഇറ്റ് മെയ് കോൺസൺ"

തലയ്ക്കു നല്ല വെളിവോടുകൂടി ഈയുള്ളവൻ എഴുതുന്നത്. പരമ്പരാഗതമെന്നു സംശയിക്കാൻ തക്കതായ കാരണങ്ങളുള്ള ഒരു ബുദ്ധിഭ്രമം എന്റെ ഉള്ളിൽ  ആവിര്ഭാവം ചെയ്തെന്നു ദൃഢവിശ്വാസമുള്ളതിനാൽ , ഈ രംഗപീഠം ഉപേക്ഷിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരെയും വ്യസനസമേതം അറിയിച്ചികൊള്ളുന്നു. ഈയുള്ളവൻ ഒരു  ആജ്ഞേയവാദിയാകയാലും,  ശവസംസ്കാരം, ശവദാഹം എന്നിങ്ങനെയുള്ള കാഹളഘോഷങ്ങളിൽ തീരെ വിശ്വാസം പുലർത്താത്തതിനാലും,  സർവോപരി,  വൈദ്യപരിശോധനമേഖലയിലെ മൃതദേഹദുര്ഭിക്ഷത പരിഗണയിലെടുത്തും , എന്റെ ഈ മാന്യദേഹം , മരണാന്തരം , ഞാൻ ഭാവിയിലെ വൈദ്യശാസ്ത്രജ്ഞന്മാർക്ക് വ്യവച്ഛേദിക്കുന്നതിനായി  ഇഷ്ടദാനം മുഖേനേ സമർപ്പിച്ചുകൊള്ളുന്നതായി പ്രസ്താവിക്കുന്നു. എന്റെ ജംഗമസ്വത്തുക്കളും സ്ഥാവരവസ്തുക്കലും  ആർക്കെങ്കിലുമൊക്കെ  മനോധർമ്മംപോലെ തീര്പ്പ്കൽപ്പിക്കാനും ഇതിനാൽ താല്പര്യപ്പെട്ടുകൊള്ളുന്നു.


സ്ഥലം
തീയതി
ഒപ്പ്

വായിക്കുന്നവൻ വെള്ളംകുടിച്ചു  പണ്ടാരമടങ്ങാട്ടെ !! 

നിശ്ചയിച്ചുറപ്പിച്ചത് പോലെ ഷേവും ചെയ്തത് , ഒരു കുളിയും പാസാക്കി, മുടിയും ചീകിയൊതുക്കി , പുതിയ ഷർട്ടും പാന്റുമിട്ട് , ഗുളികളും വിഴുങ്ങി , വെള്ളവും കുടിച്ചു ഞാൻ കേറി കിടന്നു . പിന്നെ കണ്ണ് തുറന്നപ്പോൾ മണി രാവിലെ ഏഴര .

അന്നുമുഴുവൻ കക്കൂസിൽ പായ് വിരിക്കേണ്ടി വന്നുവെന്നൊഴിച്ചാൽ പ്രതേകിച്ചൊരു സംഭവവികാസങ്ങളും അന്ന് നടന്നില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം "സാമദ്രോഹി" അണ്ണനെ വഴിയിൽവെച്ചു  കണ്ടു.

"ഡെയ് , നിന്റെ എലികളൊക്കെ ചത്താടെ ?"

വായിൽ വന്ന പൂരപ്പാട്ട് വിഴുങ്ങി ഞാൻ പറഞ്ഞു , "ചത്തണ്ണാ, ചത്ത് . ഐ ആം ദി താങ്ക് ഫുൾ .  വെരി മച്ച്  ദി താങ്ക് ഫുൾ."

"അങ്ങനെ വരാൻ വഴിയില്ലലോഡെയ്.....അന്നത്തെ യെന്റെ വെപ്രാളത്തില് നിനക്ക് ഞാൻ കൊണ്ടുത്തന്നത് പശുവിന് വയറിളക്കുന്ന മരുന്നാ . ഇനി ചിലപ്പോൾ എലികളൊക്കെ തൂറി തൂറി ചത്തതാണോടെയ്? യെന്തൊരൊക്കെയായാലും നിന്റെ കാര്യങ്ങളൊക്കെ വെടിപ്പായി നടന്നലെ .....നമ്മക്ക് അതുമതി"

സൈക്കിൾ ആഞ്ഞുചവിട്ടി മറയുന്ന മണിയണ്ണനെയും നോക്കി പ്ലിങ്ങസ്യാവ്യജ്ഞകനായി ഞാൻ നിന്നൂ .

മനനം : മറ്റുള്ളവർ


സാക്ഷി മാലിക് , പി.വി.സിന്ധു. ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മഴവില്ലഴക്കു ചാലിച്ചവർ.

ഭാരതത്തിന്റെ ഇതുവരെയുള്ള ഒളിമ്പിക് പര്യടനത്തിലെ  രണ്ടു കീര്ത്തിമുദ്രാ ജേതാക്കളും സ്ത്രീകളായത് അഭിമാനകരമായ ആകസ്മികത. ലിംഗ ഭേദങ്ങളുടെ കയ്യാമങ്ങൾ മാറ്റിനിർത്തിയാലും നേട്ടത്തിന്റെ തേജസ്സിന്  തെലും ക്ഷയമില്ല.

വെറും രണ്ട് ദിവസങ്ങൾ കൂടി ബാകി നിൽക്കേയും, ഇനിയൊരു മെഡലിന്റെ സാധ്യത വളരെ വിരളമായിരിക്കയും ചെയ്യുന്ന ഈ അവസരത്തിൽ , യാതൊരു കാരണവശാലും മറ്റ് 115 പേരുടെയും പങ്ക് ലഘൂകരിച്ചുകൂടാ. നമ്മുടെ രാജ്യത്തിൻറെ അന്തസ്സും ആധിപത്യം താങ്ങിനിര്ത്തിയ സ്തംഭങ്ങൾ തന്നെയവരും.

ഒളിമ്പിക്സ് - അന്താരാഷ്ട്രത്തലത്തിലുള്ള  ഏറ്റവും വലിയ കായികമഹോത്സാവം. നാലു വർഷത്തിൽ ഒരിക്കൽ  വരുന്ന മാമാങ്കം. ഏതൊരു കായികതാരത്തിന്റെയും ആത്യന്തിക  ലക്ഷ്യകൊടുമുടി.
വർഷങ്ങളുടെ ശാരീരികവും മാനസികവുമായ തീക്ഷണ പരിശീലനത്തിന്റെ , നിരന്തരപ്രയത്നത്തിന്റെ, പ്രതിബന്ധത്തിന്റെ , ത്യാഗത്തിന്റെ , രക്തതുള്ളികളുടെ, സ്വേദകണങ്ങളുടെ ലക്ഷോപലക്ഷം കഥകൾ പറയാനുണ്ടാകും അതിൽ പങ്കെടുക്കുന്ന ഒരോ കായികതാരത്തിനും.
നമ്മുടെ രാജ്യത്തിൻറെ എക്കാലത്തെയും വലിയ പ്രതിനിധിസംഘമാണ് ഈ വർഷം റിയോ ഒളിംപിക്സിൽ മാറ്റുരക്കുന്നത് - 117 കായികരത്നങ്ങൾ. ഓരോ തവണയും ഒളിംപിക്സ്  പ്രതിപാദനയോഗ്യതനേടുന്ന കായികതാരങ്ങളുടെ  എണ്ണത്തിന്റെ  ഗ്രാഫ് മേല്പോട്ടു തന്നെ. വി ആർ സ്ലോളി ബട്ട് സ്റ്റെഡിലി ഗെറ്റിങ് ദേർ.

സ്പിരിറ്റ് ഓഫ് ഒളിംപിക്സ്  , Pierre de Coubertin പറഞ്ഞതുപോലെ പങ്കെടുക്കളിലാണ് , വിജയത്തിലല്ല. ഇവിടെ പരാജയമെന്ന് പദം അർത്ഥശൂന്യമാകുന്നു.

അതുകൊണ്ടു തന്നെ വിജയശ്രീലാളിതരായി ആ 117 പേരും തിരിക്കെ നമ്മുടെ മണ്ണിൽ പറന്നിറങ്ങുമ്പോൾ അത് നമ്മുടൊയൊക്കെ ഹൃദയത്തിലേക്ക് കൂടിയാണെന്ന് തോന്നുന്നു.

രാജ്യത്തിൻറെ ഒരോ ചെറിയ നേട്ടത്തിൽപോലും സന്തോഷിക്കുകയും, വീഴ്ചകളിൽ വേദനിക്കുകയും കൈകോർത്തുപിടിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയെന്റെയും  നെഞ്ചകം അഭിമാനപൂരിതം വികസിക്കുന്ന അവസരങ്ങൾ ഇനിയുമുണ്ടാക്കട്ടെയെന്ന ശുഭപ്രതീക്ഷയോട് കൂടി .........

Wishes : Vishu 2016


ഒരു കൊല്ലവർഷപ്പിറവി  കൂടി .........

വിടപറഞ്ഞ  ഇന്നലകളിലെ ജീവിത പാഠങ്ങൾ പ്രാവർത്തികമാക്കാൻ,
സമാഹരിച്ച  സൗഹൃദങ്ങളുടെ ഊഷ്മളതയിൽ സാന്ത്വനം നേടാൻ,

ചാടികടന്ന വേലികളിലൂടെ കീഴടകേണ്ട കൊടുമുടികളുടെ വാരത്തെത്താൻ,

ഇതാ മറ്റൊരു അവസരം കൂടി ......365 ദിവസങ്ങൾ , 27  ഞാറ്റുവേലകൽ.

പര്യാപ്തമായി ഉപയോഗിക്കാൻ നമുക്കോരോരുത്തർക്കും കഴിയുമാറാകട്ടെ.

ആയുരാരോഗ്യസൗഖ്യവും ശാന്തിയും ഭവിക്കുമാറാകട്ടെ.

സല്ക്കര്മ്മങ്ങളും കരുണമനസ്കതയും ഒഴുകുമാറാകട്ടെ.

ഏവർക്കും പുതുവത്സാരാശംസകൾ !!!

കവിത : അമര്‍ത്യത്തോഴി



ഇല്ല , വിട്ടുകൊടുക്കില്ല നിന്നെ ഞാൻ മറവിതൻ  മച്ചിലേക്ക്.....!!
എന്റെ നെഞ്ചിലെ നാലറകളിലൊന്നിൽ
പാർക്കുക  നീ , കരമേതും നല്കീടാതേ.


ഇല്ല , അനുവദിക്കില്ല നിന്നെ ഞാൻ മുക്തിതൻ ചിറകിലേറാൻ......!!
എന്റെ ദേഹിയോട് മുറുക്കെ കെട്ടിപിണഞ്ഞു
മയങ്ങുക നീ , അല്ലലേതും അറിഞ്ഞീടാതെ.


കൈകോർത്തു നടന്ന വയൽവരമ്പുകളും,
വളപൊട്ടുകൾ തിരഞ്ഞുതളർന്ന നടവഴികളും,
അടകംച്ചൊല്ലി വിശ്രമിച്ച പേരാലിൻ വേരുകളും.
നിന്നെയും കൊണ്ടെനിക്ക് പോയീടേണം
പിന്നേയും വെറുതയാ സുഖസ്മരണകളിൽ.


കൺപൊത്തി  കളിച്ച ഇളംവെയിലുകളും,
ഒരുകുടകീഴിൽ നനഞ്ഞ പെരുമഴകളും,
കളിച്ചൊല്ലി തഴുകിയകന്ന ചെറുഓളങ്ങളും.
നിന്നെയും കൂട്ടിയെനിക്ക് മുങ്ങീടേണം
പിന്നേയും വെറുതയാ അനുഭൂതികളിൽ.


കുന്നിക്കുരുക്കൾ തിങ്ങിയ ഓട്ടുരുളിയും,
വരകൾ മാഞ്ഞൊരാ പുസ്തകത്താളുകളും,
അതിനുളിൽ ഒളിപ്പിചൊരീ പനിനീര്പ്പൂവിൻ ഇതളുകളും.
നിന്നെയും ചേർത്തെനിക്ക് മടങ്ങീടേണം
പിന്നേയും വെറുതയാ ഗതകാലങ്ങളിൽ.


ഇല്ല , ഏകില്ലനിനക്കു  ഞാൻ ബലിച്ചോറിൻ കൈയടി.....!!
എന്റെ അകത്താരിൽ നിൻ മനവും തനുവും
നിറമങ്ങാതെ ആനന്ദനര്ത്തനം ആടീടുംവരെ.


ഇല്ല , വിട്ടുകൊടുക്കില്ല നിന്നെ ഞാൻ മറവിതൻ  മച്ചിലേക്ക്....!!
എന്റെ നെഞ്ചിലെ രണ്ടറകളിൽനിന്നും
ഒടുവിലത്തെ ശ്വാസവും വിടപറഞ്ഞിറങ്ങുംവരെ.

കവിത : അമ്മക്കനൽ



ഇന്ദ്രചാപതിൻ സേതുവിലേറി മറുവശം പോയീടവേ,

നയനമനോഹരമീ  ദൃശ്യങ്ങൾ 
ഓർമ്മതൻ യവണിക്കപ്പുറം എരിഞ്ഞടങ്ങീടും മുമ്പേ,
കുറിച്ചീടട്ടെ ഞാൻ ഈ ധവളപലകയിൽ വെറുതെ.


ഗഗനസമുദ്രം മമ പാദങ്ങളിൽ  മുത്തമിട്ടലയടിക്കവേ,

മേഘശകലങ്ങള് ചുഴലവും കേളീവസന്തം തീർത്തീടുന്നു.


സപ്തചായങ്ങളെൻ അകതാരിൽ മൈലാഞ്ചിതണുപ്പു വാരിവീശീടവേ,

മന്ദമാരുതൻ  ഇമ്പമാം നുപൂരശ്രുതി മീട്ടിയാടീടുന്നു.


മഴത്തുള്ളികളിൽ മുഖംനോക്കി കണ്ണെഴുത്തും പറവകളും,

അന്തിച്ചോപ്പിനാൽ അധരം പൂശും ആകാശതട്ടകവും.


മയിലാടും പർവ്വതശിഖരത്തിൽ ചെങ്കൊടിപാറും താപഗോളവും,

ആയിരംകാതം കീഴെ പരവതാനി വിരിക്കും ശീതധരിണിയും.

സമാന്തരപ്രപഞ്ചത്തിൽ എങ്ങാനും  ദർശിക്കാനാകുമോ സമാനമായൊരീ വശ്യമനോഹര ആലേഖനം?


സീമകളിലാത്തൊരീ  വീഥിയിൽ

ഏകാകിനിയായി ഞാൻ പിച്ചവെച്ചീടുമ്പോൾ കൈയ്യെത്തും ദൂരത്തു നീയുണ്ടായിരുന്നെങ്കിൽ,
അടിതെറ്റിവീഴുമാറാകുമെന്നെ 
തവ കരദോലികയിലേന്തി നീ അമ്മാനമാടിയേനേ.


അപ്പുറമെത്തി തിരിഞ്ഞുനോക്കിടുമെന്നെ

നിൻ നെഞ്ചിലെ ശയ്യയിൽ മയങ്ങീടുവാൻ,
ആധിനിറഞ്ഞ ആ കൺദളങ്ങളും
വിറകൊള്ളും ആ അധരാങ്കുരവും
സസ്നേഹം മാടിയരിക്കിലേക്കു വിളിച്ചീടുന്നില്ലേ?

കവിത : നിശാഗന്ധി പ്രണയിക്കുന്നത് ചന്ദ്രനെയല്ല, സൂര്യനെയാണെങ്കിലോ?


അരുണോദയത്തിന്നു നേരമായി പ്രിയതോഴാ,
ഇനിയൊരു യാത്രയില്ലെന്നറിയുക നീ.

എൻ ഇഷ്ട്ടനെ കാണുമ്പോൾ കാട്ടീടുമോ
അവനായി വിരിഞ്ഞുകൊഴിഞ്ഞ  ഈയൊരു ശ്വേതഹ്രസ്വജന്മത്തെ?

ചേറിൽ മുങ്ങിത്താഴുമെൻ ഇതളുകളെങ്കിലും
താപകിരണങ്ങളാൽ പാടാലീവൃക്ഷം പുൽകീടട്ടേ.

പാതിരാസൂര്യനായി അവൻ ഉദിക്കുംപ്രതീക്ഷയിൽ,
ആശാഭംഗത്തിൻ ആഴിയിൽ മറഞ്ഞൊരിവളെ,
കുറിച്ചവനോട് ഓതുമെന്നു ശപഥം ചെയ്തീടുക.

മൂകസാക്ഷിയാം ഹേ ശീതകിരണാ
നിന്നെയും ഏറെ ഇഷ്ട്ടമാണെനിക്കെന്നറിയുക,
എൻ മാനസവീരന്റെ രശ്മികൾ നിരന്തരം
തമസ്സിൽ  കടമെടുക്കുന്നവൻ  നീ.

സ്പർധയുണ്ടെങ്കിലും ഏറെ, സൂര്യകാന്തിയോടെനിക്ക്
ഇനിയൊരു ജന്മം അവളായി ജനിക്കുമാറാകേണം.


ആദിത്യകിരണങ്ങൾ ഒഴുകും ദിശയിൽ

പ്രിയനുമായി ഒരായിരം കാതം ജ്വലിക്കുമാറാകേണം.