Total Pageviews

Friday, January 19, 2018

കഥ : പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും


[Published മലയാളംപത്രിക, Oct 2018]

പരേതൻ്റെ ഭാര്യയും അവരുടെ പഴയ രക്തവും

"നിങ്ങളുടെ രക്തം അടുത്തൊന്നും മാറ്റിയിട്ടില്ലലോ? അതിൻ്റെ കാലാവധി കഴിഞ്ഞിട്ട് തന്നെ മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു."

കേട്ടത് വിശ്വസിക്കാനാവാതെ അവർ ബാങ്ക് മാനേജരുടെ മുഖത്തേക്ക് നോക്കി. അവരുടെ മുഖത്തെ അന്ധാളിപ്പ് വളരെയേറെ പ്രകടമായിരുന്നു. ശീതികരിച്ച മുറിയായിരുന്നിട്ട് കൂടി അവരുടെ മേൽച്ചുണ്ടിലും നെറ്റിതടത്തിലും വിയർപ്പുകണങ്ങൾ പറ്റിപിടിച്ചിരുന്നു. ഇടവിട്ടൊരു ചുമ വരുമ്പോൾ അവർ ഒരു  കൈ കൊണ്ട് വായ് പൊത്തുകയും മറ്റേ കൈ കൊണ്ട്  നെഞ്ച് തടവുകയും ചെയ്യുന്നുണ്ടായിരുന്നു.

"രക്തമോ? ഇതും അതും തമ്മിൽ.....എനിക്കൊന്നും മനസ്സിലാവുന്നില്ല സർ."

"അത് കൊള്ളാം, നിങ്ങൾ ഇത് ഏത് ലോകത്താ? ഞങ്ങൾ മെയിൽ അയച്ചിരുന്നെല്ലോ. പഴയ രക്തമുള്ളവരുടെ നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കാനാണ് സംയുക്തസമിതിയുടെ ഉത്തരവ്. നിങ്ങൾ രക്തം മാറ്റാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഒരു പുതിയ ജനതയെ വാർത്തെടുക്കാൻ ഞങ്ങളും ഞങ്ങളാൽ കഴിയുന്നത് സമൂഹത്തിനായി ചെയ്യുന്നു."

"സർ, ഈ സ്ഥിരനിക്ഷേപതുക റിലീസ് ആയിട്ട് വേണം എനിക്ക് എൻ്റെ മകളെ കോളേജിൽ ചേർക്കാൻ. അഡ്മിഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി അടുത്ത ആഴ്ചയാണ്. എങ്ങനെയെങ്കിലും ഇതൊന്ന് ..." , അവരുടെ വാക്കുക്കൾക്ക് ഭംഗം വരുതിക്കൊണ്ടു ആ ചുമ പിന്നെയും കയറിവന്നു.

"ഞാൻ പറഞ്ഞെല്ലോ (ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ചെറിയ ഇടവേളക്ക് ശേഷം) മാഡം. ഇതിൽ ഇപ്പോൾ മറ്റു കുഴപ്പങ്ങളൊന്നുമില്ല. രേഖകൾ എല്ലാം ഒക്കെയാണ്. നിങ്ങൾ പരേതൻ്റെ ഭാര്യ തന്നെയാണെന്നും, നിങ്ങളുടെ ഭർത്താവ് തന്നെയാണ് പരേതണെന്നും, അയാൾ ശരിക്കും പരേതനായെന്നും , ഈ ഫിക്സഡ് ഡെപ്പോസിറ്റ് തുറന്നതു അയാൾ തന്നെയാന്നെന്നും, തുറക്കുമ്പോൾ അയാൾ മനസ്സികമായും ശാരീരികമായും പൂർണ ആരോഗ്യവാനായിരുന്നുവെന്നും , ഇതിൻ്റെ ഇപ്പോഴത്തെ അവകാശി നിങ്ങൾ തന്നെയാണെന്നും , നിങ്ങൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നും ഒക്കെ ഞങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ കാര്യമാണ്."

അയാൾ തൻ്റെ സ്വർണ ഫ്രെയിമുള്ള കണ്ണാടിയിൽ കൂടി അവരെ അക്ഷമയോടെ നോക്കി. എന്നിട്ട് മേശവലിപ്പ് തുറന്ന് ഒരു ബിസിനസ് കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി. അവരുടെ കൈകളിൽ സ്പർശിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

"നിങ്ങൾ ഇവരുമായി ബന്ധപ്പെടു. സർക്കാർ അംഗീകാരമുളള ബ്ലഡ് ബാങ്കാണ്. ന്യുതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വളരെ കാര്യക്ഷമമായി അവർ നിങ്ങളുടെ കേസ് കൈകാര്യം ചെയ്യും. റിപ്പോർട്ട് അവർ ഞങ്ങൾക്ക് നേരിട്ട് അയക്കുകയും ചെയ്യും. അപ്പോൾ ശരി, റിപ്പോർട്ട് കിട്ടിയാൽ ഞാൻ അറിയിക്കാം."

അയാൾ അയാളുടെ ലാപ്‌ടോപിലേക്ക് തിരിഞ്ഞു. ഒരു എക്സൽ ഷീറ്റ് തുറന്ന് തനിക്ക് കിട്ടാൻ സാധ്യതയുള്ള കമ്മീഷൻ തുക അതിൽ രേഖപെടുത്തി. ഈ മാസത്തെ മൊത്തം തുക ആറക്കത്തിൽ എത്തിയത് കണ്ടയാളുടെ മാംസളമായ മുഖത്തൊരു ചിരി വിടർന്നു.

അയാൾ ഇനി തന്നെ ശ്രദ്ധിക്കില്ലെന്ന് ഉറപ്പായപ്പോൾ പരേതൻ്റെ ഭാര്യ ഒന്നും പറയാതെ എഴുന്നേറ്റു. ഗ്ലാസ് ഡോർ തുറന്നവർ പുറത്തേക്കിറങ്ങി. രക്തവും സ്ഥിരനിക്ഷേപവും തമ്മിലുള്ള ബന്ധം അവർ അനുമാനിക്കാൻ ശ്രമിച്ചു. തൻ്റെ പരേതനായ ഭർത്താവിൻ്റെ രക്തം വിയർപ്പാക്കിയ കാശായിരുന്നു അതെന്നൊഴിച്ചാൽ അതും തൻ്റെ രക്തവുമായുള്ള ബന്ധം കണ്ടുപിടിക്കാൻ അവർക്കായില്ല.

അവർ കൈയിലിരുന്ന കാർഡ് വായിച്ചു - "ന്യൂ ബ്ലഡ് ഇൻറ്റർനാഷനൽ - ബിൽഡിങ് ദി നെക്സ്റ്റ് ബ്ലഡി ജെനറേഷൻ". ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തി കാർഡിൽ ഉള്ള അഡ്രസ് പറഞ്ഞു. മുടി പറക്കാതിരിക്കാൻ സാരിതുമ്പ് തലവഴിയിട്ടവർ ഇരുന്നു.

വീണ്ടും ഒരു ശീതികരിച്ച മുറി. ഇത്തവണ സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു അവർക്ക് മുന്നിൽ.

"മാഡം ഒന്നു കൊണ്ടും പേടിക്കേണ്ട. നമ്മുക്ക് എല്ലാം പെട്ടന്ന് തന്നെ ശരിയാക്കാം."

"എൻ്റെ ബ്ലഡ് ഗ്രൂപ്പ് ...."

"അതൊന്നും ആവശ്യമില്ല മാഡം . ഞങ്ങളുടെ ഈ കാറ്റലോഗ് ഒന്ന് നോക്കൂ. ഇതിലുള്ള ഏതു ഗ്രൂപ്പ് വേണമെങ്കിലും മാഡത്തിന് തിരഞ്ഞെടുക്കാം. ബാക്കിയൊക്കെ ഞങ്ങൾക്ക് വിട്ടേക്കുക."

അവർ കാറ്റലോഗ് വാങ്ങി ആദ്യ പേജിലെ ഇനങ്ങൾ പരിശോധിച്ചു. പ്രധാന "സം" വർഗ്ഗങ്ങൾ - ഹിന്ദുയിസം, ക്രിസ്ത്യനിയിസം, ഇസ്ലാമിസം, സിഖിസം, ബുദ്ധിസം, ജൈനിസം etc . ഓരോ പ്രധാന വർഗ്ഗത്തിൻ്റെയും ഉള്‍പ്പിരിവുകളും അവയോരോന്നിൻ്റെ യൂണിറ്റ് വിലയും വെവ്വേറെ അതിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു.

"എൻ്റെ ഗ്രൂപ്പ് ഇതിൽ കാണുന്നില്ലല്ലോ?" പരിഭ്രാന്തിയോടുകൂടി അവർ ചോദിച്ചു.

"ഏതാണ് മാഡത്തിൻ്റെ ഗ്രൂപ്പ്?"

"B+ve"

"അയ്യോ മാഡം, ആ വർഗ്ഗത്തിൽപെട്ട രക്തമൊന്നും ഇപ്പോൾ കിട്ടാനില്ല. അതിന് വലിയ ഡിമാൻഡ് ഇല്ലെന്ന് മാത്രമല്ല , അത് സോഴ്സ് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്. ഇതിൽ കൊടുത്തിരിക്കുന്ന ഇനങ്ങൾ എല്ലാം തന്നെ ഞങ്ങൾ ഞങ്ങളുടെ ഗവേഷണശാലയിൽ നിര്‍മ്മിക്കുന്നവയാണ്."

"ഇതിനൊക്കെ വലിയ വിലയാണെല്ലോ? എൻ്റെ കൈയിൽ....."

"മാഡം ഒന്നുകൊണ്ടും പേടിക്കണ്ട . ഞങ്ങൾക്ക് വളരെ ഫ്ലെക്സിബിലായ EMI പദ്ധതികൾ ഉണ്ട്. മാഡത്തിൻ്റെ ബാങ്കുമായി ചേർന്ന് ഞങ്ങൾക്ക് അത് പെട്ടന്ന് പ്രോസസ് ചെയ്‌തു തരാൻ പറ്റും. ഇരുപത്തിനാലു മാസം വേരെ കാലാവധി ഏര്‍പ്പെടുത്താം. ഓരോ വർഗത്തിൻ്റെയും അനുകൂലപ്രതികൂലവാദമുഖങ്ങള്‍ ഞങ്ങളുടെ കാറ്റലോഗിൽ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം."

എന്ത് പറയണമെന്നറിയാതെ പരേതൻ്റെ ഭാര്യ സ്തംഭിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് ആ ചുമ വന്നവരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.

അയാൾ തുടർന്നു, "മാഡം വന്നത് നല്ല സമയത്താണ്. ഞങ്ങളുടെ ഒരു പ്രൊമോഷണൽ ഓഫർ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരഞ്ഞെടുക്കുന്ന രക്തം മാഡത്തിന് എന്തെങ്കിലും കാരണവശാൽ ഇഷ്ട്ടപ്പെട്ടില്ലെന്നിരിക്കട്ടേ, ഞങ്ങളുടെ 30-ഡേ എക്സ്ചേഞ്ച് പോളിസി ഉപയോഗിച്ച് മുപ്പതു ദിവസത്തിനുള്ളിൽ മാഡത്തിന് മറ്റൊരു വര്‍ഗ്ഗത്തിലുള്ള രക്തം സ്വീകരിക്കാം, തികച്ചും സൗജന്യമായി."

അയാൾ അവരെ പ്രതീക്ഷയോടെ നോക്കി. അപ്പോൾ അവർ ഇരുപതു വർഷങ്ങൾക്ക് മുമ്പുള്ള ഒരു സംഭവം ഓർക്കുകയായിരുന്നു. മകൾക്ക് വാങ്ങിയ ഉടുപ്പ് ഒരു സൈസ് ചെറുതായിരുന്നതിനാൽ അത് കടയിൽ കൊണ്ട് മാറ്റാൻ പോയ സംഭവം. എത്ര പറഞ്ഞിട്ടും കടക്കാരൻ അന്നത് മാറ്റി തരാൻ കൂട്ടാക്കിയില്ല , രണ്ട് ദിവസത്തിന്നുളിൽ കൊണ്ട് വരണമായിരുന്നുത്രെ. പാവം മോളു , ആ ജന്മദിനത്തിൽ പുതിയ ഉടുപ്പിടാൻ സാധിക്കാതെ ആ കുഞ്ഞു മനസ്സ് ഒരുപാട് വേദനിച്ചു.

"അത് മാത്രമല്ല മാഡം ഞങ്ങളുടെ സവിശേഷത", അയാളുടെ ആംഗലേയ ചുവയുള്ള മലയാളം അവരെ വർത്തമാനകാലത്തേക്ക് മടക്കി കൊണ്ടുവന്നു. അയാൾ അവരുടെ നേരെ മറ്റൊരു വർണ്ണശമ്പളമായ കാറ്റലോഗ് നീട്ടി. അവർ നോക്കിയപ്പോൾ അതിൽ മറ്റൊരു "സം" പട്ടിക ഉണ്ടായിരുന്നു .

"ഇത് നോക്കൂ, മാഡം തിരഞ്ഞെടുക്കുന്ന രക്തത്തിൽ കൂട്ടിച്ചേര്‍ക്കുവാൻ പറ്റുന്ന മിശ്രിതവസ്‌തുകളാണ് ഇവ. ഓരോ യൂണിറ്റ് രക്തത്തിനൊപ്പം ഞങ്ങൾ ഇത് 5ml വരെ സൗജന്യമായി തരും. അതിൽ കൂടുതൽ വേണമെങ്കിലും സാരമില്ല, അത് ഞാൻ 50% ഇളവിൽ ശരിയാക്കി തരാം. രക്തവും മിശ്രിതവസ്‌തുവും തമ്മിലുള്ള അനുപാതം നിങ്ങൾക്ക് തിരഞ്ഞെടുക്കാം."

പരേതൻ്റെ ഭാര്യ ആ പട്ടികയിൽ കൂടി കണ്ണോടിച്ചു. അവ ഇപ്രകാരമായിരുന്നു :
കമ്മൂണിസം
ഫാസിസം
സോഷ്യലിസം
ക്യാപിറ്റലിസം
കമ്മ്യൂണലിസം
തീവ്രവാദിസം
നിരീശ്വരവാദിസം
റാഡിക്കലിസം
ഡെസ്‌പോട്ടിസം
ഈഗോയിസം
ഫ്യുഡലിസം
പാട്രിയോട്ടിസം (Discontinued)
ഹ്യൂമനിസം (Discontinued)
റാഷണലിസം ((Discontinued)
ഷോവനിസം
ഫെമിനിച്ചിയിസം (Previously known as ഫെമിനിസം)

"അവസാനത്തേതു ഞങ്ങളുടെ ഫ്ലാഗ്ഷിപ് പ്രോഡക്റ്റ് ആണ് മാഡം. കഴിഞ്ഞ മാസം പോറ്റൻസി കൂട്ടി, റീ-ബ്രാൻഡ് ചെയ്‌തു റീ-ലോഞ്ച് ചെയ്തതേയുള്ളു. ഫാസ്റ്റ് മൂവിങ് . പലരും 1:1 അനുപാതമാണ് തിരഞ്ഞെടുക്കുന്നത്."

"ഇതിൽ ഒന്ന് തിരഞ്ഞെടുക്കണമെന്ന് നിർബന്ധമാണോ?"

"നോ , ഇറ്റ്സ് ഓപ്ഷണൽ. പിന്നെ ഫ്രീ ആയിട്ട് കിട്ടുന്നത് വേണ്ടാന്ന് വയ്ക്കണോ മാഡം?", അയാൾ അയാളുടെ വരിയൊത്ത വെള്ളപല്ലുകൾ കാട്ടി അവരെ നോക്കി ചിരിച്ചു.

"ഇതിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങൾ ഉണ്ടോ?"

"അപകടകരമായ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല മാഡം. ഒരു 25 ശതമാനം പേരിൽ സ്വല്പം തൊലിക്കട്ടി കൂടിയതായി കണ്ടുവരുന്നുണ്ട്. അത്രയേയുള്ളൂ."

അവർ കൂടുതൽ വിയർക്കാൻ തുടങ്ങി.

"ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. 30 ദിവസത്തിനുള്ളിൽ രക്തം എക്സ്ചേഞ്ച് ചെയ്യാൻ മാഡം തീരുമാനിച്ചാൽ, ഈ മിശ്രിതവസ്‌തു മാറ്റുവാൻ സാധിക്കില്ല. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മിശ്രിതവസ്‌തു തന്നെ പിന്നെയും ചേർക്കേണ്ടി വരും. അഞ്ചു വർഷത്തിലൊരിക്കൽ രക്തം നിർബന്ധമായി മാറ്റിയിരിക്കണം. അപ്പോൾ വേണമെങ്കിൽ മറ്റൊരു മിശ്രിതവസ്‌തു തിരഞ്ഞെടുക്കാം."

"ഈ രക്തം മാറ്റാൻ എത്ര സമയമെടുക്കും?"

"ഞങ്ങളുടെ അത്യന്തം സങ്കീര്‍ണ്ണവും ന്യൂതനവുമായ യന്ത്രസംവിധാനം ഉപയോഗിച്ച് ഈ രക്തപുനഃസ്ഥാപനപ്രക്രിയ വെറും 30 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കുവാനാകും."

"അപ്പോൾ എൻ്റെ പഴയ രക്തം?"

"ഞങ്ങളുടെ റീസൈക്ലിങ് പ്ലാന്റിലേക്ക് പോകും, പുതിയ വർഗ്ഗത്തിൽപെട്ട രക്തമായി മാറ്റപെടുവാൻ."
"അതിൽ നിന്നും കുറച്ചു രക്തം ...ഒരു ചെറിയ കുപ്പിയിൽ ...."

"നോ പ്രോബ്ലം മാഡം. ദാറ്റ് ക്യാൻ ബി അറേഞ്ച്ഡ്. ഏതു രക്തവർഗ്ഗം വേണമെന്ന് തീരുമാനമെടുത്തു കഴിഞ്ഞാൽ ഈ ഫോം ഒന്ന് പൂരിപ്പിക്കണം. ഞാൻ അപ്പുറത്തെ ക്യാബിനിൽ ഉണ്ടാകും. കഴിയുമ്പോൾ ഈ ബെല്ലോന്ന് അമർത്തിയാൽ മതി."

വാതലടച്ചയാൾ പോയിക്കഴിഞ്ഞപ്പോൾ അവർ സാരിത്തുമ്പുകൊണ്ടു വിയർപ്പു തുടച്ചു. എസിയുടെ കണ്ട്രോൾ പാനലിൽ താപനില 16 എന്ന്‌ രേഖപ്പെടുത്തിയിരുന്നു. തൻ്റെ രക്തം തികച്ചും പഴയതായിരിക്കുന്നു, അല്ലെങ്കിൽ ഈ തണുപ്പിലും ഇങ്ങനെ വിയര്‍ക്കേണ്ട കാര്യമുണ്ടോ?

അവർ ഫോം പൂരിപ്പിക്കാനാരംഭിച്ചു. 

Friday, January 12, 2018

Poem : Fallen Nest



Fallen Nest

They met and decided to build a nest
Together they collected twigs and threads.
When the perfect abode was thus done
They went on to gather dreams and memoirs.

First came the sun and then the moon
Followed by spring that brought bees along.
Their world was as wide as the nest
But could be crossed with just two breaths.

Then came the storms and the rains
Little droplets that rolled up to create orbs.
It shook both the nest and the hearts within
Clefts formed that minds could no longer cross.

One flew off and the other decide to quit
Empty of love, the nest began to shrink
Out came the sun and then the moon
And beheld what was left of the fallen nest.

Tuesday, January 9, 2018

Poem : A walk to the bygones and back

A walk to the bygones and back

I am forced to pause and take a deliberate turn
A not-much desired walk down the memory lane.
For I am tired and frayed, I lately came to learn
I did rather drift along the trail than fight all in vain.

And so began the passage to those forgotten bygones
Frames lingered on scented springs and incensed summers.
Landscapes once vivid and flawless, appear now as faded lawns
Yet I dare not pause to heed to the au fait murmurs.

Stark whites, rich blacks and shades of neutral grey
Were there so many shades in my time? I stand and wonder.
With every hue in the spectrum spattered on the way
Bringing on nostalgic kites that dwindle into wide blue yonder.

Fingers that I tightly held during my first ever steps
Shoulders that rested my head when the heart quivered with fret.
Lips that brushed my cheeks at times of enormous depths
Arms that snuggled me up when I was cold with sweat.

Then I reach the end, which once used to be the beginning
And so here the path ends, with no other turn but one.
I must now walk back to the present inning
For I am now allowed only a glimpse of none.

We all shall halt for a moment at the cliff's farthest end
Then may choose to gently slide, quickly jump or calmly soar.
Final choices rest within us to make and fend

For here begins the journey to the unknown core.

Thursday, November 2, 2017

കഥ : മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ



[Published KHITAB - Edition 3 , Nov 2018 , Club FM 99.6 & Mathrubhumi Publications]
[Published കേരളകൗമുദി ആഴ്ചപ്പതിപ്പ് , Jan 2018 ]



മരിച്ചവർ ജീവിച്ചിരിക്കുമ്പോൾ


സൂര്യൻ്റെ കന്യാകിരണങ്ങൾ മുഖത്ത് പതിയാൻ അവൾ മുഖം ഉയർത്തി. വെളിച്ചം വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നോള്ളൂ. രാത്രി പകലിന് പൂർണമായും കീഴടങ്ങിയിട്ടുണ്ടായിരുന്നില്ല. ചക്രവാള സീമകളിൽ കുങ്കുമ ചൂര്‍ണ്ണം വാരി വിതറിയ പ്രതീതി. ആകാശത്ത് ഇടതിങ്ങിയ ചാര മേഘങ്ങൾ അനവധി. മാനഭംഗപെട്ട ഗംഗക്ക് അഗാധമായ കറുപ്പായിരുന്നില്ല. നീലയുമായിരുന്നില്ല. ഗംഗക്ക് നരച്ച നിറമായിരുന്നു. മൃതശരീരങ്ങളെ പുതപ്പിക്കുന്ന ആടയിലെ ഏറ്റക്കുറച്ചിലുകൾക്ക് സമാനമായി ചെറിയ ഓളങ്ങൾ താളം തല്ലുന്നുണ്ടായിരുന്നു. ഭൂജലത്തിൻ്റെയും മാലിന്യങ്ങളുടെയും ചാരനിറമുള്ള ഈ സങ്കലനത്തിനെ ഗംഗ എന്ന് വിളിക്കാമോയെന്നവൾ ഒരു വേള ശങ്കിച്ചു.

വാരണാസി പക്ഷേ എത്രയോ നേരത്തേ ഉണർന്നു കഴിഞ്ഞിരുന്നു. അവളുടെ കൈവശം രണ്ട് വസ്‌തുക്കളുണ്ടായിരുന്നു. ഒരു കനോൻ EOS 1DX ക്യാമറ, അത് അവളുടെ കഴുത്തിൽ തൂക്കിയിട്ടിരുന്നു. മറ്റൊന്ന്, ഒരു ചെമ്പിൻ്റെ അസ്ഥി കലശമായിരുന്നു. അവൾ കലശം മെല്ലേ തലോടി. കലശത്തിൻ്റെ ശൈത്യം അവളുടെ കൈവിരലുകളിൽ കൂടി ഇരച്ചു കയറുന്നതായി അവൾക്ക് തോന്നി. അവൾ ഇരുന്ന മണികർണികാ ഘട്ടിൻ്റെ പടവുകൾ പതുകെ പതുകെ മനുഷ്യരെയും നാൽക്കാലികളെയും കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു. നദിയിൽ ചെറുതും വലുതുമായ വള്ളങ്ങൾ നീങ്ങുന്നുണ്ടായിരുന്നു. ചിലതിൽ നിറയെ വിനോദസഞ്ചാരികൾ, മറ്റു ചിലതിൽ ചിതക്കുള്ള വിറകുകൾ അടുക്കി വെച്ചിരിക്കുന്നു.

ഒരാഴ്ച്ച മുമ്പ് ഇവിടെ വന്നിറങ്ങിയപ്പോൾ വാരണാസി അവൾക്കൊരു ആഘാതമായിരുന്നു. മരണത്തിന് നിറത്തിലും ഗന്ധത്തിലും ഇത്രയേറെ വൈവിധ്യങ്ങളുണ്ടെന്ന തിരിച്ചറിവ് അവളെ കുറച്ചൊന്നുമല്ല സ്തംഭിതയാക്കിയത്. ഇവിടെ ജീവിതത്തേക്കാൾ പ്രാധാന്യമുണ്ട് മരണത്തിന് - മരണം കച്ചവടമാണ് , ആഘോഷമാണ്, ജീവിതരീതിയാണ്, ഉപജീവനമാർഗ്ഗമാണ്. ഒരോ ദിവസവും മരണത്തെ ചുറ്റിപറ്റി തുടങ്ങുന്നു മരണത്തെ ചുറ്റിപറ്റി സമാപിക്കുന്നു. ജീവിതത്തെ കുറിച്ചോർക്കുന്നവർ വളരെ വിരളം. ഇവിടത്തെ അമ്പലങ്ങളിൽ പോലും മരിച്ചവർക്ക് വേണ്ടിയാണ് കൂടുതൽ പ്രാർത്ഥനകളും നടക്കുന്നതെന്ന് തോന്നിപ്പോകും.

മരിച്ചവർ ക്യൂ "നിൽക്കുന്ന" ഒരേയൊരിയിടവും ഒരുപക്ഷേ ഇവിടെയായിരിക്കും. മുള മഞ്ചലിൽ, വെള്ള പുതപ്പിന് മീതേ പിംഗല വര്‍ണ്ണമുള്ള ആടയാൽ മൂടപെട്ട്, ജമന്തിപ്പൂ മാലയുമണിഞ്ഞ് , ഗംഗയിൽ മുങ്ങി പാപ ഭാരമൊഴിഞ്ഞ് , മരിച്ചവർ "ക്ഷമയോടെ" കൽപടവുകളിൽ തങ്ങളുടെ ഊഴവും കാത്ത് കിടക്കുന്നു. ശരീരം ഉണങ്ങുമ്പോൾ പിന്നെ ചിതയിലേക്ക്. ഒരോരുത്തർക്കും മൂന്ന് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ടാവും. അതിനുള്ളിൽ എരിഞ്ഞടങ്ങിയില്ലെങ്കിൽ പിന്നെ നദിയിലേക്ക് വലിച്ചെറിയപ്പെടും.

ദൃശ്യ സമ്പന്നമാണ് വാരണാസി. അണയാത്ത ചിതകളിൽ നിന്നും ചീറിക്കൊണ്ട് രക്ഷപെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ, തീക്ഷണമായ അന്തരീക്ഷ വായുവിൽ തടവിലായ ധൂമപടലങ്ങൾ, പുകമറയിൽ കൂടിയുള്ള വ്യക്തവും അവ്യക്തമായ കാഴ്ചകൾ, നദിയിൽ ഒഴുകി നടക്കുന്ന ശരീരങ്ങളും ശരീരഭാഗങ്ങളും, അവ ഭക്ഷിക്കാൻ വട്ടമിട്ട് പറക്കുന്ന കഴുകന്മാർ , അവക്കിടയിലൂടെ നീങ്ങുന്ന വള്ളങ്ങൾ, ഉപേക്ഷിക്കപ്പെട്ട പൂമാലകൾ ഭക്ഷിക്കുന്ന ഗോക്കൾ, ഗംഗയിൽ മുങ്ങി നിവരുന്ന ജീവിച്ചിരിക്കുന്നതും മരിച്ചതും മരിക്കാൻ പോകുന്നതുമായ മനുഷ്യശരീരങ്ങൾ.

"ദേവ് പറയുന്നത് എത്ര ശരിയാണ്. ഛായാചിത്രങ്ങൾ കൊണ്ട് മാത്രം വാരണാസിയുടെ കഥ പറയാൻ സാധിക്കും. ഇറ്റ് ഈസ് സോ വേരി ഫോട്ടോജനിക്." അവൾ ഓർത്തു.

ശബ്‌ദമുഖരിതമാണ് എപ്പോഴും വാരണാസി. നിലക്കാത്ത മന്ത്രോച്ചാരണങ്ങൾ, അമ്പലമണികളുടെ ആരവങ്ങൾ, പാതി വെന്ത മാംസത്തുണ്ടുകൾക്ക് വേണ്ടി കലഹിക്കുന്ന ചാവാലിപ്പട്ടികളുടെ കുരകൾ, ആള്‍ക്കൂട്ടനിടയിലും നിർഭയം മേയുന്ന നാല്‍ക്കാലികളുടെ അമറലുകൾ, കൂട്ടം കൂടിയ കുരങ്ങന്മാരുടെ ചലപിലകൾ, ചെണ്ട മേളങ്ങൾ, ഹിന്ദുസ്ഥാനി സംഗീതവും സിത്താരിൻ്റെ മധുരധ്വനികളും .

സാമ്പ്രാണി തിരിയുടെയും, കർപ്പൂരത്തിൻ്റെയും, കത്തുന്ന പച്ച മാംസത്തിൻ്റെയും, ചാണകത്തിൻ്റെയും, വാടിയ ജമന്തിപ്പൂക്കളുടെയും തീവ്ര ഗന്ധങ്ങൾ കൊണ്ട് നിറഞ്ഞ, വൈരുദ്ധ്യങ്ങളുടെ വാരണാസി.

സ്വർഗത്തിലേക്കുള്ള ഭൂമിയുടെ പടിപ്പുര ഇതായിരുന്നോ? ഇങ്ങനെയായിരുന്നോ? ദേഹത്തിൽ നിന്നും വേർപെടുന്ന ദേഹികളെ കൊണ്ട് ഇവിടെത്തെ അന്തരീക്ഷം ഭാരമുള്ളതായിരിക്കുന്നു. അവൾ കലശം മാറോട് ചേർത്തു പിടിച്ചു.

"ബേട്ടി...."

ശബ്ദം കെട്ടവൾ തിരിഞ്ഞപ്പോൾ അദ്ദേഹം അവളെ നോക്കി സൗമ്യദീപ്തമായി ചിരിക്കുകയായിരുന്നു. ക്ഷീണിച്ചതെങ്കിലും ശാന്തത തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. താടിയും അധികമൊന്നും കഷണ്ടി കയറാത്ത തലമുടിയും നരച്ചിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള ജുബ്ബയും വെള്ള ധോത്തിയുമാണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹത്തിന് പഴയൊരു ബംഗാളി നടൻ്റെ ഛായ ഉണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ഒന്നും പറയാതെയിരുന്നത് കൊണ്ടാകാം അദ്ദേഹം തുടർന്നു,

"എന്തോ ആശങ്കയുണ്ടെന്ന് തോന്നുന്നുവല്ലോ കുട്ടീ. കുറച്ചു ദിവസമായി ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നു. എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് ചോദിക്കാം. ഏറെ വർഷങ്ങളായി ഞാൻ ഇവിടെയാണ്. അറിയാവുന്നത് പറഞ്ഞു തരാൻ എനിക്ക് സന്തോഷമേയുള്ളൂ."

"ഇല്ല ... ഞാൻ ......അത് അത്രക്ക് പ്രകടമായിരുന്നോ എൻ്റെ മുഖത്ത്?"

"മുഖം മനസ്സിൻ്റെ കണ്ണാടിയായി കൊണ്ട് നടക്കുന്നവർ ഇന്നിപ്പോൾ വളരെ വിരളമല്ലേ. അതല്ല , കുറച്ച് ദിവസമായി കാണുന്നു ഈ കലശവുമായി കുട്ടിയിങ്ങനെ ഇവിടെ. അത് കൊണ്ട് ചോദിച്ചുവെന്നേയുള്ളൂ. പറയാൻ വിരോധമില്ലെങ്കിൽ കേൾക്കാൻ താല്‍പര്യമുണ്ട്."

വിനോദസഞ്ചാരികളെ കൊണ്ടു വന്ന ബോട്ടിൽ നിന്നും പെട്ടന്ന് ഒരു നിലവിളി ഉയർന്നപ്പോൾ അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി. ഒഴുകി നടന്നൊരു ശവശരീരം കണ്ടാരോ ഞെട്ടിയതാണ്. ആദ്യ ദിവസങ്ങളിൽ അവളും ഇങ്ങനെ ഞെട്ടിയിരുന്നു, നിലവിളിക്കാതിരിക്കാനുള്ള സംയമനം അവൾ പാലിച്ചെന്ന് മാത്രം.

"എനിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ല." കലശം മൂടിയിരുന്ന ചുവന്ന പട്ട് തുണി തലോടി കൊണ്ടവൾ തുടർന്നു, "ദേവിൻ്റെ ഒരുപാട് സ്വപ്നങ്ങളിൽ ഒന്നാണ് വാരണാസി ബേസ് ചെയ്തൊരു പ്രാജെക്റ്റ്. ഹി ഈസ് എ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ യു സീ. മരണത്തിൻ്റെ നിറഭേദങ്ങൾ - ദി കളർഫുൾ ഷേഡ്സ് ഓഫ് ഡെത്ത് , അതാണ് അവൻ കണ്ടു വെച്ച പേര്."

"ദേവ് ...?"

"ദേവ് ..... ദേവേഷ്. എന്നേക്കാൾ മൂന്ന് മിനിറ്റ് ലോക പരിചയം കൂടുതലുണ്ടെന്ന് പറയുന്നവൻ. അതേ കാരണത്താൽ അമ്മയുണ്ടാകുന്ന പലഹാരത്തിൽ നിന്നും ഒരണ്ണം എന്നും അവൻ കൂടുതൽ എടുക്കും. അവനിപ്പോൾ ഇതിനുള്ളിൽ ......." അവൾ കലശം ചൂണ്ടികൊണ്ട് പറഞ്ഞു. "ഈ ക്യാമറയും അവൻ്റെതാണ് ."

"ദേവേഷിനെ കുറിച്ച് പറയുമ്പോൾ ക്രിയാപദങ്ങളുടെ കാലഭേദം വർത്തമാനമാണെല്ലോ കുട്ടീ?"

"മരിച്ചു എന്നു വെച്ചാൽ അവൻ ഇല്ലാതായി എന്നാണോ ദാദാ? ജീവിതത്തിൻ്റെ നിർവചന പരിധിക്കുള്ളിൽ നിന്നും അവൻ പുറത്തു കടന്നു എന്നേ ഞാൻ കരുതുന്നുള്ളു. ഹീ വാസ് , ഹീ ഇസ് ആൻഡ് ഹീ വിൽ ആൽവേസ് ബീ."

അവളുടെ കണ്ണുകൾ നീറി തുടങ്ങി. കൂട്ടം പിരിഞ്ഞൊരു കുരങ്ങൻ അദ്ദേഹത്തിൻ്റെ അടുത്ത് വന്നിരുന്നു. അദ്ദേഹം ജുബ്ബയുടെ കീശയിൽ നിന്നും ഒരു പിടി കപ്പലണ്ടി അതിനു നേരേ നീട്ടി. അവയോരോന്നും നുള്ളിപ്പെറുക്കി കഴിച്ചു കൊണ്ട് അത് അവിടെ അവരുടെ അടുത്ത് തന്നെയിരുന്നു.

"ചില ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ല കുട്ടീ. മറ്റു ചിലതിന് ഒട്ടനേകം ഉത്തരങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ യുക്തിക്ക് സ്വീകാര്യമായയൊന്ന് നമ്മുക്ക് തിരഞ്ഞെടുക്കാം. അതേ നിവർത്തിയുള്ളൂ."

"ആഭ. അതാണ് എൻ്റെ പേര് . താങ്കൾ എങ്ങനെ ഇവിടെ....?"

"എൻ്റെ മകൻ ഇവിടെയുണ്ട്. അവൻ വിളിക്കുന്നതും കാത്തിരിക്കുകയാണ് ഞാൻ. സമയമാവുമ്പോൾ അവൻ വരും."

"മകൻ....."

"എട്ട് വർഷം മുമ്പ് ഇവിടെ ഒരുങ്ങിയൊരു ചിത അവൻ്റെയായിരുന്നു." അദ്ദേഹം ആ കുരങ്ങൻ്റെ തലയിൽ മെല്ലേ തലോടി. അത് പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് നിന്നും ആ പുഞ്ചിരി മാഞ്ഞിരുന്നില്ല. സങ്കടത്തിൻ്റെ കടലാഴങ്ങൾ പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു.

"മകൻ വിളിക്കാൻ വരുമെന്ന് താങ്കൾക്ക് ഉറപ്പാണോ?", മരണത്തിൻ്റെ പ്രകരണത്തിൽ, പ്രതീക്ഷയെന്ന ചേതോവികാരത്തിന് അവളുടെ മനസ്സിൽ വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.

"ഈ നിമിഷം അകത്തേക്കെടുത്ത ശ്വാസം അടുത്ത നിമിഷം പുറത്തേക്ക് വിടാൻ പറ്റുമെന്ന് നമ്മൾക്ക് ഉറപ്പ് പറയാനാകുമോ? ഉറപ്പല്ല ആഭാ, എൻ്റെ വിശ്വാസമാണ്. ഒരച്ഛനും മകനെ സ്നേഹിച്ചിട്ടില്ലാത്തത് പോലെ , മകനെ സ്നേഹിച്ച ഒരച്ഛൻ്റെ വിശ്വാസം."

ചിതകളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ അമ്പലമണികളുടെ ആരവങ്ങളിൽ അലിഞ്ഞ് നെഞ്ചിനുള്ളിൽ ഒരു വിങ്ങലായി ഉരുണ്ട് കൂടുന്നത് അവൾക്ക് അനുഭവപെട്ടു.

"എല്ലാരും പറയുന്നു.... ദേവിൻ്റെ ചിതാഭസ്മം ഇവിടെ ഒഴുക്കണമെന്ന്. അവന് മോക്ഷം കിട്ടുമത്രേ. എന്തിൽ നിന്നാണ് അവന് മോക്ഷം വേണ്ടത്? ജീവിതത്തെ ഒരുപാട് സ്നേഹിച്ചയവന് ഇവിടെ നിന്നും എങ്ങും പോകാൻ ഇഷ്ട്ടമല്ലെങ്കിലോ? ഒരുപക്ഷേ മറ്റൊരു ജന്മം അവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ?"

"ആഭാ, നീ ഈ കാണുന്നതൊക്കെ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയാണ് കുട്ടീ. ഈ ചിതകളും മന്ത്രോച്ചാരണങ്ങളും പൂജാവിധികളും മണിമുഴക്കങ്ങളും ... എല്ലാം. പ്രത്യക്ഷത്തിൽ നമ്മൾക്ക് അങ്ങനെ തോന്നുന്നില്ലന്നേയുള്ളു. ഇതൊക്കെ ജീവിച്ചിരിക്കുന്നവരിൽ പര്യവസാനത്തിൻ്റെ വിത്തുകൾ പാകും. വരാനിരിക്കുന്ന നാളകളെ അഭിമുഖീകരിക്കാൻ സജ്ജമാക്കും. പ്രിയപെട്ടവരുടെ മനസ്സിൽ വിയോഗം സമ്പൂർണമാകുമ്പോൾ മാത്രമേ മരിച്ചവരുടെ മോക്ഷപ്രയാണം ആരംഭിക്കുകയുള്ളു. അല്ലെങ്കിൽ മരിച്ചവർ ജീവിച്ചിരിക്കും."

കപ്പലണ്ടി തിന്ന് തീർത്ത കുരങ്ങൻ, ഘട്ടിൻ്റെ അരികിലുള്ള പഴകിപ്പൊളിഞ്ഞ ഒരു ഗോപുരത്തിൽ സ്ഥാനമുറപ്പിച്ചു. അത് അവരെ തന്നെ നോക്കിയിരുന്നു.

"താങ്കൾക്ക് പര്യവസാനം കിട്ടിയോ?"

"നാളകൾ നഷ്ടപ്പെട്ടൊരു അച്ഛന് അതിൻ്റെ ആവശ്യമില്ല ആഭാ. അവൻ ഇവിടെ തന്നെയുണ്ട്. ആളിപ്പടരുന്ന ജ്വാലകളിൽ അവൻ്റെ നിഴൽചിത്രം ഞാൻ പലപ്പോഴും കാണാറുണ്ട്. അത് മതി എനിക്ക് ഇനിയുള്ള കാലം."

എവിടെ നിന്നോ ഒരു വൃദ്ധ പൊടുന്നനെ അവർക്കരികിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ നേരേ കൈകൾ നീട്ടിയവർ ഭിക്ഷയാചിച്ചു. അവൾ കുറ്റബോധത്തോടെ തലയാട്ടി. ഒന്നും മിണ്ടാതെ, ഉടുത്തിരുന്ന മുഷിഞ്ഞ മഞ്ഞ സാരിയുടെ തലപ്പ്, തലവഴി മൂടിയവർ ആൾക്കൂട്ടത്തിനിടയിൽ നടന്ന് മറഞ്ഞു.

"ഞാൻ പേഴ്സ് എടുത്തില്ലായിരുന്നു ...", അവൾ പറഞ്ഞു.

"സാരമില്ല. ഓംകാരി ഇവിടെ തന്നെയുണ്ടാവും. വീട്ടുകാരൊക്കെ ഉപേക്ഷിച്ച്‌ പോയ ഒരു പാവം സ്ത്രീ. സ്വന്തം ശവദാഹത്തിന് വേണ്ടി പണം സംഭരിക്കുകയാണവർ. അല്ലെങ്കില്‍ കത്തിക്കാൻ വിറക്കില്ലാതെ വന്നാൽ അവർ ഈ നദിയിൽ ഒഴുകി നടക്കേണ്ടി വരും. കഴുകന്മാരും നായ്ക്കളും അവരെ കൊത്തി വലിക്കും."

"മരണാന്തരവും നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീരുന്നില്ല അല്ലേ? ചിലപ്പോൾ ഇതിൽ നിന്നാവും ശരിക്കുള്ള മോക്ഷം വേണ്ടത്. ദേവിനെ ഇവിടെ ഉപേക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കൽകട്ടയിലെ എൻ്റെ കൊച്ചു ഫ്ലാറ്റിൽ എനിക്ക് കൂട്ടായി അവൻ ഇരുന്നോട്ടേ. എല്ലാ വർഷവും അവൻ്റെ ഓർമ്മ ദിവസം ഞാൻ ആഘോഷിക്കും. ഐ വിൽ ത്രോ എ പാർട്ടി ട്ടു സെലിബ്രേറ്റ് ദി ലൈഫ് ഹി ലവ്ഡ് സോ വേരി മച്ച് . എനിക്ക് അവനെ സന്തോഷത്തോടെ ഓർക്കണം. ഞാൻ ചെയ്യുന്നത് തെറ്റാണോ ദാദാ?"

"തെറ്റും ശരിയും ആത്മനിഷ്‌ഠമാണ് കുട്ടീ. വസ്‌തുനിഷ്‌ഠമായ തരം തിരിക്കല്‍ ഇവിടെ നിരര്‍ത്ഥമാണ്. ഞാൻ പറഞ്ഞില്ലേ , ഇതൊക്കെ നമ്മൾക്ക് വേണ്ടിയാണ്. നിനക്ക് ഹിതമെന്ന് തോന്നുന്നതാണ് നിൻ്റെ ശരി. അത് ചെയ്യുക."

"ഞാൻ ഇന്ന് തന്നെ മടങ്ങും. നമ്മൾ ഇനി കാണുമോയെന്നറിയില്ല. അങ്ങേക്ക് സന്തോഷങ്ങൾ നേരുന്നു. മകൻ്റെ സാമീപ്യം താങ്കൾക്ക് എന്നും എപ്പോഴും അനുഭവപ്പെടട്ടേ." അവൾ അയാളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകളിൽ എന്തിനോ വേണ്ടി രണ്ട് തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി തുളുമ്പാൻ വെമ്പി നിന്നു.

അദ്ദേഹം അവളുടെ ശിരസിൽ കൈ വെച്ചനുഗ്രഹിച്ചു,"കുട്ടിക്കും നന്മകൾ നേരുന്നു. നഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താനുളള ഈ മനസ്സ് നിന്നോട് കൂടി എന്നും ഉണ്ടായിരിക്കട്ടേ. അപ്പോൾ ഇനി യാത്ര പറയുന്നില്ല."

പടവുകൾ കയറി പോകുന്ന ആ സാധു മനുഷ്യനെ അവൾ ഈറൻ മിഴികളോടെ നോക്കി നിന്നു. ആ മനുഷ്യനും അദ്ദേഹത്തിൻ്റെ ദുഃഖവും എന്തിന് തന്നെ ഇത്രയേറെ അസ്വസ്ഥമാക്കുന്നു എന്നവൾ ചിന്തിച്ചു. രണ്ട് അപരിചിതരെ തമ്മിൽ കോർത്തിണക്കുന്ന ആ അദൃശ്യ സ്നേഹചങ്ങല എന്താണ് ? ഒരേ സമയം ശിഥിലവും എന്നാൽ ശക്തവുമായത്?

പെട്ടന്ന് എവിടെനിന്നോ ഒരു കാറ്റുവീശി. പുകമറ നീങ്ങി കാഴ്ചകൾക്ക് വ്യക്തത ഏറി. നാലോ അഞ്ചോ വയസ് തോന്നിക്കുന്നയൊരു ബാലൻ ഒരു ചിതക്ക് തീ കൊളുത്തുന്നത് അവൾ കണ്ടു. അത് ആരായിരിക്കും അവൻ്റെ? മരണമുണ്ടാകുന്ന നഷ്ട്ടകടലിൻ്റെ ആഴവും പരപ്പും ഗ്രഹിക്കാൻ അവന് ആവുമോ? അറിയാതെ അവളുടെ ചുണ്ടുകൾ കുട്ടിക്കാലത്ത് കേട്ട് മറന്ന ഏതൊരു പ്രാർത്ഥനയുടെ വരികൾ ഉരുവിട്ടു.

"ഞാൻ അദ്ദേഹത്തിൻ്റെ പേര് ചോദിച്ചില്ലല്ലോ". തിരിച്ചറിവിൻ്റെ ഞെട്ടലിൽ അവൾ കലശം മുറുക്കെ പിടിച്ചു കൊണ്ട് പടവുകൾ ഓടി കയറി. പക്ഷേ ആ മനുഷ്യൻ അപ്പോഴേക്കും വാരണാസിയുടെ ഇടുങ്ങി ഇരുണ്ട അനേകം തെരുവീഥികളിലൊന്നിൽ എവിടെയോ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു. സങ്കടത്തോടെ അവൾ പടവുകൾക്ക് മുകളിൽ നിന്നും എരിയുന്ന ചിതകൾക്ക് നേരെ നോക്കി.

അപ്പോഴും വാരണാസിയിലെ ഒരിക്കലും അണയാത്ത ചിതകളിൽ നിന്നും കറുപ്പും ചുവപ്പും ജ്വാലകൾ കെട്ടിപിണഞ്ഞ് മേൽപ്പോട്ടുയരാൻ മത്സരിച്ചുകൊണ്ടിരുന്നു. ഓരോ ചിതക്ക് മുകളിലും അവൾ അരൂപികളായ നിഴലുകളെ കണ്ടു. മറ്റൊരു ജന്മതീരം നിഷേധിക്കപ്പെട്ട ആത്മാക്കളുടേതാകാം അവയൊക്കെ.

Thursday, August 31, 2017

കഥ : ദ ഷൂമേക്കർ


[Published ഓഗസ്റ്റ് ലക്കം കഥാ മാസികയിൽ , 2017]

അലമാരക്കുള്ളില്‍ വരിവരിയായി അടുക്കി വെച്ചിരിക്കുന്ന ചെരുപ്പുകളില്‍ ഞാന്‍ ഒരാവര്‍ത്തി കണ്ണോടിച്ചു. വിവിധ ഇനത്തിലും വര്‍ണ്ണത്തിലുമുള്ള അറുപത്തിമൂന്ന് ജോടികള്‍. ജോലിയില്‍ കേറിയത് മുതല്‍ വാങ്ങി കൂട്ടിയതാണ് ഇവയൊക്കെ. ഓരോ മാസവും ഒരു ജോടി വീതം. ശമ്പളം കിട്ടിയാല്‍ പുതിയൊരു ജോഡി വാങ്ങുന്നതുവരെ ഒരു വെപ്രാളമാണ്. ജോഡികളുടെ പ്രതിസമത എന്നെ വല്ലാതെ ഭ്രമിപ്പിക്കാറുണ്ട്.

അണിഞ്ഞിരിക്കുന്ന മഞ്ഞ ടോപ്പിന് ചേരുന്ന ഒരു ജോടി തിരഞ്ഞെടുത്തു. ചെരുപ്പ് വാങ്ങിയ തീയതിയും, അതിൻ്റെ വില അടയാളപ്പെടുത്തിയ ടാഗ്ഗും ഊരി മാറ്റി. അതും ധരിച്ച് ഞാന്‍ ഓഫീസിലേക്ക് പുറപ്പെട്ടു.
ബസ്സില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ കാലമാടന്‍ ബെല്ലടിച്ചു കഴിഞ്ഞു. ചാടുന്ന കൂട്ടത്തില്‍ അവനെ ദഹിപ്പിക്കുന്നയൊരു നോട്ടം നോക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുയെന്നൊരു പുച്ഛനോട്ടം അവന്‍ എനിക്ക് തിരിച്ചും നൽകി. വേഷം ജീന്‍സ് ആയതും ചെരുപ്പിന് ഫ്ലാറ്റ് ഹീല്‍സ് ഉണ്ടായതും കാര്യമായി. ഒരു വിധം ബാലന്‍സ് ചെയ്തു രണ്ട് കാലില്‍ തന്നെ വന്ന് നിന്നു.

ആദ്യ ദിവസം തന്നെ പുതിയ ഓഫീസില്‍ ലേറ്റ് ആവരുതെന്ന് കരുതി ധൃതിയില്‍ നടന്നു. ട്രാന്‍സ്‌ഫെറായി വന്ന ലോണ്‍ ഓഫീസറിനെയും കാത്ത് മേശപ്പുറത്ത് ഫയലുകള്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഇതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മഹാന്‍, റിട്ടയര്‍ ആയിട്ട് മൂന്ന് മാസത്തില്‍ കൂടുതലായെന്ന വസ്തുത ഈ ഫയലുകളുടെ കൂമ്പാരം സമര്‍ത്ഥിക്കുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അമര്‍ത്തി മൂളി കൊണ്ട് അതും പ്രതിഷേധമറിയിച്ചു.

പുതിയ മുഖങ്ങളും പുതിയ പേരുകളും. പരിചയപ്പടലിൻ്റെ വീര്‍പ്പുമുട്ടലുകള്‍. കണ്ട മുഖങ്ങളും കേട്ട പേരുകളും മനസ്സിലിട്ട് ഞാന്‍ 'മാച്ച് ദി ഫോള്ളോയിങ്' കളിച്ചു. സുകുമാരനെ കാണാന്‍ ഒരു സൗകുമാര്യവുമില്ല. മാലിനിക്ക് ചന്ദ്രിക സോപ്പിന്റെ മണമുണ്ടായിരുന്നതിനാല്‍ ആ പേര് അനുയോജ്യം. വട്ടപൊട്ടിട്ടവള്‍ ബിന്ദു. സുഭാഷിൻ്റെ ശബ്ദം തരക്കേടില്ല. പിന്നെ സുഹാസിനി , ഗോവിന്ദന്‍ , ഫിലിപ്പ് , ബിജു , ശാലിനി, രഹാന, ബാലകൃഷ്ണന്‍, ലിസി , അബ്ദുൽ അങ്ങനെയങ്ങനെ. പരസ്പരം വിഭജിക്കുന്ന രേഖകളുടെയെണ്ണം കൂടിവന്നപ്പോള്‍ ഞാന്‍ ആ കളി അവസാനപ്പിച്ചു.

ഉച്ചക്ക് ഊണ് കഴിക്കാന്‍ ഇരുന്നപ്പോഴാണ് രാവിലെ മുതല്‍ ചോദിക്കണമെന്നു കരുതിവെച്ച ചോദ്യം ചോദിക്കാന്‍ ഒരാളെ സൗകര്യത്തിന് കിട്ടിയത് - സെക്ഷന്‍ ക്ലാര്‍ക്ക് സുഹാസിനി.

'ഇവിടെ അടുത്തെവിടെയെങ്കിലും ചെരുപ്പുകുത്തിയുണ്ടോ?'

'ചെരുപ്പുകുത്തിയോ? വന്ന് ഇറങ്ങിയ ഉടനെ ചെരുപ്പ് പൊട്ടിയോ മാഡം?' സുഹാസിനി കോമ്പല്ല് കാട്ടി ഇളിച്ചു. ഇവള്‍ക്ക് ഈ പേര് ചേരില്ലെന്ന് ഞാന്‍ തീര്‍പ്പിച്ചു.

'ഇല്ല. അറിഞ്ഞു വെച്ചിരുന്നാല്‍ അത്യാവശ്യം വരുമ്പോള്‍ ....'

'ബസ് സ്റ്റോപ്പിൻ്റെ നേരെ എതിര്‍ വശത്തൊരുത്തന്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചെരുപ്പ് മാത്രമല്ല അയാള്‍ കുടയും ബാഗുമൊക്കെ നന്നാക്കുമെന്ന് തോന്നുന്നു.'

അയാള്‍ കുടയും വടിയും നന്നാകുമോയെന്ന് ഞാന്‍ തിരക്കിയോ? ഇവര്‍ക്കൊക്കെ ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാല്‍ പോരെ. തോന്നിയ അരിശം മറയ്ക്കാന്‍ ഞാന്‍ വെള്ളം എടുത്ത് കുടിച്ചു.

കൃത്യം അഞ്ച് മണിക്ക് ഞാന്‍ ഇറങ്ങി. സുഹാസിനി പറഞ്ഞതുപ്പോലെ അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. പച്ച ഷേഡുള്ള സണ്‍ഗ്ലാസും, പണ്ട് വെള്ളയായിരിക്കാന്‍ സാധ്യതയുള്ള മുഷിഞ്ഞ ഷര്‍ട്ടും നീല കളങ്ങള്‍ ഉള്ളൊരു നരച്ച ലുങ്കിയും. എഴുപത്തിനോട് അടുത്ത് പ്രായം. കുറച്ചു ചെരുപ്പുകള്‍ മുമ്പിലും വശങ്ങളിലുമായി വരിയായി, ഒരു റബ്ബര്‍ ഷീറ്റിനു മീതെ അടുക്കിവെച്ചിരിക്കുന്നു. ഒന്നുരണ്ട് പ്ലാസ്റ്റിക് സഞ്ചികളും ഒരു തകര പെട്ടിയും അതിൻ്റെ പുറത്തൊരു കാലന്‍ കുടയും. ഒരു വലിയ ഫ്ളക്സ് ബോര്‍ഡിൻ്റെ തണലും പറ്റി അയാള്‍ ചമ്രം പടിഞ്ഞിരിക്കുന്നു. അയാളുടെ സണ്‍ഗ്ലാസുകള്‍ എന്നില്‍ കൗതുകമുണര്‍ത്തി. സണ്‍ഗ്ലാസ് വെച്ചൊരു ചെരുപ്പുകുത്തിയെ ഇതിന് മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല.
അടുത്ത ദിവസം വീണ്ടും കണ്ടപ്പോള്‍ അയാളൊരു ഫ്രീക്കൻ്റെ ചെരുപ്പു തുന്നുകയായിരുന്നു. സണ്‍ഗ്ലാസുകള്‍ അപ്പോഴും മുഖത്ത് തന്നെയുണ്ട്. കുനിഞ്ഞിരുന്ന് തികഞ്ഞ ഏകാഗ്രതയോട് കൂടി ചെരുപ്പ് തുന്നുന്ന അയാളെ കണ്ടപ്പോള്‍ ആ ദൃശ്യമെന്നെ ഫെര്‍ഡിനാഡ് ഹോഡ്ലറുടെ പ്രസിദ്ധമായ 'ദ ഷൂമേക്കര്‍' എന്ന ഛായാചിത്രത്തെ അനുസ്മരിപ്പിച്ചു.

അങ്ങനെയൊന്ന് എനിക്കും ശ്രമിക്കാവുന്നതേയുള്ളു. 'ദ കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'. ആഹാ!! വിശ്വവിഖ്യാതമാവാന്‍ സ്‌കോപ്പുള്ള തലക്കെട്ട്!! ക്യൂബിസത്തില്‍ ഇട്ടൊന്ന് പിടിച്ചാല്‍ ചിലപ്പോള്‍ ക്ലിക്ക് ആവും. ആലേഖനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ വിശദമായ വിശകലനതിന്ന് ശേഷം അതിൻ്റെ വ്യക്തിത്വം നഷ്ട്ടപെടുത്താതെ അമൂര്‍ത്തമായ ഭാവത്തില്‍ ഉല്ലേഖനം ചെയ്യുക, അത്രമാത്രം.

പിന്നെ പിന്നെ രാവിലെയും വൈകുന്നേരവും അയാളെ നിരീക്ഷിക്കുന്നത് ഞാന്‍ പതിവാക്കി. ഈ പ്രായത്തിലും അയാളെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഞാന്‍ വെറുതെ സങ്കല്‍പിച്ചു.
ഒരാഴ്ച്ച കഴിഞ്ഞുകാണും , അന്ന് ഓഫീസില്‍ ലീവ് പറഞ്ഞിരുന്നു. ബസ്സിറങ്ങി ഞാന്‍ അയാള്‍ക്കരികിലേക്ക് നടന്നു. അയാളെ കൊണ്ട് എൻ്റെ ഏറ്റവും പുതിയ ചെരുപ്പ് തുന്നിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ചെരുപ്പൂരി അയാളുടെ നേരെ നീട്ടിയിട്ടും അയാള്‍ എന്നെ ശ്രദ്ധിച്ചതേയില്ല.

'ഈ ചെരുപ്പൊന്ന് ശരിയാക്കണമെല്ലോ.'

'തരൂ നോക്കട്ടെ', അയാള്‍ എൻ്റെ നേരെ കൈനീട്ടി വായുവില്‍ തപ്പി. ചെരുപ്പ് കൈയില്‍ തടഞ്ഞപ്പോള്‍ അയാള്‍ അത് വാങ്ങി തിരിച്ചും മറിച്ചും വിരലുകള്‍ കൊണ്ട് പരിശോധിച്ചു.

ഞാന്‍ തലക്കെട്ടില്‍ ചെറിയ ഒരു മാറ്റം വരുത്തി, 'ദ ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്'.

'ഇതിനു കുഴപ്പമൊന്നുമില്ലല്ലോ', ചോദ്യഭാവത്തില്‍ അയാള്‍ എൻ്റെ നേരെ മുഖമുയര്‍ത്തി.

'പുതിയതാ , ചുറ്റും നൂലിട്ടൊന്നു ബലപ്പെടുത്തി തന്നാല്‍ ...'

'ചെരുപ്പിൻ്റെ നിറമെന്താ?'

പെട്ടന്ന് എനിക്ക് വര്‍ണ്ണങ്ങളുടെ ചക്രം ഓര്‍മ്മ വന്നു. കൗതുകരമായ ഒരു ആശയം മനസ്സില്‍ ഉടലെടുത്തു.

'പച്ച', ഞാന്‍ ആ ചുവന്ന ചെരുപ്പിനെക്കുറിച്ച് കള്ളം പറഞ്ഞു. വര്‍ണചക്രത്തില്‍ ചുവപ്പിൻ്റെ പരിപൂരകമായ നിറമാണ് പച്ച.

അയാള്‍ അരികിലിരുന്ന തകരപെട്ടി തുറന്നു. അതില്‍ പല നിറത്തിലുള്ള നൂലുകള്‍ വരിയായി അടുക്കി വെച്ചിരിക്കുന്നു. മൂന്നാമത്തെ വരിയില്‍നിന്നും അഞ്ചാമതിരുന്ന പച്ച നൂല്‍ എടുത്തയാല്‍ പുറത്തു വെച്ചു. എൻ്റെ ചെരുപ്പില്‍ കൂടി അയാളുടെ കൈകള്‍ പരതി നടന്നു. നൂല്‍ സൂചിയില്‍ കോര്‍ത്തയാള്‍ പണി തുടങ്ങി.

അയാളുടെ ഷര്‍ട്ടിനും പല്ലുകള്‍ക്കും ഒരേ നിറമായിരുന്നു. പ്രായത്തിൻ്റെ ചുളിവുകളേക്കാള്‍ കൂടുതല്‍ അയാളുടെ മുഖത്ത് , ജീവിതത്തിൻ്റെ ചുളിവുകള്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി. ഇടത്തെ കാതില്‍, പണ്ടത്തെ പത്തുപൈസാ നാണയവട്ടത്തില്‍ ഒരു നിറം മങ്ങിയ കടുക്കന്‍. തലയില്‍ മുടികളെക്കാള്‍ കൂടുതല്‍ വിയര്‍പ്പുതുള്ളികള്‍ തിങ്ങി നിന്നു. തുന്നുന്ന താളക്രമത്തില്‍ അയാളുടെ തല ഉയരുകയും താഴുകയും ചെയ്തപ്പോള്‍ അവ വെയിലേറ്റു തിളങ്ങി. തേയ്മാനം വന്ന തുകല്‍ തുണിപോലെ ചുക്കി ചുളിഞ്ഞ വിരലുകള്‍. നീണ്ട നഖങ്ങള്‍ക്കിടയില്‍ ചേറിൻ്റെ കറ.

ആ വിരലുകളുടെ താളക്രമം നോക്കി നിന്നപ്പോള്‍ വിവരിക്കാന്‍ പറ്റാത്ത ഒരു ശാന്തി അനുഭവപ്പെട്ടു - വാച്യതയുടെ, ആവര്‍ത്തനത്തിൻ്റെ… അങ്ങനെയെന്തോ ഒന്ന്. ഒരു ചിത്രകാരൻ്റെ നിരന്തരവും പൗനരുക്ത്യവുമായ ബ്രഷ് സ്‌ട്രോക്കുകള്‍ പോലെ!!

ഒരു ചെരുപ്പ് കഴിഞ്ഞപ്പോള്‍ മറ്റേ ചെരുപ്പും അയാള്‍ അത് പോലെ ഭംഗിയായി തുന്നി. ചുവന്ന ചെരുപ്പില്‍ പച്ച നൂല്‍. നല്ല ചേര്‍ച്ച. പണി കഴിഞ്ഞയാള്‍ നൂല്‍ യഥാസ്ഥാനത്ത് തിരികെ വെച്ചു.

'എത്രയായി?'

'ഇപ്പോള്‍ സമയം എത്രയായി കാണും?', അയാള്‍ മറുചോദ്യം ചോദിച്ചു.

'പത്തരയാകാന്‍ പോകുന്നു.'

'എന്നാല്‍ ഒരു കാപ്പിയുടെ കാശ് തരൂ.'

'അറുപത് രൂപയുണ്ട്, മതിയാക്കുമോ?'

'മ്മ്'

അയാള്‍ എഴുന്നേറ്റു മെല്ലെ നടന്ന് തുടങ്ങി. വലതുകാലിൻ്റെ ഉപ്പൂറ്റി തറയില്‍ തൊടാതെ വെച്ച് വെച്ച്. അയാള്‍ നഗ്‌നപാദനായിരുന്നു. ചെരുപ്പിലാത്ത ചെരുപ്പുകുത്തി.

'ദ ഷൂലെസ്സ് കോബ്ബ്‌ലര്‍'. ഒരു ചിത്രത്തിന് രണ്ട് പേരുകള്‍ കൊടുക്കുന്നത് അത്ര അസാധാരണമാന്നോ? അല്ലെങ്കില്‍ 'ദ ഷൂലെസ്സ് ബ്ലൈന്‍ഡ് കോബ്ബ്‌ലര്‍ ആന്‍ഡ് ഹിസ് സണ്‍ഗ്ലാസ്സ്‌സ്' എന്നാക്കിയാലോ? എനിക്ക് ചിരി വന്നു.

'നിങ്ങള്‍ക്ക് ഒരു ചെരുപ്പ് വാങ്ങിയിട്ടുകൂടേ?'

'എന്തിന്?'

'എല്ലാരും ഇടുന്നത് കൊണ്ട്. പാദങ്ങളുടെ സംരക്ഷണത്തിന്.'

'അത് പൊട്ടിയാല്‍ എനിക്കത് തുന്നേണ്ടി വരില്ലേ?'

ഇയാള്‍ക്ക് വട്ടാണ് എന്നോര്‍ത്തുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു. തിരക്കുള്ള ബസ്സില്‍ ഇടിച്ചു കേറി കമ്പിയില്‍ തൂങ്ങി നില്‍കുമ്പോള്‍ ഇനി അയാള്‍ക്ക് ഏത് ചെരുപ്പ് തുന്നാന്‍ കൊടുക്കണമെന്ന് ഞാന്‍ ആലോചിച്ചു.

അടുത്തത് ആ നീല ചെരുപ്പായാലോ? നീലയുടെ പരിപൂരകമായ നിറം പിംഗലം. പരിപൂരകം തന്നെ വേണമെന്നില്ല സമാനമായ നിറങ്ങളും പരീക്ഷിക്കാം. വര്‍ണ്ണങ്ങള്‍ തമ്മിലുള്ള ലയം, അതാണ് മുഖ്യം.

മനസ്സില്‍ ഒരു വര്‍ണ്ണചക്രം ഇങ്ങനെ കിടന്ന് കറങ്ങി. കറങ്ങും തോറും അതിലെ നിറങ്ങള്‍ തമ്മില്‍ കെട്ടുപിണഞ്ഞ് ഓരോന്നായി വെണ്‍മയുടെ നിറമില്ലായിമയില്‍ അദൃശ്യമാവുന്നു. അപ്പോള്‍ സ്വാഭാവികമായൊരു സംശയം നിങ്ങള്‍ക്കുണ്ടാവാം - നിറമില്ലായിമ കറുപ്പല്ലേ, വെളുപ്പാണോ?

നിറങ്ങളെല്ലാം ഉള്ളില്‍ ഒളിപ്പിക്കുന്നത് കറുപ്പ്. നിറങ്ങളെല്ലാം പുറംതള്ളുന്നത് വെളുപ്പ്. അപ്പോള്‍ നിറമില്ലായിമ വെളുപ്പല്ലേ? അല്ലെങ്കില്‍ നമ്മള്‍ തമ്മിലെന്തിനാ തര്‍ക്കം - ഇവ രണ്ടും നിറങ്ങളേയല്ല. ഞാന്‍ പറയുന്നതല്ല , ഭൗതികശാസ്ത്രത്തില്‍ അങ്ങനെയൊക്കെയാണത്രെ.