Total Pageviews

Monday, September 26, 2016

കവിത : ഒരു കണ്ണുനീർ തുള്ളിയുടെ പ്രയാണം



മിഴിദളങ്ങളിൽ ഒളിക്കുന്നുവോ ആഴി തൻ അപാരത
ശ്രവിക്കുന്നില്ലാരും ഉള്ളിലെ പ്രളയത്തിൻ ഗർജ്ജനം.

ഇമയഗ്രങ്ങളിൽ നിന്നുതിരും കേവലമാമൊരു അശ്രുബിന്ദു
ഒഴുകുന്നിതാ നിൻ കവിള്‍ത്തടത്തിലൂടെ മന്ദമായി.

വീണിതാ പതിക്കുന്നു നിൻ അധരങ്ങൾക്കുമേൽ 
അവയോ , വിറയ്ക്കുന്നു സ്വ വ്യസനത്തിന് ഹിമവർഷത്താൽ 

നാവിലലിയും ലവണരസം , ഈ നയനജലം
ആഴിയിൽ ജനനം ആഴിയിൽ മരണം.

Sunday, September 25, 2016

Poem : Lonely Silhouette



Why does your memories still sting the eyes?
This is not what they said will ensue.
Time’s supposed to wave the mystic wand
And sweep the reminiscences far from pursue.
Your silhouette on the mind’s so very deep perhaps……?

Thursday, September 22, 2016

കഥ : സ്‌ഫടികദർശനം




[Published മാതൃഭൂമി പ്രസിദ്ധീകരിച്ച ഗൾഫ് മലയാളികളുടെ ചെറുകഥാ സമാഹാരം "കിതാബ് - ഇത് ഞങ്ങളുടെ കഥ", 2016]

പുതുച്ചേരി.......ഫ്രഞ്ചു  കൊളോണിയൽ സംസ്ക്കാരത്തിൻ്റെ അടയാഭരണങ്ങൾ ഇപ്പോഴും വാരിചുറ്റി നിൽക്കുന്ന നഗരം. വൃക്ഷരേഖിതമായ തെരുവുകൾ, കല്ലുപാകിയ നടപ്പാതകൾ, കടുകെണ്ണയുടെ നിറമുള്ള ഭവനങ്ങൾ, അങ്ങനെ പലതരം ചിത്രോപമമായ കാഴ്ചകളും പ്രശാന്തസുന്ദരമായ അന്തരീക്ഷവും പ്രധാനം ചെയ്യുന്ന പട്ടണം. പൈതൃകപരമായ  ചാരുത്വം തുളുമ്പുന്ന ലഘു ഭക്ഷണശാലകൾ, ചരിത്രശാലകൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി തച്ചുശാസ്‌ത്രവിസ്മയങ്ങളാൽ സമ്പന്നമാണ് പുതുച്ചേരി.

റൊമൈൻ റോലാൻഡിലെ അസിസ്റ്റൻറ്റ് ലൈബ്രേറിയനായി അവിടെ വന്നിറങ്ങിയപ്പോൾ മുതൽ ഞാൻ ആ നഗരത്തെ പ്രണയിച്ചു തുടങ്ങിയെന്ന് തോന്നുന്നു. പൊതുവേ അന്തര്‍മുഖിയായെനിക്ക് ഈ നഗരം എന്തുകൊണ്ടോ സ്വപ്നങ്ങളുടെ ഏദന്‍തോട്ടമായി. ഏതോ പൂര്‍വ്വജന്മത്തീരത്തേക്ക്  മടങ്ങിയത് പോലെ.

വില്ല് ബ്ലാഞ്ചിൽ  [വൈറ്റ് ടൌൺ] ഒരു വാടകമുറിക്കുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് മിസിസ്.ഷീലാ റോമിലിയുടെ "ഓ റുവാർ" [au revoir] എന്ന വസതിക്ക്  മുമ്പിലാണ്. പിരിയുമ്പോൾ വീണ്ടുമൊരു കണ്ടുമുട്ടലിൻ്റെ പ്രത്യാശകിരണങ്ങൾ ബാക്കി നിർത്തുന്ന ഒരു യാത്രാവന്ദനമാണ് "ഓ റുവാർ".  ശരിക്കും കാവ്യാത്മകം. പടർന്നു പന്തലിച്ചു നിൽക്കുന്ന മഞ്ഞ ബൂഗേൻവിലീയ പുഷ്‌പങ്ങൾ കൊണ്ട് പാതി മറഞ്ഞ ആ ചാര നിറമുള്ള  കോട്ടേജ്, കാല്‍പനികനവോത്ഥാനപദ്യങ്ങളേ അനുസ്മരിപ്പിച്ചു.

ഒരു കൈയിൽ കൊന്തയും മറുകൈയിൽ ഊന്ന് വടിയും, മുഖം നിറയെ ജരകളും, ചാരനിറമുള്ള മുടിയും കണ്ണുകളുമായി, എൺപതിലുകളിലും ചുറുചുറുക്കും ഉന്മേഷവും കാത്തുസൂക്ഷിക്കുന്ന, വളരെ സഹൃദയമായി സംസാരിക്കുന്ന മിസിസ്.റോമിലിയേ എനിക്ക് നന്നേ പിടിച്ചു. ഞായറാഴ്ച  മുതൽ താമസമാക്കാമെന്നുറപ്പിച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഴക്കം ചെന്നയൊരു എഴുത്തുമേശയുടെ പുറത്തിരിക്കുന്ന സ്ഫടികഗോളത്തിൽ കണ്ണുടക്കിയത്. പുസ്തകങ്ങളിലും കഥകളിലുമൊക്കെ ഭാഗ്യപ്രവാചകരുടെ കൈയ്യിലും മറ്റും കാണുന്നത് പോലെയൊരണ്ണം.

"മിസിസ്.റോമിലിക്ക് ഭാവി പ്രവചിക്കാനറിയുമോ?"

"എല്ലാ മനുഷ്യർക്കും ഒരു ഭാവിയേയുള്ളു ഗാഥാ.... അത് മരണമാണ്. ആ അനിവാര്യതയിലേക്കുള്ള ദൂരവും പാതയും..........അതെല്ലേ എല്ലാപേരും തേടുന്നത്?  ഈ ക്ഷണവും ആ അനിവാര്യതക്കുമിടയിലേ നിമിഷങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള നമ്മുടെ വിഫലശ്രമല്ലേ ഈ ഭാവിയെക്കുറിച്ചുള്ള കൗതുകം?"

"ആയിരിക്കാം. പക്ഷേ കൗതുകമല്ലേ , തൂത്തുകളയാൻ പ്രയാസമാണ്. മിസിസ്.റോമിലിക്ക് എൻ്റെ ഭാവി പ്രവചിക്കാൻ കഴിയുമോ?"

"ഭവിഷ്യജ്ഞാനം പ്രവചിക്കപ്പെടേണ്ടതല്ല. സ്വയം നിരീക്ഷികേണ്ടയൊന്നാണ്.  ഞായറാഴ്ച വരൂ. നമ്മുക്ക് ശ്രമിക്കാം."

പക്ഷേ ആ ഞായറാഴ്ചയും പിന്നീടുള്ള ഒന്ന് രണ്ട് ഞായറാഴ്ചകളിൽ ശ്രമിച്ചിട്ടും ഗോളത്തിൽ എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. നിരാശയാൽ അക്ഷമയായ എന്നെ മിസിസ്.റോമിലി സമാധാനിപ്പിച്ചു,

"ഉപബോധമനസ്സിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന അന്തർജ്ഞാനം  ബോധമനസ്സിൻ്റെ വ്യാപ്തിക്കുള്ളിൽ വന്നു ചേരണം. എല്ലാ മനുഷ്യരിലും അമാനുഷിക മഹച്ഛക്തികളുണ്ട്. ഈ സ്ഫടികഗോളത്തിൻ്റെ പ്രകാശകിരണങ്ങളെ  നീ ഏകാഗ്രമായി വീക്ഷിക്കുമ്പോൾ ആ അറിവുകൾ നിനക്കിതിൽ ദർശിക്കാൻ പറ്റും. ഗിവ് ഇറ്റ് സമ് ടൈം ഗാഥാ. വന്നു തുടങ്ങിയാൽ പിന്നെ കടിഞ്ഞാന്നില്ലാത്ത കുതിരയെപ്പോലെ  അവ അവിരാമമായി പ്രവഹിച്ചുകൊണ്ടേയിരിക്കും. ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം."

വിചിത്രമെന്നു പറയട്ടെ, സ്‌ഫടികദർശനത്തിൽ ഞാൻ ആദ്യം കണ്ട ഭാവി എന്നെ കുറിച്ചായിരുന്നില്ല. തൂവെള്ള നിറമുള്ള മുറിയിൽ ഒരു സ്ത്രീ നിന്ന് കരയുന്നു. അവരുടെ വിങ്ങലുകളുടെ ആവൃത്തി കൂടി കൂടി വന്നു. അവർക്കരികിലായി കറുത്ത വസ്ത്രം ധരിച്ച, അസാമാന്യ സൗന്ദര്യമുള്ള മറ്റൊരു സ്ത്രീ, ക്ഷമയോടെ അവരേ നോക്കി കൈകൾ നീട്ടി നിൽക്കുന്നു. അവരുടെ നീണ്ടു കറുത്ത മുടിയും കറുത്ത ഉടയാടയും കാറ്റടിക്കുന്നതു പോലെ പാറിപ്പറക്കുന്നു. കുറച്ചു സമയത്തിനു ശേഷം അവർ രണ്ടുപേരും ദൂരേക്ക് നടന്നകന്നു.

ഞാൻ എന്നും ബസ്റ്റോപ്പിൽ കാണാറുള്ള സ്ത്രീയായിരുന്നു ഒരാൾ. കറുത്ത വസ്ത്രധാരിണി ആരെന്നെനിക്ക് അന്ന് മനസ്സിലായില്ല. നാലാം നാൾ ചീറിപ്പാഞ്ഞു വന്നയൊരു ടിപ്പർ ലോറി എൻ്റെ മുന്നിലൂടെ നിർത്താതെ ഓടിപ്പോയപ്പോൾ അവർ ആരാണെന്ന് ഞാൻ മനസ്സിലാക്കി - മരണത്തിൻ്റെ  മാലാഖ.

പിന്നീടൊരിക്കൽ  ഒട്ടും പരിചയമില്ലാത്ത  മധ്യവയസ്കനായ ഒരു മനുഷ്യനെയും അയാളുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയെയും കണ്ടു . അവർ കമിതാക്കൾ ആണെന്ന് തോന്നി. കൈകൾ കോർത്തുപിടിച്ചും , പരസ്പരം ആലിംഗനം ചെയ്തും,  കടൽത്തീരത്ത് കൂടി തമാശകൾ പറഞ്ഞും , പൊട്ടിച്ചിരിച്ചും അവർ നടന്നു. എത്ര ആലോചിച്ചിട്ടും അവരെയും എന്നെയും ബന്ധിപ്പിക്കുന്ന കണ്ണി എനിക്ക് മനസ്സിലായില്ല.  മിസിസ്. റോമിലിക്ക് പക്ഷെ ഒട്ടും ആശങ്കയിലായിരുന്നു , "ഇറ്റ്  ഈസ്  ജസ്റ്റ്  എ മാറ്റർ ഓഫ് ടൈം, മൈ ഡിയർ."

മിസിസ്. റോമിലിക്ക് തെറ്റിയില്ല. എൻ്റെ സഹപ്രവർത്തക റീനയുടെ വീട്ടിൽ വിരുന്ന് പോയ ഞാൻ അവളുടെ ഭർത്താവ് ഫിലിപ്പിനെ കണ്ട് ഞെട്ടി. അയാൾ  ഗർഭിണിയായ അവളോട് കാണിക്കുന്ന അമിത സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പൊള്ളത്തരം അധികനേരം സഹിക്കാനാവാതെ ഒരു തലവേദനയെ കൂട്ടുപിടിച്ചു ഞാൻ അവിടെ നിന്നിറങ്ങി. പിന്നെ പലപ്പോഴും ഭർത്താവിൻ്റെ സ്നേഹത്തെ കുറിച്ചവൾ വാചാലയാകുമ്പോൾ സഹതാപത്തിൻ്റെ നിഴലാട്ടങ്ങൾ എൻ്റെ കണ്ണുകളിൽ പ്രതിഫലിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. അല്ലെങ്കിൽ തന്നെ മറ്റൊരാളെ വിലയിരുത്താൻ ഞാൻ ആര്? അയാൾക്കും കാണുമായിരിക്കും അയാളുടേതായ ന്യായികരണങ്ങൾ.

പെട്ടന്നൊരു ദിവസം ഞാനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ദൃശ്യം തെളിഞ്ഞു.  സുമുഖനായൊരു ചെറുപ്പക്കാരനും അഞ്ചോ ആറോ വയസുള്ള നല്ല ഓമനത്തമുള്ളൊരു പെൺകുഞ്ഞും. ഏതോ മലമുകളിലാണവർ. ചുറ്റും പച്ചപ്പ് . അവളോടി വന്ന് അവൻ്റെ മടിയിൽകയറി ഇരുന്നു , അവൻ്റെ കവിളത്ത്  ചുംബിച്ചു , അവൻ്റെ താടിയിൽ അവളുടെ കവിളുകളുരസി. അവൻ അവളെ വാരിയെടുത്ത് മേൽപ്പോട്ടുയർത്തി വട്ടം കറക്കി. അവളുടെ പൊട്ടിച്ചിരിക്കുന്ന  മുഖത്തിനും അവൻ്റെ കണ്ണുകളിലെ തിളക്കത്തിനും സ്ഫടികഗോളത്തിലേ പ്രകാശരശ്മികളേക്കാൾ  തേജസുണ്ടായിരുന്നു.

പിന്നെ പലപ്പോഴും ഈ ദൃശ്യം  സ്ഫടികഗോളത്തിൽ  ആവർത്തിക്കപ്പെട്ടു. അവർ എൻ്റെതാണെന്ന് തോന്നാൻ എന്തേ കാരണം?   മിസിസ്. റോമിലിയുമായി  ഒരു ചർച്ച  വേണ്ടെന്ന്  ഞാൻ തീരുമാനിച്ചു. പതിവ് പല്ലവി പറഞ്ഞവർ ഒഴിയാനാണ് സാധ്യത.

ഓരോ ദിവസവും ഞാൻ അവനുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷിച്ചു.  ബസ് സ്‌റ്റോപ്പിലും , ലൈബ്രറിയിലും , കഫേകളിലും ഞാൻ അവനേ തിരഞ്ഞു. പ്രഥമനുരാഗത്താൽ വിവശയായ ഒരു  കൗമാരപ്രായകാരിയെപ്പോലെ ഞാൻ സ്വപ്നങ്ങൾ കണ്ടു. അവനും ഞാനുമായിട്ടുള്ള കൂടിക്കാഴ്ചയുടെ നാടകീയമായ അനന്തസാധ്യതകൾ  മെനഞ്ഞു. ഞങ്ങൾക്കുണ്ടാവുന്ന കുഞ്ഞായിരിക്കുമോ അവൾ? ചിന്തകളുടെ വേലിയേറ്റത്തിൽ എനിക്ക് ജ്യാള്യത തോന്നി. മൂളിപ്പാട്ടുകൾ ചുണ്ടുകളിൽ നിന്നും ഞാൻ അറിയാതെ വഴുതി ഒഴുകി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഷെൽഫുകൽക്കിടയിലൂടെ ഞാൻ അവനെ കണ്ടു. എൻ്റെ മേശക്കരികിൽ  വന്ന്  ചുറ്റുപാടും തിരയുന്ന അവൻ്റെ അരികിലേക്ക്  വികാരവിക്ഷോഭങ്ങൾ അടക്കാൻ പണിപ്പെട്ട് ഞാൻ നടന്നു ചെന്നു. അപ്പോഴാണ് അവൻ്റെ പിന്നിൽ നിന്നും എത്തിനോക്കുന്ന അവളേ ഞാൻ കണ്ടത്. അതേ ചന്തമുള്ള മുഖം.  എൻ്റെ ചിന്തകൾ കുഴഞ്ഞു മറിഞ്ഞു. അമ്പരപ്പ് മാറിയപ്പോൾ സ്ഫടികദർശനത്തിൻ്റെ അർത്ഥതലങ്ങൾ പതിയെ പതിയെ തെളിഞ്ഞു.

പുതിയ അംഗത്വം എടുക്കാൻ വന്ന അവനോട്  ഞാൻ  ലൈബ്രെറിയുടെ  നിയമങ്ങളും ചട്ടങ്ങളും ഒരുവിധം പറഞ്ഞൊപ്പിച്ചു . എൻ്റെ ഹൃദയമിടിപ്പിൻ്റെ ചടുലതാളങ്ങൾ  അവൻ കേൾക്കുമോയെന്ന് ഭയമായിരുന്നുയെനിക്ക്. ഫോം പൂരിപ്പിക്കുന്നയവനെ ഞാൻ ഒളിക്കണ്ണുകളാൽ വീക്ഷിച്ചു. സ്ഫടികഗോളത്തിൽ കണ്ട തിളക്കമാർന്ന കണ്ണുകൾ പക്ഷേ ഇപ്പോൾ കറുത്തവക്കുകളുള്ള  ഒരു കണ്ണടയുടെ പിന്നിലായിരുന്നു.

ആദിത്യ ശേഖരും മാളവികയും. ഒരു പ്രമുഖ ബാങ്കിലേ സോണൽ മാനേജർ. ഇറങ്ങാൻ നേരം അവൻ  "ഓ റുവാർ" പറഞ്ഞു. ആ വാക്കിൻ്റെ പൊരുൾ എനിക്കറിയാവുന്നതു പോലെ അവനറിയില്ലല്ലോ........

അവനുമായുള്ള സൗഹൃദത്തിൻ്റെ വരുംകാല സര്‍ഗ്ഗങ്ങൾ കാണുവാൻ തിരക്കിട്ടു വീട്ടിലെത്തിയെനിക്ക് കാണാൻ കഴിഞ്ഞത് നിലത്തു ചിന്നിച്ചിതറിയ  സ്ഫടികഗോളശകലങ്ങളേ  വികാരഹീനമായ നോക്കി നിൽക്കുന്ന മിസിസ്.റോമിലിയെയാണ്.

ഒന്നും പറയാൻ കഴിയാതെ സ്‌തംഭിച്ചുനിന്ന എന്നോട് അവർ പറഞ്ഞു , "ചില വസ്തുക്കൾ ഇങ്ങനെയാണ് ഗാഥാ, അവയുടെ ഉദ്ദിഷ്ടകാര്യം പൂർത്തീക്കരിക്കുമ്പോൾ അരങ്ങൊഴിയും ....ഒട്ടുമിക്ക ബന്ധങ്ങളും പോലെ. അത്  മിക്കപ്പോഴും യുക്തിചിന്തക്കതീതമായിരിക്കും. "

ആ ശകലങ്ങൾ എൻ്റെ അനാഗതകഥനങ്ങളുടെ ഉപസംഹാരമാണെന്ന് ഞാൻ വേദനയോടെ മനസിലാക്കി.

ചിതറിയ കഷണങ്ങൾ പെറുക്കിയെടുക്കുമ്പോൾ ഞാൻ ഓർത്തു, "ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പലപ്പോഴും  ആകസ്‌മികതയിൽ അധിഷ്‌ഠിതമല്ലേ? ദീര്‍ഘദര്‍ശനങ്ങൾ ഒരു തരത്തിൽ നോക്കിയാൽ  ആ സന്തോഷം കവർന്നെടുക്കുകയല്ലേ ചെയ്യുന്നത്?

അപ്രതീക്ഷിതമായയൊരു സന്ദേശം,  യാദൃശ്ചികമായൊരു ആലിംഗനം, തല്‍ക്ഷണമുള്ളയൊരു  പുഞ്ചിരി , കാലം തെറ്റി വന്നയൊരു ചാറ്റൽ മഴ,  പദ്ധതീകരിക്കാത്ത  ഒരു വിനോദയാത്ര........ ഒരു പക്ഷെ ഇവയൊക്കെ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ അനുഭവസുഖത്തിൻ്റെ  മാറ്റ് കുറയില്ല? അജ്ഞതയിൽ  പൊതിഞ്ഞ പ്രതീക്ഷകൾക്ക് പലപ്പോഴും ഒരു പ്രത്യക സുഖമുണ്ട്.  ഒരു സ്‌ഫടികദർശനവും അതിന്ന് പകരമാവില്ല.

അന്ന് രാത്രി ഞാൻ സുഖമായി ഉറങ്ങി, പ്രവചനാതീതമായ  ഒരു നാളയിൽ ഉണരാൻ വേണ്ടി.  മനസ്സ് അലകളിലാത്ത കടൽ പോലെ............."ഓ റുവാർ".

Friday, September 16, 2016

Poem : Until Perhaps Eternity Ends




And another month goes by!
..................and counting still.
The pain is still as intense,
The wound is still as raw,
The vaccum remains unfathomable.


I hope it stays that way for ever.
I don't want time to heal this,
I don't want you to disappear behind the realm of forgotten memories.

I want you to live on in our hearts,
I want each one of us to remember you everyday.
Until perhaps eternity ends!!!

കഥ : അഹം ശവസ് ......ഒരു മനോരോഗവിദഗ്ദ്ധയുടെ ദിനക്കുറിപ്പ്


ദർശൻ മാത്യു. വയസ്സ് 32. സസ്പെക്ടഡ് ഡിലൂഷനൽ  സൈകോസസ്. നോൺ-വൈലൻറ്റ്.

Dr. മാത്തൻ്റെ  റിഫർൽ  നോട്ട്  വായിച്ചതിന്ന് ശേഷം ഞാൻ  മുന്നിലിരിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ നോക്കി. 


നിദ്രാവിഹീനതയുടെ നിറഭേദങ്ങൾ നിഴലിക്കുന്ന കണ്ണുകൾ. ഉലഞ്ഞമുടി. കുറ്റിത്താടി.  അഴുക്കുപുരണ്ട നഖങ്ങൾ. അവൻ്റെ നോട്ടം ദിശാബോധമില്ലാത്ത പട്ടം പോലെ എന്നിലൂടെ കയറിയിറങ്ങി അങ്ങ് ദൂരെയെവിടയോ ഒടക്കി നിൽക്കുന്നു. ഇടക്കിടെ അവൻ തൻ്റെ രണ്ട് കൈകളും മാറി മാറി ചൊറിയുണുണ്ട്.


"ദർശന് എന്നോട് എന്തോ പറയാനുണ്ടല്ലോ, മടിക്കാതെ പറഞ്ഞോളൂ. വാട്ട് ഈസ് ബൊതെറിങ് യു?". 


"പ്ളീസ്......പ്ളീസ് ഹെൽപ് മീ .........നിങ്ങളെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ......പ്ളീസ്........ഐ ക്യാണ്ട് ബെയർ  ദിസ് എനിമോർ......." ദയനീയത നിറഞ്ഞ പതിഞ്ഞ ശബ്ദം. ചെറിയ വിറയലും. കണ്ണുകൾക്കപ്പോഴും ഒരു . നിർലക്ഷ്യത.


"തീർച്ചയായും എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. പറയൂ, ദർശനെ അലട്ടുന്നത് എന്തായാലും എന്നോട് തുറന്ന് പറയൂ."


ചൊറിച്ചിൽ നിർത്തി രണ്ട് കൈകളും മണപ്പിക്കുന്നു. മുഖത്ത് അറപ്പ് പ്രതിഫലിക്കുന്നു. പിന്നെയും ചൊറിച്ചിൽ തുടർന്നതല്ലാതെ അവൻ ഒന്നും പറയാൻ ഭാവമില്ലെന്ന് മനസിലായതുകൊണ്ടു ഞാൻ പിന്നെയും ചോദിച്ചു ,  


"ആക്സഡൻറ്റ് നടന്നിട്ട് ഇപ്പോൾ എത്രനാളായി?"


"മൂന്ന് മാസം. രണ്ടാഴ്ച്ച . നാല് ദിവസം................" നിർത്തി കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്കൊന്ന് നോക്കിയിട്ട് തുടർന്നു "...................അഞ്ചു മണിക്കൂർ . പത്തു മിനറ്റ്. 20 സെകൻഡ്."  


തീയതി ശെരിയാണ്. എൻ്റെ മുന്നിലിരിക്കുന്ന മെഡിക്കൽ റകോർഡ്സ് അത് ശെരി വെക്കുന്നു.


"ദർശൻ്റെ  വീട്ടിൽ ആരൊക്കെയുണ്ട് ?" 


"അപ്പച്ചൻ .....അമ്മച്ചി.....അനിയൻ"


"ദർശൻ ആഹാരം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അമ്മച്ചി പറഞ്ഞല്ലോ.....അതെന്താ അങ്ങനെ?"


അയാൾ കണ്ണടച്ച് ഒരു ദീർഘനിശ്വാസം വിട്ടു. എന്നിട്ട് നിരാശയോടെ തല കുലുക്കി. പ്രതീക്ഷിച്ചത്  പോലെ മറുപടിയൊന്നും വന്നില്ല.


അവനെ സഹായിക്കാൻ ഞാൻ പ്രാപ്തയാണെന്ന് അവന്  ബോധ്യപ്പെട്ടിട്ടുണ്ടാവണം.  നേരത്തെ നടത്തിയ സഹായാഭ്യർത്ഥന അതിൻ്റെ സൂചനയാണ് , അല്ലെങ്കിൽ ആശയറ്റ മനസ്സ് പിടിവള്ളി തേടിയതാകാം. 


അവൻ്റെ  അടഞ്ഞ മനസ്സിലേക്കുള്ള താക്കോൽ...........അവൻ്റെ രൂഢമൂലമായ വ്യാകുലതകളെയും അരക്ഷിതത്വത്തെയും പുറത്തു കൊണ്ടുവരണമെങ്കിൽ  അവന് എൻ്റെ വിശ്വാസ്യത ബോധ്യപ്പെടണം. ഒരു മനോരോഗ വിദഗ്ദ്ധയുടെ മുഖപ്പ് എന്നിൽ അവൻ കാണാൻ പാടില്ല. ഒരു സുഹൃത്തോ അതുമല്ലെങ്കിൽ  കുറഞ്ഞപക്ഷം അവനോട്  അനുതാപമുള്ളയൊരു പരിചിതയോ  ആയി അവൻ എന്നെ കണ്ട് തുടങ്ങുമ്പോൾ അവൻ്റെ  മനസ്സിലെ മതിഭ്രമത്തിൻ്റെ കവാടം എനിക്കായി തുറക്കപ്പെടും.


അതിൻ്റെ ആദ്യം പടി , ഞാൻ  തെറ്റുകൾ പറ്റാവുന്ന ഒരു സാധാരണ സ്ത്രീയാണെന്ന് അവന് തോന്നണം. ഞാൻ മഗ്ഗിൽ നിന്നും കുറച്ചു കോഫി നുകർന്നിട്ട് , തിരിച്ചു വയ്ക്കുമ്പോൾ എൻ്റെ ടോപ്പിലും മേശമേലും സോദ്ദേശ്യമായി തുളുമ്പി.


"ഓ  ...ഐ ആം സോറി.  വൺ മിനിറ്റ് ദർശൻ , പ്ളീസ് എസ്ക്യൂസ് മീ. ഞാൻ ഇപ്പോൾ വരാം."


വാഷ് എരിയയുടെ സൈഡിൽ നിന്നും ഞാൻ അവനെ ശ്രദ്ധിച്ചു. അവൻ മെല്ലെ ടിഷ്യു എടുത്ത്  മേശപ്പുറം തുടച്ചു.  ആദ്യത്തെ കടമ്പ കടന്ന സന്തോഷം ഉള്ളിലൊതുക്കി ഞാൻ തിരിച്ചുവന്നിരുന്നു.


"പറയൂ ദർശൻ. എന്താണ്  ആഹാരം കഴിക്കാൻ കൂട്ടാക്കാത്തത് ?"


"ആരും എന്നെ വിശ്വസിക്കുന്നില്ല ഡോക്ടർ. എൻ്റെ അമ്മച്ചി പോലും......." 


"എന്ത് വിശ്വസിക്കുന്നില്ല?"


അവൻ മുന്നോട്ടാഞ്ഞു സ്വരം താഴ്ത്തി പറഞ്ഞു , "ഡോക്ടർ, ഞാൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എൻ്റെ മസ്തിഷ്കം പ്രവർത്തനരഹിതമാണ്.  എൻ്റെ ഹൃദയം ദ്രവിച്ചുപോയിരിക്കുന്നു."


"ഐ . സീ".  അസ്തിത്വനിരസനം - ഡിനായൽ  ഓഫ് എക്സിസ്റ്റൻസ്. ശ്രദ്ധയുടെയും  ജിജ്ഞാസയുടെയും പ്രകടനം അവർ പ്രതീക്ഷിക്കും. ഞാൻ രണ്ടുമെടുത്ത് മുഖത്തണിഞ്ഞു.


"മരിച്ചവർ ആഹാരം കഴിക്കുമോ? അവർക്കു വിശപ്പുണ്ടാകുമോ?"


"ഇല്ല."


"പിന്നെ ഞാൻ എന്തിന് കഴിക്കണം? കഴിച്ചിട്ട് കാര്യമില്ല.......ഞാൻ മരിച്ചില്ലേ......" അവൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകളിൽ എന്തോ തിരഞ്ഞു.


താദാത്മ്യം. സഹാനുഭൂതി. തന്മയീഭാവം. അതാണവർ തിരയുന്നത്. അതവർക്ക് കൊടുത്തേ മതിയാകൂ.


"ശരിയാണ്..............." , ഞാൻ കണ്ണട ഊരി മേശപ്പുറത്തു വെച്ചു. അവനെ ഗൗരവത്തോടുക്കുടി നോക്കി. ഡയറക്റ്റ് ഐ കോൺടാക്ട് , അത് അത്യന്താപേക്ഷികമാണ്.  


തൻ്റെ യുക്തി സമർഥിച്ച  രീതിയിൽ അവൻ മേശപ്പുറത്ത്  മേലെ കൊട്ടി , എന്നിട്ട്  കസേരയിൽ ചാഞ്ഞിരുന്നു , ഒരു വാദം ജയിച്ചവനെ പോലെ.


"വേരി  ഇൻറ്റ്റസ്റ്റിങ്......പക്ഷേ ദർശനിതെങ്ങനെ മനസിലാക്കി?"


"മരിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരം അഴുകില്ലേ?  മാംസം ചീഞ്ഞ ഈ നാറ്റം .............സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ...........അവരോട് എന്നെയൊന്ന് കുഴിച്ചുമൂടാൻ പറയൂ.............ആരും എന്നെ വിശ്വസിക്കുന്നില്ല ..........ആരും...."


ചിലസമയങ്ങളിൽ വാചികമായ പ്രതികരണതേക്കാൾ ജാഗരൂകമായ മൂകതയാവും ഗുണം ചെയുക.


അവൻ തുടർന്നു , "ഞാൻ മരിച്ചിട്ടില്ല പോലും.......ഡോക്ടർക്കറിയില്ലേ .....ഹൃദയവും മസ്തിഷ്കവുമില്ലാതെ ഒരു മനുഷ്യന് എങ്ങനെ ജീവിച്ചിരിക്കാൻ പറ്റും ? വിഡ്ഢികൾ........പ്ളീസ്........എന്നെ കുഴിച്ചിടണം.......കുഴിച്ചു മൂടണം....... അപ്പോൾ അവറാച്ചൻ പറഞ്ഞത് പോലെ എല്ലാം ശരിയാകും."  ചൊറിച്ചിലിൻ്റെ വേഗത കൂടി. 


"ആരാ അവറാച്ചൻ?'


മൗനം. മൗനവും അനുവദനീയമാന്ന് . മൗനത്തിന് പല വ്യാഖ്യാനങ്ങൾ ഉണ്ടാവാം   - ശോകം, ക്ലേശം, രോഷം,ആത്മാവലോകനം. ഇതിൽ ഏതായിരിക്കും അവനിൽ ഇപ്പോൾ......?


"അവിടെ.... സെമറ്റെറിയിൽ .........എന്നോട് വലിയ കാര്യമാ. അവറാച്ചന് മാത്രമല്ല, മേരിചേട്ടത്തിക്കും, പൗലോസച്ചായനും,  എബിനും , എറിനും ഒക്കെ എന്നെ ഇഷ്ട്ടമാ...........എബിനും  എറിനും ഇരട്ടകളാ....."


"അതെയോ? എന്നിട്ട്?" 


"അവർക്ക്  എന്നെ മനസ്സിലാവും  .......അവിടെ ഇരിക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം .........ഈ ചീഞ്ഞ ഗന്ധം ഇല്ല ........ എന്നെ അവിടെ അടക്കിയാൽ മതി ....പ്ളീസ്........അവരോടൊന്ന് പറയൂ......" 


"എനിക്ക് മനസ്സിലാവുന്നുണ്ട് നിങ്ങളെ ദർശൻ."  ഞാൻ എന്തോ കാര്യമായി ആലോചിക്കുന്നതുപോലെ താടിക്ക് കൈയും കൊടുത്തിരുന്നു . "പക്ഷേ ഇതൊന്നും പറഞ്ഞാൽ ദർശൻ്റെ വീട്ടുകാർക്ക് മനസ്സിലാവില്ലല്ലോ. വി ഹാവ് ട്ടു പ്ലാൻ ദിസ് പ്രോപ്പർലി. "


"വാട്ട് ക്യാൻ വി ഡു, ഡോക്ടർ ?", അവൻ്റെ കണ്ണുകളിൽ ആകാംഷ.


ഞാനും മുന്നോട്ടാഞ്ഞു ഏതോ ഗൂഢാലോചന നടത്തുന്നത് പോലെ സ്വരം താഴ്ത്തി , "ദർശന്  കുറച്ചു നാൾ ഇവിടെ വന്ന് നിൽക്കാമോ, എൻ്റെ കൂടെ? ദർശനെ ഞാൻ ചികിത്സിക്കുകയാന്നെന്ന് അവർ വെറുതേ വിചാരിച്ചോട്ടെ. അപ്പോൾ നിങ്ങളെ ആരും ശല്യം ചെയ്യില്ല. നമ്മുക്ക് ശവസംസ്ക്കാരം ഇരുചെവിയറിയാതെ പ്ലാൻ ചെയ്യാനും പറ്റും. എന്ത് പറയുന്നു? "


"അതുവരെ ഈ നാറ്റം.........അത് ഞാൻ എങ്ങനെ സഹിക്കും.......?" കൈകൾ മണപ്പിക്കുന്നു. ചൊറിച്ചിൽ തുടരുന്നു.


"ആ കാര്യം ഞാൻ ഏറ്റു. ദർശന് എന്നെ വിശ്വാസമില്ലേ?" 


ചൊറിച്ചിൽ സാവകാശത്തിലായി.


ഞാൻ ബെല്ലടിച്ചു നഴ്സിനെ വരുത്തി , "പുതിയ അഡ്മിഷൻ ആണ് . പുറത്തു നിൽക്കുന്ന ആളെ അകത്തേക്ക് വരാൻ പറയു". 


ഞാൻ അവനെ  നോക്കി കണ്ണിറുക്കി. അവൻ തിരിച്ചും.  തങ്ങൾക്കു മാത്രം അറിയാവുന്ന ഏതോ  ഗർവ്വിതമായ രഹസ്യം കാക്കുന്ന രണ്ട് കൊച്ചു കുട്ടികളേ പോലെ ഞങ്ങൾ പരസ്പരം നോക്കി ഗാഢമായി പുഞ്ചിരിച്ചു.


രോഗനിർണ്ണയകോളത്തിൽ  ഞാൻ എഴുതി : 

കൊറ്റാർഡ്സ്  സിൻഡ്രോമ് [Cotard’s Syndrome] . സ്റ്റേജ് 2 (ബ്ളൂമിംഗ്).